Connect with us

Articles

ബറാഅത്ത് രാവ്‌

Published

|

Last Updated

ശഅ്ബാനിലെ പതിനഞ്ചാം രാവാണ് “ബറാഅത്ത് രാവ്”. ഈ രാവിന് പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസുകളും വ്യക്തമാക്കുന്നു. ഖുര്‍ആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമര്‍ശിക്കുന്ന അനുഗൃഹീത രാവ് (ലൈലത്തുല്‍ മുബാറക) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ബറാഅത്ത് രാവാണെന്ന് നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.
ബറാഅത്ത് രാവിന്റെ ശ്രേഷ്ഠത വിവരിച്ച് കൊണ്ട് ഇമാം റാസി (റ) രേഖപ്പെടുത്തുന്നു: അഞ്ച് സിവിശേഷതകള്‍ ബറാഅത്ത് രാവിനുണ്ട്. ~ഒന്ന്, യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും. അല്ലാഹു പറയുന്നു. “”യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും”” (സൂറത്തുല്‍ ദ്ദുഖാന്‍ 4) രണ്ട്, ബറാഅത്ത് രാവിലെ ആരാധനകള്‍ അതിവിശിഷ്ടമാണ്. നബി (സ)പറയുന്നു. ബറാഅത്ത് രാവില്‍ കൂടുതല്‍ നിസ്‌കരിക്കുന്നവര്‍ക്ക് മലക്കുകള്‍ പാപമോചനമര്‍ഥിക്കും. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കും. ആപത്തുകളില്‍ നിന്ന് അവനെ രക്ഷപ്പെടുത്തും. പിശാചിന്റെ ചതിപ്രയോഗങ്ങളില്‍ നിന്ന് അവനെ തട്ടിമാറ്റും. മൂന്ന്, ബറാഅത്ത് രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കും. നബി (സ) പറയുന്നു. കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണമനുസരിച്ച് ഈ രാത്രിയില്‍ (ബറാഅത്ത് രാവില്‍) അല്ലാഹു എന്റെ സമുദായത്തിന് അനുഗ്രഹം ചൊരിയും. നാല്, പ്രത്യേകം പാപമോചനം നല്‍കപ്പെടും. നബി (സ)പറയുന്നു. ബറാഅത്ത് രാവില്‍ എല്ലാ മുസ്‌ലിംകള്‍ക്കും അല്ലാഹു ദോഷങ്ങള്‍ പൊറുത്തു കൊടുക്കും. അഞ്ച് വിഭാഗം ആളുകള്‍ക്കൊഴികെ. മദ്യപാനം ശീലമാക്കിയവന്‍, മനസ്സില്‍ വദ്വേഷവും പേറി നടക്കുന്നവന്‍, വ്യഭിചാരം പതിവാക്കിയവന്‍, മാതാപിതാക്കളെ വെറുപ്പിച്ചവന്‍, ജോത്സ്യന്‍/കൂടോത്രക്കാരന്‍ എന്നിവരാണവര്‍.
അഞ്ച്, നബി(സ) തങ്ങള്‍ക്ക് സമുദായത്തിന് ശിപാര്‍ശ പറയാനുള്ള അധികാരം പൂര്‍ണമായി നല്‍കപ്പെട്ട ദിവസമാണിത്. ശഅ്ബാന്‍ പതിമൂന്നിന് ശിപാര്‍ശക്കുള്ള മൂന്നിലൊന്ന് അധികാരവും 14 ന് മൂന്നില്‍ രണ്ട് അധികാരവും 15 ന് പൂര്‍ണ അധികാരവും നബി(സ) തങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇതിനായി പ്രസ്തുത മൂന്ന് രാവുകളിലും നബി (സ)ഏറെ സമയം പ്രാര്‍ഥിച്ചിരുന്നതായും ഹദീസില്‍ കാണാം.
പ്രമുഖ കര്‍മ ശാസ്ത്ര പണ്ഡിതനായ ഇബ്‌നു ഹജറില്‍ ഹൈതമി (റ)തന്റെ “ഫതാവല്‍ കുബ്‌റ”യില്‍ പറയുന്നു. ബറാഅത്ത് രാവിന് മഹത്വമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. ആ രാവില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും. പാപങ്ങള്‍ പൊറുക്കപ്പെടും. അതു കൊണ്ടാണ് ബറാഅത്ത് രാവില്‍ പ്രാര്‍ഥനക്കുത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) വ്യക്തമാക്കിയത്.
ബറാഅത്ത് എന്ന പദത്തിനര്‍ഥം “മോചനം” എന്നാണ്. നരക ശിക്ഷക്കര്‍ഹരായ നിരവധി അടിമകളെ ആരാവില്‍ അല്ലാഹു മോചിപ്പിക്കുമെന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. ലൈലതുര്‍റഹ്മ (കാരുണ്യത്തിന്റെ രാവ്) ലൈലതുല്‍ മുബാറക്ക(അനുഗൃഹീത രാവ്) എന്നീ പേരുകളിലും ബറാഅത്ത് രാവ് അറിയപ്പെടുന്നു.
ബറാഅത്ത് രാവിന്റെ മഹത്വങ്ങള്‍ സൂചിപ്പിക്കുന്ന നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇബ്‌നു ഉമര്‍(റ) നിവേദനം: നബി(സ) പറഞ്ഞു. അഞ്ച് രാവുകളിലെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാതിരിക്കില്ല. വെള്ളിയാഴ്ച രാവ്, റജബ് മാസം ഒന്നാം രാവ്, ലൈലത്തുല്‍ ഖദ്ര്‍, പെരുന്നാള്‍ രാവ്, ബറാഅത്ത് രാവ് എന്നിവയാണത്. ആഇശാ ബീവി(റ)വില്‍ നിന്ന് നിവേദനം. ഒരിക്കല്‍ നബി(സ) എന്നോട് ചോദിച്ചു. “”ആഇശാ, ശഅ്ബാന്‍ പതിനഞ്ചിന്റെ മഹത്വം അറിയുമോ? ഞാന്‍ പറഞ്ഞു: എനിക്ക് പറഞ്ഞു തന്നാലും. ഉടനെ നബി(സ) വിശദീകരിച്ചു. “”ഈ വര്‍ഷം ജനിക്കുന്നവരും മരിക്കുന്നവരുമായ എല്ലാ മനുഷ്യരെയും ആ രാവില്‍ നിശ്ചയിക്കപ്പെടും. മനുഷ്യരുടെ കര്‍മങ്ങള്‍ ആ രാവില്‍ സ്വീകരിക്കപ്പെടും. അവരുടെ ഭക്ഷണങ്ങള്‍ അതില്‍ ഇറങ്ങുകയും ചെയ്യും. (ബൈഹഖി)
ബറാഅത്ത് രാവില്‍ ഇശാഅ് മഗ്‌രിബിനിടയില്‍ മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്നത് മുമ്പ് കാലം മുതലേ നടന്നുവരുന്ന പുണ്യ കര്‍മമാണ്. നല്ലൊരു രാവ് എന്ന നിലയിലും യാസീന്‍ ഓതി ദുആ ചെയ്താല്‍ പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലുമായിരിക്കണം മുന്‍ഗാമികള്‍ ഇത് പതിവാക്കിയത്.
ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാന്‍ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യേണ്ടത്. ആയുസ്സ്, ഭക്ഷണം, മറ്റനുഗ്രഹങ്ങള്‍ എന്നിവയെല്ലാം കണക്കാക്കപ്പെടുന്ന ബറാഅത്ത് രാവില്‍ പ്രസ്തുത കാര്യങ്ങള്‍ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക എന്നത് എന്തുകൊണ്ടും പ്രസക്തമാണ്.
ബറാഅത്ത് രാവ് പരാമര്‍ശിക്കപ്പെടുന്ന ഖുര്‍ആനിലെ അധ്യായമാണ് സൂറത്തുദ്ദുഖാന്‍. അതുകൊണ്ടു തന്നെ ബറാഅത്ത് രാവില്‍ പ്രസ്തുത സൂറത്ത് മുന്‍ഗാമികള്‍ പതിവാക്കുകയും പതിവാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
“ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിനല്ലാലിമീന്‍” എന്ന ദിക്ര്‍ ബറാഅത്ത് രാവില്‍ കൂടുതലായി ചൊല്ലുന്ന പക്ഷം ആ വര്‍ഷം എല്ലാ ആപത്തുകളില്‍ നിന്നും അല്ലാഹു അവന് രക്ഷ നല്‍കുമെന്നും കടങ്ങള്‍ വീടുമെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശഅബാന്‍ 15ന് പകല്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. ഇമാം റംലി(റ) ഫതാവയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. “”ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുകുയും അതിന്റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക”” (ഇബ്‌നുമാജ). ചുരുക്കത്തില്‍ ബറാഅത്ത് രാവും തുടര്‍ന്ന് വരുന്ന പകലും ആരാധനാകര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും പ്രമാണങ്ങള്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നതാണിവിടെ കാണാന്‍ കഴിയുന്നത്.

---- facebook comment plugin here -----

Latest