Connect with us

Kerala

സുഗന്ധഗിരി മരംമുറി കേസ്; റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് നടപടി.

Published

|

Last Updated

കോഴിക്കോട്  | വയനാട് സുഗന്ധഗിരി വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ സസ്പെന്‍ഡ് ചെയ്തു. റേഞ്ച് ഓഫീസര്‍ ജോലിയില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് നടപടി.ഡിഎഫ്ഒ ഷജ്ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിക്കുന്നതിനനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

വീഴ്ച സംഭവിച്ച മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തി. സംഭവത്തില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറും 2 റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നായിരുന്നു ഉന്നതാന്വേഷണ റിപ്പോര്‍ട്ട് .കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ വനം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു

പ്രതികളില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍ ആര്‍ ജോണ്‍സണ്‍ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങള്‍ കരാറുകാരന് കാണിച്ചു കൊടുത്തതുപോലും വനം ജീവനക്കാരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരിശോധനകള്‍ നടത്താതെ മരം മുറിക്കുന്നതിന് അനുമതി നല്‍കി, കേസ് രജിസ്റ്റര്‍ ചെയ്തിട്ടും തടി കടത്തി, യഥാര്‍ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്നില്ല തുടങ്ങി നിരവധി കുറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കല്‍പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ കെ ചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സജി പ്രസാദ്, എം കെ വിനോദ് കുമാര്‍, വാച്ചര്‍മാരായ ജോണ്‍സണ്‍, ബാലന്‍ എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു

Latest