Connect with us

Wayanad

വയനാട് സാംസ്‌കാരിക, പാരമ്പര്യ മ്യൂസിയം നവീകരിക്കുന്നു

Published

|

Last Updated

കല്‍പറ്റ: അമ്പലവയലിലെ വയനാടന്‍ സാംസ്‌കാരിക, പാരമ്പര്യ മ്യൂസിയം(വയനാട് ഹെരിറ്റേജ് മ്യൂസിയം) നവീകരിക്കുന്നു.
58 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടത്തുന്നത്. ഇതില്‍ 40 ലക്ഷം രൂപ കേരള ടൂറിസം വികസന കോര്‍പറേഷന്‍ അനുവദിച്ചതാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ തനതുഫണ്ടിലേതാണ് 18 ലക്ഷം രൂപ. പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി മ്യൂസിയം ഡിസംബര്‍ രണ്ടാം വാരം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാനാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
നവംബര്‍ നാല് മുതല്‍ മ്യൂസിയത്തില്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. പശ്ചിമബംഗാളില്‍നിന്നുള്ള തൊഴിലാളികളാണ് മ്യൂസിയം നവീകരണജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ളമുള്ളതാണ് വയനാടിന്റെ ചരിത്ര, സാംസ്‌കാരിക പാരമ്പര്യശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന മന്ദിരം. അറ്റകുറ്റപ്പണികള്‍ക്കൊപ്പം മ്യൂസിയത്തെ കാലാനുസൃതമായി പുനഃസജ്ജീകരിക്കുന്നതിനുമുള്ള പ്രവൃത്തികളാണ് നടത്തുന്നതെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. ഗാലറികളെ സന്ദര്‍ശകസൗഹൃദമാക്കല്‍, പ്രദര്‍ശനവസ്തുക്കളെക്കുറിച്ച് കൂടുതല്‍ അറിവു നല്‍കാന്‍ കംപ്യൂട്ടര്‍ കിയോസ്‌കുകള്‍, പുരാവസ്തുക്കള്‍ക്ക് ഹാനികരമായ അള്‍ട്രാ-വയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്ന ഫഌറസന്റ് വിളക്കുകള്‍ മാറ്റി എല്‍.ഡി.ഡി ലൈറ്റുകളുടെ സ്ഥാപനം, പെഡസ്റ്റലുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചെറിയ ശില്‍പങ്ങള്‍ ഗ്ലാസ് ഷോ-കേസുകളിലേക്ക് മാറ്റല്‍, വയനാടിന്റെ ചരിത്രവും പുരാവൃത്തവും വെളിവാക്കുന്ന തരത്തില്‍ വിവരണ ബോര്‍ഡുകള്‍, ജില്ലയുടെ വിവിധഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പുരാവസ്തുക്കള്‍ കണ്ടെടുത്ത് ശേഖരം വിപുലമാക്കല്‍, മള്‍ട്ടി-മീഡിയ തിയറ്ററിലെ സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ നവീകരണ പദ്ധതിയുടെ ഭാഗമാണ്.
1986ല്‍ വയനാട് കലക്ടറായിരുന്ന രവീന്ദ്രന്‍ തമ്പി, ചരിത്രകാര•ാരായ എം.ആര്‍.രാഘവവാര്യര്‍, എം.ജി.എസ്. നാരായണന്‍, രാജന്‍ ഗുരുക്കള്‍, അന്നത്തെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.യു. ബാലകൃഷ്ണന്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പി.കെ.ഉത്തമന്‍, എടക്കല്‍ ഗുഹാസംരക്ഷണ സമിതി പ്രവര്‍ത്തകരായ എന്‍.ബാദുഷ, അബ്ജുല്‍ വഹാബ്, തോമസ് അമ്പലവയല്‍ തുടങ്ങിയവരുടേതായിരുന്നു
വയനാട് ഹെരിറ്റേജ് മ്യൂസിയം എന്ന ആശയം. ജില്ലയില്‍ വനത്തിലും ഗ്രാമങ്ങളിലുമടക്കം ചിതറിക്കിടക്കുന്ന ചരിത്രാവശിഷ്ടങ്ങള്‍ ശേഖരിച്ച് സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുയും മ്യൂസിയത്തെ വയനാടന്‍ ചരിത്രപഠനകേന്ദ്രമാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. കലക്ടറുടെ നിര്‍ദേശാനുസരണം മുത്തങ്ങ, എടത്തറ, രാംപള്ളി, ഉപ്പുചിറവയല്‍, നല്ലൂര്‍വയല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ ചരിത്രാവശിഷ്ടങ്ങള്‍ക്കായുള്ള അന്വേഷണം.
ശേഖരിച്ച വസ്തുക്കള്‍ അമ്പലവയലില്‍ റവന്യൂ വകുപ്പിന്റെ കൈവശത്തിലുള്ള കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. രവീന്ദ്രന്‍തമ്പി തുടങ്ങിവെച്ച മ്യൂസിയം മന്ദിരനിര്‍മാണം പില്‍ക്കാലത്ത് കലക്ടറായ ബിശ്വാസ്‌മേത്ത മുന്‍കൈയെടുത്ത് എം.പിമാരായായിരുന്ന കെ.മുരളീധരന്‍, എം.എ.ബേബി എന്നിവരുടെ പ്രാദേശിക വികസന നിധി ഉപയോഗപ്പെടുത്തിയാണ് പൂര്‍ത്തിയാക്കിയത്. ചരിത്രകാരന്‍ ഡോ.രാജന്‍ ഗുരുക്കള്‍, എഴുത്തുകാരന്‍ എ.ആര്‍.രാജു എന്നിവരുടെ നേതൃത്വത്തില്‍ ചാണമംഗലം, ബാവലി പ്രദേശങ്ങളില്‍ അക്കാലത്ത് വസ്തുശേഖരണവും നടത്തി. മ്യൂസിയത്തെ ധന്യമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളും സാക്ഷരതാ പ്രവര്‍ത്തകരും പങ്കാളികളായി.
ഗോത്രസ്മൃതി, വീരസ്മൃതി, ദേവസ്മൃതി, ജീവനസ്മൃതി എന്നീ നാല് ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയം. വയനാടന്‍ ചെട്ടിമാരുടെയും പണിയരും ഊരാളിക്കുറുമരും ഉള്‍പ്പെടെ ആദിവാസികളുടെയും ഉപജീവനവൃത്തികളുമായി ബന്ധപ്പെട്ട സാമഗ്രികളും വീട്ടുപകരണങ്ങളുമാണ് ഗോത്രസ്മൃതിയിലുള്ളത്. മീന്‍പിടിക്കാനുള്ള ഊത്തുകുഴല്‍, കിളിക്കെണികള്‍, കൂമ്പന്‍കുട തുടങ്ങിയവ ഇതിലടങ്ങന്നു.
കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട വസ്തുക്കളും ഉപകരണങ്ങളുമാണ് ജീവനസ്മൃതിയില്‍. നെല്ല് സൂക്ഷിക്കുന്നതിനുള്ള പത്തായക്കൊട്ട, നിലമുഴാനുള്ള കരി, കൊയ്ത്തരിവാള്‍, സംഗീതോപകരണങ്ങള്‍, ആഭരണങ്ങള്‍, അമ്പലവയലിലും സമീപങ്ങളിലും ഉത്ഖനനത്തില്‍ ലഭിച്ച മണ്‍പാത്രങ്ങള്‍, ഇരുമ്പായുധങ്ങള്‍, ശിലായുഗത്തിലെ ക•ഴുകള്‍ എന്നിവ ജീവനസ്മൃതിയിലെ പ്രദര്‍ശന വസ്തുക്കളാണ്.
വീരക്കല്ലുകളുടെ ശേഖരമാണ് വീരസ്മൃതിയിലുള്ളത്. വാണിജ്യസംഘങ്ങള്‍ക്കുവേണ്ടി കവര്‍ച്ചക്കാരോടും വന്യമൃഗങ്ങളോടും എറ്റുമുട്ടി കൊല്ലപ്പെടുന്ന വീരന്മാരുടെ ഓര്‍മയ്ക്കായി നാട്ടുന്ന സ്മാരകശിലകളാണ് വീരക്കല്ലുകള്‍. 13-15 നൂറ്റാണ്ടുകളിലെ പടയാളികളുടെയും അവരുടെ സ്ത്രീകളുടെയും വസ്ത്രധാരണം, ആയുധങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവ സംബന്ധിച്ച ഏകദേശധാരണ നല്‍കാന്‍ കഴിയുന്നതുമാണ് ഇവ.
അലറിച്ചാടുന്ന കടുവയുടെ നേരേ കുന്തവുമായി നില്‍ക്കുന്ന യോദ്ധാക്കളുടേതടക്കം മൂന്നു തലങ്ങളിലായി ചിത്രീകരിച്ച വീരക്കല്ലുകള്‍ മ്യൂസിയത്തിലുണ്ട്. ക്ഷേത്രങ്ങളിലും കാവുകളിലും പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങളാണ് പ്രധാനമായും ദേവസ്മൃതി വിഭാഗത്തിലുള്ളത്. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഖേഖരിച്ച 15 തരം മണ്ണും മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുവെച്ചിട്ടുണ്ട്. ധാരാളം സന്ദര്‍ശകര്‍ വന്നുപോകുന്ന സ്ഥലം എന്നതിലുപരി വയനാടന്‍ ചരിത്രപഠനകേന്ദ്രമായി മ്യൂസിയം ഇന്നും വികസിച്ചിട്ടില്ല. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് എടക്കല്‍ ഗുഹാസംരക്ഷണ സമിതി പ്രവര്‍ത്തകനായിരുന്നു തോമസ് അമ്പലവയല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest