Connect with us

criminal attack

യുവതി വിവാഹാലോചനയില്‍ നിന്നു പിന്‍മാറി; വീട് കയറി ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

പരിക്കേറ്റ കാരാഴ്മ സ്വദേശികളായ റാഷുദീന്‍, മകള്‍ സജ്‌ന, മാതാവ് നിര്‍മല എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

ആലപ്പുഴ | യുവതി വിവാഹ ആലോചനയില്‍ നിന്നു പിന്മാറിയതിന്റെ പേരില്‍ വീടുകയറി ആക്രമണം. അഞ്ചുപേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ കാരാഴ്മ സ്വദേശികളായ റാഷുദീന്‍, മകള്‍ സജ്‌ന, മാതാവ് നിര്‍മല എന്നിവരടക്കം അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജ്നയുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷം പുനര്‍ വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബം പ്രതി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. എന്നാല്‍ ഇയാളുടെ സ്വഭാവദൂഷ്യം മനസിലായതോടെ റാഷുദീനും മകളും വിവാഹത്തില്‍ നിന്ന് പിന്മാറി.

ഇതിനിടെ സജ്ന കുവൈറ്റില്‍ നഴ്സിങ് ജോലിക്കായി പോയി. രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ സജ്ന നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ താനുമായുള്ള വിവാഹത്തിന് സജ്‌നയും വീട്ടുകാരും തയ്യാറല്ലെന്ന് അറിഞ്ഞതോടെ പ്രതി ആക്രമണം നടത്തുകയായിരുന്നു.

രാത്രി വീട്ടിലെത്തിയ പ്രതി ആദ്യം വെട്ടുകത്തി കൊണ്ട് സജ്നയെ മാരകമായി വെട്ടിപ്പരുക്കേ ല്‍പ്പിച്ചു. ഈ സമയം പിതാവ് റാഷുദീനും സഹോദരീ ഭര്‍ത്താവ് ബിനുവും ഓടിയെത്തി കത്തി പിടിച്ചുമാറ്റി. പ്രതിയുടെ കയ്യില്‍ മൂര്‍ച്ചയേറിയ മറ്റൊരു ആയുധം കൂടിയുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് സജ്‌നയുടെ മാതാവ് നിര്‍മലയുള്‍പ്പെടെ നാല് പേരെയും രഞ്ജിത്ത് ആക്രമിച്ചത്.

 

Latest