Connect with us

antony raju case

ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കൃത്രിമകേസ്: തുടര്‍ നടപടി ഹൈക്കോടതി തടഞ്ഞു

കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹരജി ഫയലില്‍ സ്വീകരിച്ചു

Published

|

Last Updated

കൊച്ചി | ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കൃത്രിമകേസ് തുടര്‍ നടപടികള്‍ ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നടപടി. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് എല്ലാ നടപടികളും ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
തനിക്കെതിരായ കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന ആന്റണി രാജു ചൂണ്ടിക്കാട്ടിയത് ഒറ്റനോട്ടത്തില്‍ പ്രസക്തമാണെന്ന് ജസ്റ്റിസ് സിയാദ്‌റഹാമാന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേസില്‍ അന്വേഷണം നടത്താനോ, കുറ്റപത്രം സമര്‍പ്പക്കാനോ പോലീസിന് അവകാശമില്ലെന്നും ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം നിയമവിരുദ്ധമാണെന്നും ആന്റണി രാജു ഹരജില്‍ ചൂണ്ടിക്കാട്ടി.

തൊണ്ടിമുതല്‍ മോഷണ കേസില്‍ വിചാരണക്കോടതിയില്‍ നിന്നും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഹരജി. 2006ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയില്‍ സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഹരിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയില്‍ സൂക്ഷിച്ച തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മന്ത്രിക്കെതിരായ കേസ്. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്.

1994ലാണ് സംഭവമുണ്ടാകുന്നത്. 2006ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളില്‍ എല്ലാവരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മൂന്ന് പേര്‍ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേല്‍ പ്രായമുള്ളവരാണ്.

 

 

Latest