Connect with us

National

ഇന്റര്‍നെറ്റ് വിവരം ചോര്‍ത്തല്‍: ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജി സുപ്രീം കോടതി തള്ളി. വിവരം ചോര്‍ത്തുന്നതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഉള്‍പ്പെടാത്തതിനാല്‍ ഹരജി തള്ളുകയാണെന്ന് കോടതി അറിയിച്ചു. അതേസമയം, ഹരജിക്കാരനായ ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ ലോ ഫാക്കല്‍റ്റി ഡീനായ എസ് എന്‍ സിംഗിന് ഇതേ ആവശ്യം ഉന്നയിച്ച് വേറെ ഫോറങ്ങളെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
സ്വകാര്യതക്കുള്ള അവകാശത്തിന് വേണ്ടി വിദേശ കമ്പനികള്‍ക്കെതിരെ നിയമ നടപടിക്ക് ആവശ്യപ്പെടാന്‍ ഹരജിക്കാരന് അവകാശമുണ്ട്. എന്നാല്‍, ഭരണഘടനയിലെ 21 ാം ആര്‍ട്ടിക്കിളിന്റെ പരിധിയില്‍ വരുന്നതല്ല ഇത്. ജസ്റ്റിസുമാരായ എ കെ പട്‌നായ്ക്, രഞ്ജന്‍ ഗൊഗൊയ് എന്നിവരടങ്ങിയ ബഞ്ച് അറിയിച്ചു. ഇത്തരം വിവരം ചോര്‍ത്തലിനെതിരെ പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് പാര്‍ലിമെന്റിനോട് നിര്‍ദേശിക്കാന്‍ കോടതിക്കാകില്ലെന്ന് ബഞ്ച് പറഞ്ഞു.
യു എസ് ഏജന്‍സിയുടെ വന്‍തോതിലുള്ള വിവരം ചോര്‍ത്തല്‍ രാഷ്ട്ര സുരക്ഷയെ ബാധിക്കുമെന്നും അതിനാല്‍ പരമോന്നത കോടതി ഇടപെടണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യു എസ് ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് കമ്പനികള്‍ 63 കോടി പേരുടെ വിവരങ്ങളാണ് ഉപയോക്താക്കളുടെ സമ്മതമില്ലാതെ യു എസ് ഏജന്‍സിക്ക് കൈമാറിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളും മറ്റ് വിനിമയങ്ങളും യു എസ് ചോര്‍ത്തിയിട്ടുണ്ട്. സ്വകാര്യത ഹനിച്ചുള്ള വന്‍ ചാരപ്രവര്‍ത്തനം രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണം. അഡ്വ. വിരാഗ് ഗുപ്ത മുഖേന സമര്‍പ്പിച്ച ഹരജി ആവശ്യപ്പെടുന്നു.

Latest