Connect with us

National

ഐ പി എല്‍ ഒത്തുകളി: ശ്രീശാന്തിനും അങ്കിത് ചവാനും ആജീവനാന്ത വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളി കേസില്‍ കുടുങ്ങിയ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനും അങ്കിത് ചവാനും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ആരോപണ വിധേയരായ മറ്റു താരങ്ങളായ അമിത് സിംഗിന് അഞ്ച് വര്‍ഷത്തേക്കും, സിദ്ദാര്‍ഥ് ത്രിവേദിക്ക് ഒരു വര്‍ഷത്തേക്കും വിലക്കേര്‍പ്പെടുത്തി. ഈ താരങ്ങള്‍ക്ക് വാതുവെപ്പുകാരുമായി അടുത്ത ബന്ധമുള്ളതായി ബി സി സി ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശ്രീശാന്ത് ഉള്‍പ്പെടെ ആറ് കളിക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് ഒരു പ്രമുഖ ദേശീയ പത്രം പുറത്തുവിട്ടിരുന്നു. ശ്രീശാന്തിന് പുറമെ ഒത്തുകളി കേസില്‍ കുടുങ്ങിയ അജിത് ചാന്ദില, അങ്കിത് ചവാന്‍, ഹര്‍മീത് സിങ്, സിദ്ധാര്‍ത്ഥ് ത്രിവേദി എന്നിവരെയും വിലക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്്. എന്നാല്‍ ഹര്‍മീത് സിംഗിനെ തത്ക്കാലം താക്കീത് ചെയ്താല്‍ മതിയെന്നാണ് ബി സി സി ഐ തീരുമാനം. അജിത് ചാന്ദിലയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തില്‍ നിന്ന് ബി.സി.സി.ഐയുടെ അച്ചടക്കസമിതി ഇന്ന് മൊഴിയെടുത്തിരുന്നു. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ തനിക്ക് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്ന് ശ്രീശാന്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.