Connect with us

Kerala

മെഡിക്കൽ കോളജുകളിൽ ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം

ഓരോ ആശുപത്രിയുടേയും അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവർത്തനങ്ങൾ, ചെറിയ അറ്റകുറ്റപ്പണികൾ കാലതാമസമില്ലാതെ പരിഹരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ക്രമീകരിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കാൻ സർക്കാർ തീരുമാനം. മെഡിക്കൽ കോളജുകളിൽ നടപ്പാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.

ഓരോ ആശുപത്രിയുടേയും അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവർത്തനങ്ങൾ, ചെറിയ അറ്റകുറ്റപ്പണികൾ കാലതാമസമില്ലാതെ പരിഹരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ക്രമീകരിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, നോഡൽ ഓഫീസർമാർ എന്നിവരുടെ യോഗത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മെഡിക്കൽ കോളജുകളുടെ സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടപ്പായ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷ്യേറ്റീവ് പദ്ധതി ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളജുകളിലേക്ക് വ്യാപിപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.

മെഡിക്കൽ കോളജുകളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് മികച്ച സൗകര്യങ്ങളൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗുണനിലവാരം മെച്ചപ്പെടുത്താൻ പദ്ധതി നടപ്പാക്കി വരുന്നത്. അത്യാഹിത വിഭാഗം മുതൽ ഗ്യാപ്പ് അനാലിസിസ് നടത്തി പോരായ്മകൾ പരിഹരിച്ച് സേവനം മെച്ചപ്പെടുത്താനാണ് നിർദേശം.

ജീവനക്കാരുടെ കുറവുകൾ പരിഹരിച്ച് അത്യാഹിത വിഭാഗത്തിൽ ട്രയാജ് സംവിധാനം നടപ്പാക്കി സുരക്ഷിതവും രോഗീസൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കുക, ലാബുകളുടെ പ്രവർത്തനം മികച്ചതാക്കുക, കൃത്യസമയത്ത് കേടുപാടുകൾ തീർത്ത് മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക, ഡ്യൂട്ടി സമയത്ത് ജീവനക്കാർ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, സ്‌കാനിംഗ് സംവിധാനവും റേഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുക, എല്ലാവരും കാഷ്വാലിറ്റി പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, രോഗീപരിചരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങൾ യഥാസമയം റിപോർട്ട് ചെയ്ത് പരിഹാരം തേടുന്നതിന് നടപടി സ്വീകരിക്കുക, ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതുമായി ബന്ധപ്പെട്ട പ്രധാന നിർദേശങ്ങൾ. നേരത്തേ ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശനം നടത്തിയശേഷം മുഖ്യമന്ത്രിയുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാളിറ്റി മാനേജ്‌മെന്റ് ഇനീഷ്യേറ്റീവ് ആരംഭിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, എമർജൻസി മെഡിസിൻ വിഭാഗം മേധാവി അല്ലെങ്കിൽ കാഷ്വാലിറ്റി വിഭാഗം മേധാവി എന്നിവരുൾപ്പെടെ രണ്ടോ മൂന്നോ വകുപ്പ് മേധാവികൾ ചേർന്നുള്ള സ്ഥാപനതലത്തിലെ ഇംപ്ലിമേന്റേഷൻ കമ്മിറ്റിയാണ് ഇത് നടപ്പാക്കുന്നത്.

മറ്റ് മെഡിക്കൽ കോളജുകളിലെ രണ്ട് ഡോക്ടർമാരും കമ്മിറ്റിയിലുണ്ടാകും. ഇതിന് പുറമെ സംസ്ഥാനതല കമ്മിറ്റി അംഗങ്ങൾ യഥാസമയം കോളജുകൾ സന്ദർശിച്ച് മാർഗനിർദേശം നൽകി വരുന്നുണ്ട്. മെഡി. കോളജുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനായി ദേശീയ ഗുണനിലവാര സർട്ടിഫിക്കേഷനുകളില്ലാത്ത സ്ഥാപനങ്ങൾക്ക് അവ നേടിയെടുക്കാനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

Latest