Connect with us

Sports

ആഷസ്: ആസ്‌ത്രേലിയ 128ന് പുറത്ത്‌

Published

|

Last Updated

ലോര്‍ഡ്‌സ്: ആഷസിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 233 റണ്‍സ് ഒന്നാമിന്നിംഗ്‌സ് ലീഡ്. ആസ്‌ത്രേലിയയുടെ രണ്ടാമിന്നിംഗ്‌സ് 128ന് നിലംപൊത്തിയതോടെയാണ് ഒന്നാമിന്നിംഗ്‌സില്‍ 361 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് നിര്‍ണായകമായ ലീഡ് കരസ്ഥമാക്കിയത്.
രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് മുപ്പത് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം മൂന്നാം സെഷനില്‍ കളി പുരോഗമിക്കുമ്പോള്‍ ജോ റൂത് (17), ടിം ബ്രെസ്‌നന്‍ (0) എന്നിവരാണ് ഓസീസ് ബൗളിംഗിനെ ക്രീസില്‍ നേരിടുന്നത്. കുക്ക് (8), ട്രോട് (0), കെവിന്‍ പീറ്റേഴ്‌സന്‍ (5) എന്നിവര്‍ പുറത്തായി. ഒന്നാമിന്നിംഗ്‌സിലും ഇവര്‍ പരാജയമായിരുന്നു. നാല് ദിനം ശേഷിക്കെ, ആവേശകരമായ ക്ലൈമാക്‌സ് പ്രതീക്ഷിക്കാമെന്നാണ് ഓസീസിന്റെ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്. അതേ സമയം ഇംഗ്ലണ്ടിന് തന്നെയാണ് നിലവില്‍ മേധാവിത്വം.
സ്പിന്നര്‍ ഗ്രെയിം സ്വാനിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ആസ്‌ത്രേലിയയെ തകര്‍ത്തത്. 21.3 ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്താണ് സ്വാന്‍ അഞ്ച് ഓസീസ് താരങ്ങളെ പുറത്താക്കിയത്. ബ്രെസ്‌നന്‍ രണ്ട് വിക്കറ്റെടുത്തു. ആന്‍ഡേഴ്‌സനും ബ്രോഡും ഓരോ വിക്കറ്റ് വീതം. ആഷ്ടന്‍ ആഗര്‍ റണ്ണൗട്ടാവുകയായിരുന്നു. 30 റണ്‍സെടുത്ത ഷെയിന്‍ വാട്‌സനാണ് ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് 28 റണ്‍സെടുത്തു. റോജേഴ്‌സ് (15), ഖ്വാജ (14), സ്റ്റീവന്‍ സ്മിത് (2), ബ്രാഡ് ഹാഡിന്‍ (2), റിയാന്‍ ഹാരിസ് (10) എന്നിവരെയാണ് സ്വാന്‍ പുറത്താക്കിയത്.
289ന് ഏഴ് എന്ന നിലയില്‍ ഒന്നാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിനെ 361ല്‍ ഒതുക്കിയത് അഞ്ച് വിക്കറ്റെടുത്ത റിയാന്‍ ഹാരിസാണ്.