Connect with us

Articles

റോഹിംഗ്യകള്‍ അഥവാ തോണി മനുഷ്യര്‍

Published

|

Last Updated

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മര്‍ പ്രവിശ്യയായ രാഖൈനില്‍ വസിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകള്‍. പത്ത് ലക്ഷത്തോളമാണ് അവരുടെ ജനസംഖ്യ. ഇവര്‍ക്ക് മ്യാന്‍മര്‍ ഭരണകൂടം പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കില്ല. മതം അനുവര്‍ത്തിക്കാനാകില്ല. ക്രൂരമായ അയിത്തം.
വിവാഹം കഴിക്കാന്‍ സര്‍ക്കാറിന്റെ അനുമതി വേണം. അതിന് അപേക്ഷിക്കണമെങ്കില്‍ വന്‍ സമ്പത്തുണ്ടെന്ന് തെളിയിക്കണം. അല്ലെങ്കില്‍ പ്രത്യേക നൈപുണ്യങ്ങളുള്ളയാളോ പരിശീലനം സിദ്ധിച്ചയാളോ ആണെന്ന് രേഖാമൂലം തെളിയിക്കണം. പ്രവിശ്യയിലെ മറ്റുള്ളവരുടെ ജീവിതം സുഖസമ്പൂര്‍ണമാക്കാന്‍ ഉപകരിക്കുന്നവര്‍ മാത്രം വംശവര്‍ധനവ് വരുത്തിയാല്‍ മതിയെന്ന് ചുരുക്കം. അതുമല്ലെങ്കില്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനത്തിന് തയ്യാറാകണം. അങ്ങനെ പരിവര്‍ത്തിതമായാല്‍ തന്നെ മൂന്നാം കിടക്കാരായി കാലാകാലം കഴിഞ്ഞു കൊള്ളണം. അനുമതിയില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ നിയമവിരുദ്ധമാണ്. ഇവര്‍ക്കെതിരെ കേസെടുക്കും. അതില്‍ ജനിക്കുന്ന കുഞ്ഞിനെ നിയമവിരുദ്ധനെന്ന് പ്രഖ്യാപിക്കും. ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനാകില്ല. അവര്‍ക്ക് മനുഷ്യനെന്ന പരിഗണന പോലും ലഭിക്കില്ല.
ഇവരുടെ ഭൂമിക്ക് ആധാരമോ മറ്റ് രേഖകളോ ഇല്ല. ഏത് നിമിഷവും അന്യാധീനപ്പെട്ടേക്കാം. അത്തരം കൈയേറ്റങ്ങളുടെയും കുടിയൊഴിപ്പിക്കലുകളുടെയും ചരിത്രമാണ് രാഖൈന്‍ പ്രവിശ്യക്ക് പറയാനുള്ളത്. അടിസ്ഥാനപരമായി ഇവര്‍ കൃഷിക്കാരാണ്. ഭൂമി മുഴുവന്‍ സര്‍ക്കാറോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിയതോടെ ആ പാരമ്പര്യം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യും? മീന്‍പിടിത്തമാണ് ഇപ്പോഴത്തെ മുഖ്യ തൊഴില്‍. പക്ഷേ, അവിടെയുമുണ്ട് പ്രശ്‌നം. റോഹിംഗ്യകള്‍ കൊണ്ടുവരുന്ന മീനിന് കമ്പോളത്തില്‍ ന്യായമായ വില കിട്ടില്ല. ഒരു തരം അടിമത്തമാണ് ഈ മനുഷ്യര്‍ അനുഭവിക്കുന്നത്. റോഡുകള്‍, റെയില്‍വേ, വൈദ്യുതി നിലയങ്ങള്‍ തുടങ്ങിയ നിര്‍മാണത്തിന് റോഹിംഗ്യ യുവാക്കളെ പിടിച്ചുകൊണ്ടുപോകും. കുറഞ്ഞ കൂലിയേ നല്‍കൂ. ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി പ്രോജക്ടുകളില്‍ ഈ അടിമത്തം അരങ്ങേറുന്നു.
വീട് വെക്കാനുള്ള അവകാശം ഇവര്‍ക്കില്ല. ഉറപ്പുള്ള വീട് പണിതിട്ട് കാര്യമില്ല. അനുമതിയില്ലെന്ന് പറഞ്ഞ് പട്ടാളമെത്തി പൊളിച്ച് നീക്കും. “തീവ്രവാദികളായ” റോഹിംഗ്യകള്‍ ചുമരുവെച്ച വീട്ടില്‍ താമസിക്കുന്നത് സുരക്ഷക്ക് ഭീഷണിയാണത്രേ. ടെന്റുകളിലാണ് ഭൂരിപക്ഷം പേരും താമസിക്കുന്നത്. വെള്ളമോ വെളിച്ചമോ ഇവിടേക്ക് എത്തിനോക്കില്ല. പൗരത്വമില്ലാത്ത “സാമൂഹിക വിരുദ്ധരോട്” സര്‍ക്കാറിന് ഉത്തരവാദിത്വമൊന്നുമില്ലല്ലോ.
ഇവരില്‍ ചിലര്‍ അക്രമാസക്തമായി പ്രതികരിക്കുന്നുണ്ടെന്നത് ശരിയാണ്. മരണത്തേക്കാള്‍ ഭീകരമായ വിവേചനവും പീഡനവും സഹിക്കവയ്യാതെ വരുമ്പോള്‍ നടക്കുന്ന സ്വാഭാവികമായ പ്രതികരണങ്ങളാണ് അവ; ദുര്‍ബലമായ ചെറുത്തുനില്‍പ്പുകള്‍. അപമാനിക്കപ്പെട്ടുകൊണ്ടേയിരിക്കുക, ആ അപമാനത്തെ ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തുക. അക്രമിച്ചുകൊണ്ടേയിരിക്കുക, അക്രമത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവരെ ഭീകരവാദികളാക്കുകയെന്ന തന്ത്രമാണ് രാഖൈന്‍ പ്രവിശ്യയില്‍ വിജയകരമായി പുലരുന്നത്.
പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം അരക്കന്‍ വംശജരായ ബുദ്ധമതക്കാരാണ്. അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഇവര്‍ പുറത്തെടുക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ആട്ടിയോടിക്കല്‍ ഇന്നും തുടരുകയാണ്. റോഹിംഗ്യകള്‍ മുസ്‌ലിംകള്‍ ആയി തുടരുന്നു എന്നതാണ് ബുദ്ധമത മേലാളന്‍മാരെ പ്രകോപിപ്പിക്കുന്നത്. മതപരമായ ചടങ്ങുകള്‍ തടസ്സപ്പെടുത്തുകയെന്ന ക്രൂര വിനോദം ഇവിടെ അരങ്ങേറുന്നു. മതപഠനത്തിനുള്ള സാഹചര്യം അടയ്ക്കുന്നു. പല കാലങ്ങളിലായി വല്ലവിധേനയും രക്ഷപ്പെട്ട് പുറത്തുപോയി ജീവിതവും മതവും പഠിച്ച് തിരിച്ചു വരുന്നവരെ പ്രവിശ്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഈ കടന്നു കയറ്റങ്ങള്‍ക്കെല്ലാം ഭരണകൂടത്തിന്റെ പിന്തുണയുണ്ട്.
പടിഞ്ഞാറന്‍ ബര്‍മയില്‍ ആദ്യത്തെ റോഹിംഗ്യ സംഘം വന്നത് ഏഴാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. അറബ് നാവികരുടെ പിന്‍മുറക്കാരാണ് ഇവരെന്നാണ് പണ്ഡിത മതം. ഈ സമൂഹം വളര്‍ന്ന് ഒരു രാജ്യമായി മാറി. 1700കള്‍ വരെ ഈ രാജവംശം ശക്തമായിരുന്നു. പിന്നീട് ബര്‍മീസ് രാജാവ് അവരെ തകര്‍ത്ത് അധികാരം പിടിച്ചതോടെ റോഹിംഗ്യകളുടെ അഭിമാനകരമായ നിലനില്‍പ്പ് അപകടത്തിലായി. പിന്നെ ബ്രിട്ടീഷ് അധിനിവേശ കാലത്തും സ്വതന്ത്ര ബര്‍മ പിറന്നപ്പോഴും റോഹിംഗ്യകളെ ഉന്‍മൂലനം ചെയ്യാനുള്ള സംഘടിത ശ്രമങ്ങള്‍ നടന്നു. കൊന്നിട്ടും ആട്ടിപ്പായിച്ചിട്ടും അവര്‍ സമ്പൂര്‍ണമായി തീര്‍ന്നുപോയില്ല. പക്ഷേ, ഈ ചരിത്രം അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി ബംഗ്ലാദേശില്‍ നിന്ന് നിയമവിരുദ്ധമായി കുടിയേറിയവരാണ് ഇവരെന്ന് അധികൃതര്‍ തീര്‍പ്പ് കല്‍പ്പിക്കുന്നു. 1982ലെ പൗരത്വ നിയമം ഇവരെ പൂര്‍ണമായി പുറത്ത് നിര്‍ത്തി. ഏറ്റവും ഒടുവില്‍ ഇറങ്ങിയ തീട്ടൂരത്തില്‍ പറയുന്നത് ബംഗ്ലാദേശില്‍ നിന്ന് വന്നവരാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന രേഖയില്‍ ഒപ്പുവെക്കണമന്നാണ്. അതിന് തയ്യാറായാല്‍ തത്കാലം പ്രവിശ്യയില്‍ കഴിയാം. ഇത് വന്‍ ചതിയാണ്. ഈ രേഖ വെച്ച് പുറത്താക്കല്‍ “നിയമപര”മാക്കുകയാണ് ലക്ഷ്യം.
സ്ത്രീകളെയാണ് പട്ടാള ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ബുദ്ധ തീവ്രവാദികള്‍ ലക്ഷ്യം വെക്കാറുള്ളത്. ഒരു സമൂഹത്തെ അപമാനിക്കാനുള്ള ഏറ്റവും കുടിലമായ വഴി അവരിലെ സ്ത്രീകളെ അപമാനിക്കലാണല്ലോ. നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ ചിലര്‍ പലായനത്തിന് മുതിരും. ലോകത്തെ ഏറ്റവും അപകടകരമായ പലായനമാണ് ഇത്. കടല്‍ വഴി തായ്‌ലാന്‍ഡിലേക്കും മലേഷ്യയിലേക്കും നടത്തുന്ന യാത്രകള്‍ യന്ത്രരഹിത ബോട്ടുകളിലാണ്. മരണത്തിന്റെ കൈപിടിച്ചുള്ള ഈ യാത്രകള്‍ പലതും കടലില്‍ ഒടുങ്ങുകയാണ് ചെയ്യാറുള്ളത്. ദുരിതക്കടല്‍ താണ്ടി തായ് തീരത്തെത്തുമ്പോഴാണ് ഏറ്റവും വലിയ ദുരന്തം സംഭവിക്കുക. അവിടെ തായ് തീരസേന സര്‍വായുധ സജ്ജരായി നില്‍ക്കുന്നുണ്ടാകും, തിരിച്ചയക്കാന്‍. കൈയിലുള്ള വിലപിടിപ്പുള്ളതെല്ലാം നല്‍കും കൈക്കൂലിയായി. സ്ത്രീകളെപ്പോലും കാഴ്ച വെക്കേണ്ടി വരും. ഇതൊക്കെ നല്‍കിയാലും സൈന്യം വഴങ്ങില്ല. വീണ്ടും കടലിലേക്ക്. ആട്ടിയിറക്കപ്പെട്ട മണ്ണിലേക്ക് വീണ്ടും. അവിടെ നിന്ന് പിന്നെയും തോണി യാത്രയിലേക്ക്. “ബോട്ട് പീപ്പിള്‍” എന്ന് ഇവരെ വിളിക്കുന്നത് തീര്‍ത്തും അന്വര്‍ഥമാണ്.
ഈ ജനതക്ക് പൗരത്വവും അഭിമാനകരമായ അസ്തിത്വവും വാങ്ങിക്കൊടുക്കാനുള്ള ബാധ്യത ലോകം നിറവേറ്റണം. അറബ് രാജ്യങ്ങള്‍ വമ്പന്‍മാരില്‍ അവര്‍ക്കുള്ള സ്വാധീനം ഇത്തരം ദൗത്യങ്ങളില്‍ വിനിയോഗിച്ചാല്‍ എത്ര നന്നായിരുന്നു!