Connect with us

National

വീല്‍ചെയറോടെ അമ്മയെ ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി മകന്‍

തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ മനവൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് എസ് പദ്മാവതി (71) കൊല്ലപ്പെട്ടത്

Published

|

Last Updated

ചെന്നൈ | രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകന്‍. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ മനവൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. എസ് പദ്മാവതി (71) ആണ് കൊല്ലപ്പെട്ടത്. 44കാരനായ മകന്‍ മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം അപകടമാണെന്നു കരുതിയിരുന്നുവെങ്കിലും പിന്നീട് കൊലപാതകമാണെന്നു വ്യക്തമാവുകയായിരുന്നു.

ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാര്‍ ജീവനക്കാരനാണ് ഇയാള്‍. സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ സംശയം തോന്നിയ പോലീസ് സ്റ്റേഷനിലെ സി സി ടി വി പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന അമ്മയെ ട്രെയിനിന് മുന്നിലേക്ക് പാര്‍ത്ഥസാരഥി തള്ളിയിടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

കുടുംബപ്രശ്നങ്ങളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് തന്നെ ഈ കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പദ്മാവതിക്ക് ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗമുണ്ടായിരുന്നു. അവരെയും ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും പരിപാലിക്കേണ്ട ഉത്തരവാദിത്തം പാര്‍ത്ഥസാരഥിക്കായിരുന്നു. ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന ഇയാള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം 12,000 രൂപയാണ്. ഇതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

സംസാരശേഷിയില്ലാത്ത അമ്മയെ ചൊവ്വാഴ്ച വൈകിട്ട് വീല്‍ചെയറില്‍ ഇരുത്തി ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെത്തിച്ചു. യലഗിരി എക്സ്പ്രസ് പാഞ്ഞുവന്നപ്പോള്‍ അമ്മയെ വീല്‍ചെയറോടെ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ പദ്മാവതി മരിച്ചു. മൂന്ന് മക്കളാണ് പദ്മാവതിക്കുള്ളതെന്ന് പോലീസ് അറിയിച്ചു.

മൂത്തയാള്‍ അസുഖബാധിതനാണ്. ഇയാള്‍ പാര്‍ത്ഥസാരഥിക്കും അമ്മയ്ക്കുമൊപ്പം വീട്ടില്‍ കഴിയുകയാണ്. രണ്ടാമത്തെ മകന്‍ വിവാഹം കഴിച്ച് മാറിത്താമസിക്കുകയാണ്. ഏറ്റവും ഇളയ മകനായ പാര്‍ത്ഥസാരഥി വിവാഹം കഴിച്ച് രണ്ട് പെണ്‍മക്കളുടെ അച്ഛനുമാണ്. കടുത്ത മദ്യപാനിയായ ഇയാളില്‍ നിന്ന് ഭാര്യയും മക്കളും മാറിത്താമസിക്കുകയാണ്. ബുദ്ധിമുട്ടുകള്‍ സഹിക്കവയ്യാതെയാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൊലപാതക കുറ്റത്തിന് കേസെടുത്ത പോലീസ് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

 

Content Highlights:
A 44-year-old man was arrested in Tiruvallur for murdering his 71-year-old sick mother by pushing her wheelchair in front of a moving train. Police uncovered the crime through CCTV footage at Manavur station. Financial stress and health burdens led to the act.

 

Latest