Uae
ഉച്ചവിശ്രമം ഇന്ന് മുതൽ; പരിശോധനകൾ ആരംഭിച്ചു
സെപ്തംബർ 15 വരെ എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെ നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറന്ന സ്ഥലങ്ങളിലും തൊഴിലാളികൾ ജോലി ചെയ്യുന്നത് നിരോധിക്കുന്നു.

ദുബൈ | യു എ ഇയിൽ തൊഴിലാളികൾക്കായുള്ള വേനൽക്കാല ഉച്ചവിശ്രമം ഇന്ന് മുതൽ ആരംഭിക്കും. തൊഴിലാളികൾക്ക് വേനൽക്കാല ഉച്ചവിശ്രമം ആരംഭിക്കുന്നതിന്റെ ഭാഗമായി, മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്റെ) നിർമാണ സ്ഥലങ്ങളിൽ പരിശോധനയും ആരംഭിച്ചു. ഇത് 21-ാം വർഷമാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. സെപ്തംബർ 15 വരെ എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെ നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറന്ന സ്ഥലങ്ങളിലും തൊഴിലാളികൾ ജോലി ചെയ്യുന്നത് ഈ നിയമം നിരോധിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയത്ത് തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കുന്നത്. ഇതിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മന്ത്രി ഡോ. അബ്ദുർറഹ്‌മാൻ അൽ അവാർ ദുബൈയിലെ ഒരു നിർമാണ സ്ഥലം സന്ദർശിച്ചു. ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ കമ്പനികൾ ജോലിസ്ഥലങ്ങളിൽ തണൽ ഒരുക്കണം. കൂടാതെ മതിയായ തണുപ്പിക്കാനുള്ള സംവിധാനങ്ങൾ, നിർജലീകരണം തടയാൻ ആവശ്യത്തിന് വെള്ളം, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ, മറ്റ് സൗകര്യങ്ങളും നൽകണമെന്നും മന്ത്രി ഓർമിപ്പിച്ചു.
സാങ്കേതിക കാരണങ്ങളാൽ തടസ്സമില്ലാതെ തുടരേണ്ട ജോലികൾക്ക് ഉച്ചവിശ്രമത്തിൽ നിന്ന് ഇളവുണ്ട്. ടാർ ഇടുക, കോൺക്രീറ്റ് പകരുക തുടങ്ങിയ ജോലികൾ ഇടവേളക്ക് ശേഷം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഇളവ് നൽകും. അതുപോലെ വെള്ളം, വൈദ്യുതി വിതരണം തടസ്സപ്പെടുക, ഗതാഗതക്കുരുക്ക്, അടിസ്ഥാന സേവനങ്ങളിലെ തകരാറുകൾ പോലുള്ള അപകടങ്ങളോ അറ്റകുറ്റപ്പണികളോ അടിയന്തിരമായി പൂർത്തിയാക്കേണ്ട ജോലികൾക്കും ഈ നിയമം ബാധകമല്ല. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വരെ പിഴ ചുമത്തും. ഒന്നിലധികം തൊഴിലാളികൾ നിയമം ലംഘിച്ചാൽ പിഴയുടെ തുക 50,000 ദിർഹം വരെ ഉയരാം.