Connect with us

Kerala

കാരുണ്യ പദ്ധതി വിപുലീകരിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം:നിര്‍ധന രോഗികള്‍ക്ക് ചികിത്സാസഹായമായി നല്‍കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി വിപുലീകരിക്കുന്നു. കൂടുതല്‍ രോഗങ്ങളെ സഹായപദ്ധതിയുടെ പരിധിയില്‍പ്പെടുത്താനും ധനസഹായം ഉയര്‍ത്താനുമാണ് ആലോചന. പദ്ധതി ഒരു വര്‍ഷം പിന്നിട്ടതോടെ 10,307 രോഗികള്‍ക്ക് 110.62 കോടിയുടെ ചികിത്സാ സഹായം അനുവദിച്ചുകഴിഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്.

2012 ഫെബ്രുവരി 26 നാണ് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി കാരുണ്യ ബെനവലന്റ് ഫണ്ട് ഉദ്ഘാടനം ചെയ്തത്. ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം ഹീമോഫീലിയ രോഗികള്‍ കാരുണ്യസഹായം അഭ്യര്‍ഥിച്ചാല്‍ ഓരോ രോഗിക്കും പരമാവധി രണ്ട് ലക്ഷം വീതം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പാരമ്പര്യ രോഗമായ ഹീമോഫീലിയക്ക് ഭാരിച്ച ചികിത്സാ ചെലവ് വേണ്ടി വരുന്നതു കൊണ്ടാണ് വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നത്. മറ്റ് രോഗങ്ങള്‍ക്ക് ഒരു കുടുംബത്തിന് പരമാവധി രണ്ട് ലക്ഷമാണ് അനുവദിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കുന്ന വൃക്കരോഗികള്‍ക്കുള്ള ചികിത്സാ പാക്കേജില്‍ പെരിറ്റോണിയല്‍ ഡയാലിസിസ് കൂടി ഉള്‍പ്പെടുത്തും. ഇതിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലൂടെ ലഭ്യമാക്കും.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കാരുണ്യ ഡയാലിസിസ് സെന്ററുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും. ഓരോ സെന്ററിലും 10 ഡയാലിസിസ് മെഷീനുകള്‍ വീതുമുള്ള യൂനിറ്റുകളാണ് സ്ഥാപിക്കുന്നത്. ഓരോ യൂനിറ്റിനും 2.9 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്ക് വിധേയരാകുന്ന രോഗികളുടെ അപേക്ഷ, സര്‍ജറി കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ സ്വീകരിക്കുന്നുണ്ട്.
ഈ സമയപരിധിയില്‍ ഓഫീസ് അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം അപേക്ഷിച്ചാല്‍ മതി. അടിയന്തര ശസ്ത്രക്രിയയാണെന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

---- facebook comment plugin here -----

Latest