Connect with us

Kerala

ഹജ്ജ് കൊള്ളക്കെതിരെ കേരള മുസ്ലിം ജമാഅത്ത് എയര്‍പോര്‍ട്ട് മാര്‍ച്ച് വ്യാഴാഴ്ച

ഭീമമായ യാത്രാക്കൂലി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു

Published

|

Last Updated

കോഴിക്കോട്  | 2024 ലെ ഹജ്ജ് കര്‍മത്തിന് അപേക്ഷ നല്‍കിയ തീര്‍ത്ഥാടകരില്‍ 60 ശതമാനം പേരും എംബാര്‍ക്കേഷന്‍ പോയന്റ് ആയി തിരഞ്ഞെടുത്ത കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഭീമമായ യാത്രാക്കൂലി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ലാത്ത സാഹചര്യം മുതലെടുത്ത് ടിക്കറ്റ് നിരക്കില്‍ ഭീമമായ കൊള്ളയാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഇതിനെതിരെ ഫെബ്രുവരി 1 വ്യാഴാഴ്ച എയര്‍പോര്‍ട്ടിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

കേരളത്തിലെ മൂന്നു എമ്പാര്‍ക്കേഷന്‍ പോയന്റുകളില്‍ ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കോഴിക്കോട് നിന്നാണ്. കൊച്ചി, കണ്ണൂര്‍ രണ്ട് എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ളതിന്റെ ഇരട്ടി തുകയാണ് കോഴിക്കോട്ട് നിന്നുള്ള ഹജ്ജ് യാത്രികരില്‍ നിന്ന് ഈടാക്കുന്നത്. കോഴിക്കോട് നിന്ന് ചെറിയ വിമാനങ്ങളിലും മറ്റിടങ്ങളില്‍ നിന്ന് വലിയ വിമാനങ്ങളിലുമാണ് തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നത് എന്ന വാദം നിരത്തിയാണ് കോഴിക്കോട്ടെ നിരക്ക് വര്‍ധനയെ അധികൃതര്‍ ന്യായീകരിക്കുന്നത്. പക്ഷേ കഴിഞ്ഞവര്‍ഷം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വലിയ വിമാനത്തില്‍ പുറപ്പെട്ടവരുടേതിനേക്കാള്‍ കുറഞ്ഞ തുകയാണ് കോഴിക്കോട് നിന്നുള്ള തീര്‍ത്ഥാടകര്‍ നല്‍കിയത് എന്ന യാഥാര്‍ഥ്യം മുമ്പിലുണ്ടായിരിക്കെ ഇത്തരം വാദങ്ങള്‍ കൂലിക്കൊള്ളയെ ന്യായീകരിക്കാനുള്ള വ്യര്‍ത്ഥശ്രമമായി മാത്രമേ കാണാനാകൂ. പൊതുമേഖലയില്‍ നിലനില്‍ക്കുന്ന എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അന്യായമായ നിരക്ക് വര്‍ധന എന്ന് സംശയിക്കേണ്ടതുണ്ട്. സ്വകാര്യലോബിയുമായി ഒത്തുകളിച്ചു കൊണ്ട് കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രികര്‍ക്കുമേല്‍ അമിത ഭാരം അടിച്ചേല്പിക്കുന്ന എയര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമായി വന്നിരിക്കുന്നു.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതി മാത്രമാണ് ഇക്കാര്യത്തിലുള്ള ഏകതടസ്സം. ഹജ്ജ് കാലത്തേക്ക് മാത്രമായെങ്കിലും കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. അല്ലെങ്കില്‍ വിദേശ വിമാനക്കമ്പനികളെ കൂടി ഉള്‍പ്പെടുത്തി റീടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാകൂലി കുറയ്ക്കാന്‍ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാത്ത പക്ഷം കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് മുന്നിട്ടിറങ്ങാനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.

 

Latest