Connect with us

Kerala

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരന്‍ കുറ്റവിമുക്തന്‍

കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹരജി ഹൈക്കോടതി അനുവദിച്ചു.

Published

|

Last Updated

കൊച്ചി| സിപിഎം നേതാവ് ഇപി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹരജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കെ സുധാകരനെ പ്രതിപട്ടികയില്‍ നിന്ന്‌ ഒഴിവാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്.

കേസില്‍ കെ സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി.

കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ സുധാകരനെതിരെ ഗൂഡാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരജി വിചാരണ കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് സുധാകരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

1995 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചണ്ഡീഗഢില്‍ നിന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവെ ട്രെയിനില്‍വച്ച് ജയരാജനുനേരെ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

 

 

Latest