Connect with us

Editorial

സാമ്പത്തിക സാക്ഷരതയില്ലാത്ത "പ്രബുദ്ധ മലയാളികള്‍'

സമ്പൂര്‍ണ സാക്ഷരതയുടെ പേരില്‍ ഊറ്റം കൊള്ളുന്ന മലയാളികള്‍ പ്രബുദ്ധരാണെന്നാണ് വെപ്പ്. എന്നാല്‍ പണത്തോടുള്ള ആര്‍ത്തിയില്‍ തട്ടിപ്പുകാരുടെ മുമ്പില്‍ നമ്മുടെ ചിന്താശക്തിയും കാര്യബോധവും നഷ്ടമാകുന്നു. അക്ഷരജ്ഞാനം നേടിയതു കൊണ്ട് മാത്രമായില്ല, സാമ്പത്തിക സാക്ഷരതയും കൂടി വേണം.

Published

|

Last Updated

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി കേരളീയരുടെ പണം നഷ്ടമായ വാര്‍ത്തകളില്ലാത്ത ദിനങ്ങള്‍ അപൂര്‍വം. ലക്ഷങ്ങളും കോടികളുമാണ് ഇത്തരം തട്ടിപ്പില്‍ അകപ്പെട്ട് ദിനംപ്രതി പലര്‍ക്കും നഷ്ടമാകുന്നത്. റിട്ട. ബേങ്ക് മാനേജറായ കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 65 ലക്ഷം രൂപയാണ്. ഓണ്‍ലൈന്‍ വഴി വിദേശ നാണയ വ്യാപാരം നടത്തി വന്‍ ലാഭമുണ്ടാക്കിത്തരാമെന്ന് പ്രലോഭിപ്പിച്ച് കോഴിക്കോട് സൗത്ത് ബീച്ച് പാംപീച്ച് അപ്പാര്‍ട്ട്‌മെന്റിലെ വിമല്‍ പ്രതാപ് റായ് റാഡിയ എന്ന വ്യക്തിയാണ് 65.22 ലക്ഷം തട്ടിയെടുത്തത്. റിട്ട. ബേങ്ക് മാനേജറുടെ പരാതിയില്‍ വിമല്‍ പ്രതാപ് റായിയെ രണ്ട് ദിവസം മുമ്പ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി പെരുമ്പാവൂര്‍ സ്വദേശിക്ക് നാലര കോടി നഷ്ടമായ കഥ പുറത്തുവന്നത് ഈ വര്‍ഷാദ്യമാണ്. ദുബൈയില്‍ വെച്ച് പരിചയപ്പെട്ട ആളാണ്, ഷെയര്‍ ട്രേഡിംഗില്‍ വിദഗ്ധനാണെന്നും പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം കൊയ്യാമെന്നും പ്രലോഭിപ്പിച്ച് കുരുക്കില്‍ പെടുത്തിയത്. അയാളുടെ വാക്കില്‍ വിശ്വസിച്ച് ആദ്യം ചെറിയൊരു തുക നിക്ഷേപിച്ചു. വന്‍ ലാഭമാണ് അതിന് ലഭിച്ചത്. അതോടെ തട്ടിപ്പുസംഘം നിര്‍ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്കായി നാലര കോടി നിക്ഷേപിച്ചു. താമസിയാതെ നിക്ഷേപിച്ചതിനേക്കാള്‍ ലാഭം നേടിയെന്നു കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് അയച്ചു കൊടുത്തു. ഇത് വ്യാജ സ്‌ക്രീന്‍ഷോട്ടാണെന്നും തന്റെ അക്കൗണ്ടില്‍ പണം വന്നിട്ടില്ലെന്നും തുക പിന്‍വലിക്കാന്‍ തുനിഞ്ഞപ്പോഴാണ് മനസ്സിലായത്.

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിക്ക് ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ അകപ്പെട്ട് ഒരു കോടി നഷ്ടമായത് അടുത്തിടെയാണ്. എഫ് യു വി ഇ പി സി എല്‍ 03 എന്ന ആപ്പ് വഴി പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശിയാണ് പണം കവര്‍ന്നത്. ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ ഇരിങ്ങാലക്കുടയിലെ റിട്ട. അധ്യാപകനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ മൂന്നാഴ്ച മുമ്പ് അറസ്റ്റിലായി. “ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിംഗ്’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പലരില്‍ നിന്നായി 90 ലക്ഷം കൈക്കലാക്കിയ മൂന്ന് പേരെ കൊച്ചി സൈബര്‍ പോലീസ് പിടികൂടിയത് ഈ മാസാദ്യമാണ്.

സംസ്ഥാനത്ത് നിരവധി പേര്‍ക്കാണ് ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ സമീപ കാലത്തായി വന്‍തോതില്‍ പണം നഷ്ടമായത്. ഇടപാടുകാരുടെ വിശ്വാസം പിടിച്ചുപറ്റാനായി തുടക്കത്തില്‍ ലാഭമെന്ന പേരില്‍ ആകര്‍ഷകമായ തുക തിരിച്ചു നല്‍കും. ഇതില്‍ വഞ്ചിതരായാണ് പിന്നീട് വന്‍തോതില്‍ പണം നിക്ഷേപിക്കുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രമുഖ സിനിമാ താരങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോ കാണിച്ച് തട്ടിപ്പ് നടത്തുന്ന വിരുതന്മാരുമുണ്ട്. സാധാരണക്കാരല്ല, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, റിട്ട. ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങി വിദ്യാസമ്പന്നരും ബിസിനസ്സുകാരുമെല്ലാമാണ് തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നത്. സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പോലീസും ഔദ്യോഗികവൃത്തങ്ങളും നിരന്തരം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഫോണ്‍ ചെയ്താല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇതുസംബന്ധിച്ച മുന്നറിയിപ്പുകളാണ് ആദ്യമായി കേള്‍ക്കുന്നത്. എന്നിട്ടും തട്ടിപ്പിനിരയാകുന്നു ധാരാളം പേര്‍.
1,200 കോടി രൂപയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മലയാളിക്ക് നഷ്ടമായതെന്നാണ് സൈബര്‍ പോലീസിന്റെ കണക്ക്. ഇതുപക്ഷേ, അവര്‍ക്ക് ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണ്. പരാതി നല്‍കിയാല്‍ സാമ്പത്തിക ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്നതിനാലും മാനക്കേട് ഭയന്നും വിവരം പുറത്തറിയിക്കാത്തവര്‍ ധാരാളമാണ്. കേരളീയര്‍ക്ക് നഷ്ടമായ 1,200 കോടിയില്‍ 180 കോടി സൈബര്‍ പോലീസിന്റെ ഇടപെടലില്‍ തിരിച്ചു പിടിക്കാനായി. സാമ്പത്തിക തട്ടിപ്പിനിരയായി എന്ന് വ്യക്തമായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന ഫോണ്‍ നമ്പറില്‍ സൈബര്‍ സെല്ലില്‍ വിവരമറിയിച്ചാല്‍ തുക തിരിച്ചുപിടിക്കാനായേക്കും.
സമ്പൂര്‍ണ സാക്ഷരതയുടെ പേരില്‍ ഊറ്റം കൊള്ളുന്ന മലയാളികള്‍ പ്രബുദ്ധരാണെന്നാണ് വെപ്പ്. എന്നാല്‍ പണത്തോടുള്ള ആര്‍ത്തിയില്‍ തട്ടിപ്പുകാരുടെ മുമ്പില്‍ നമ്മുടെ ചിന്താശക്തിയും കാര്യബോധവും നഷ്ടമാകുന്നു. അക്ഷരജ്ഞാനം നേടിയതു കൊണ്ട് മാത്രമായില്ല, സാമ്പത്തിക സാക്ഷരതയും കൂടി വേണം. സാമ്പത്തിക സാക്ഷരതയിലൂടെ മാത്രമേ ഈ രംഗത്തെ നെല്ലും പതിരും വേര്‍തിരിച്ചറിയാനുള്ള വിവേകവും കഴിവും കൈവരിക്കാനാകുകയുള്ളൂ. അപരിചിതരായ വ്യക്തികള്‍ അമിത ലാഭം വാഗ്ദാനം ചെയ്യുമ്പോള്‍, അത് പ്രാവര്‍ത്തികവും പ്രായോഗികവുമാണോ എന്ന് ചിന്തിക്കുകയും തിരിച്ചറിയുകയും വേണം. യുക്തിസഹമല്ലാത്ത വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം തട്ടിപ്പുകാരുടെ കൈകളില്‍ അകപ്പെടാന്‍ ഇടയാകരുത്. ഇവിടെയാണ് മലയാളിയുടെ പ്രബുദ്ധതയും വിവേകവും പ്രകടമാകേണ്ടത്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല “പ്രബുദ്ധ കേരളീയരെ’ ലക്ഷ്യം വെച്ചുള്ള തട്ടിപ്പുകാരുടെ അരങ്ങേറ്റം. മൂന്ന് പതിറ്റാണ്ടിനപ്പുറം നടന്ന ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് തൊട്ട് പല രൂപത്തിലും ഭാവത്തിലുമാണ് നിരന്തരം തട്ടിപ്പുകള്‍ നടന്നത്. ടോട്ടല്‍ ഫോര്‍ യു, പോപ്പുലര്‍ ഫിനാന്‍സ്, സേഫ് ആന്‍ഡ് സ്‌ട്രോംഗ്, സോളാര്‍ തട്ടിപ്പ്, മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്, പാതിവിലക്ക് സ്‌കൂട്ടര്‍ എന്നിങ്ങനെ എത്ര തട്ടിപ്പുകളാണ് അരങ്ങേറിയത്. ‘ആട്, തേക്ക്, മാഞ്ചിയം’ തട്ടിപ്പിന്റെ ന്യൂജനറേഷനാണ് നിലവിലെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഏതെങ്കിലുമൊരു അപരിചിതന്‍ യൂനിഫോം ധരിച്ച് വീഡിയോ കോളിലൂടെ എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്നോ ഇന്‍കം ടാക്‌സില്‍ നിന്നോ ആണെന്ന് അവകാശപ്പെട്ടാല്‍ ഭയപ്പെട്ട് അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് കോടികള്‍ അയക്കുന്നവരാണ് നമ്മില്‍ നല്ലൊരു പങ്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമായ സമ്പത്ത് ആഗ്രഹിക്കുന്നവര്‍ക്ക് നിയമവിധേയവും വിശ്വാസത്തിലെടുക്കാവുന്നതുമായ അറിയപ്പെട്ട ബിസിനസ്സ് സ്ഥാപനങ്ങളില്‍ ഷെയര്‍ എടുക്കുന്നതുള്‍പ്പെടെ ഏറെക്കുറെ വിശ്വസനീയമായ മാര്‍ഗങ്ങളുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മലയാളികളുടെ എണ്ണം വളരെ കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

---- facebook comment plugin here -----

Latest