Connect with us

Kerala

പ്രിയങ്കയെ കാണാന്‍ അനുവദിച്ചില്ല; എന്‍ എം വിജയനോട് എന്താണ് ചെയ്തത് അത് തന്നെയാണ് കുടുംബത്തോടും കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് കുടുംബം

അച്ഛന്‍ ചെയ്തതുപോലെ മരണം മാത്രമേ മുന്നിലുള്ളൂ. മുന്നിലുള്ളത് ആത്മഹത്യയാണെങ്കില്‍ ഉത്തരവാദി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മാത്രമായിരിക്കുമെന്നും കുടുംബം ആരോപിച്ചു

Published

|

Last Updated

കല്‍പ്പറ്റ | മകനോടൊപ്പം ജീവനൊടുക്കേണ്ടിവന്ന കോണ്‍ഗ്രസ് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനോട് എന്താണ് ചെയ്തത് അത് തന്നെയാണ് കുടുംബത്തോടും കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് കുടുംബം. വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധിയെ കാണാന്‍ കാത്തുനിന്നിട്ടും കാണാന്‍ അനുവദിക്കാത്ത സാഹചര്യത്തിലാണ് കുടുംബത്തിന്റെ ദയനീയമായ പ്രതികരണം.

അച്ഛന്‍ ചെയ്തതുപോലെ മരണം മാത്രമേ മുന്നിലുള്ളൂ. മുന്നിലുള്ളത് ആത്മഹത്യയാണെങ്കില്‍ ഉത്തരവാദി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മാത്രമായിരിക്കുമെന്നും കുടുംബം ആരോപിച്ചു. എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതു സംബന്ധിച്ച് പത്ത് ദിവസം കൂടി കാത്ത് നില്‍ക്കും. എന്നിട്ടും നടപടിയില്ലെങ്കില്‍ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നും കുടുംബം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ കാണാനായി റോഡരികില്‍ കാത്തുനിന്നിട്ടും കാണാനായില്ല. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം കിട്ടിയില്ല എന്‍ എം വിജയന്റെ മരുമകള്‍ പത്മജ മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്ക ബത്തേരിയിലെ പരിപാടിയില്‍ എത്തിയപ്പോഴായിരുന്നു മകനും മരുമകളും കാണാന്‍ എത്തിയത്. നേരത്തെ പ്രിയങ്ക ഗാന്ധിയെ കണ്ട് കുടുംബത്തിന്റെ കാര്യങ്ങള്‍ പറയാന്‍ അനുമതി തേടിയിരുന്നു. കാണാനാകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കാത്തുനിന്നത്. പിന്നീട് കാണാനാകില്ലെന്ന് ചിലര്‍ അറിയിച്ചു.

തുടര്‍ന്ന് പരിപാടിക്കെത്തുമ്പോള്‍ കാണുന്നതിനാണ് കാത്തുനിന്നത്. കാണാതിരിക്കാനായി മനപൂര്‍വം ആരൊക്കെയോ ചേര്‍ന്ന് ഇടപെട്ടുവെന്നാണ് സംശയിക്കുന്നത്. തങ്ങള്‍ മനപ്പൂര്‍വം പ്രിയങ്കയിലേക്ക് എത്താതിരിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടാകാം. പണം തരാം എന്ന് ഉറപ്പ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് 10 ലക്ഷം നല്‍കിയിരുന്നു. എന്നാല്‍, രണ്ടരക്കോടിക്ക് മുകളില്‍ ബാധ്യതയുണ്ട്. പ്രിയങ്ക കാണാത്തതില്‍ വിഷമമുണ്ടെന്നും കുടുംബം പറഞ്ഞു.

Latest