Connect with us

National

വിനോദയാത്രക്കുപോയ മകനെ കാണാതായി; വിവരം നല്‍കുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ മുന്‍ മേയര്‍

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ അപകടത്തിലാണ് ദുരൈസാമിയുടെ മകനെ കാണാതായത്.

Published

|

Last Updated

ചെന്നൈ| അപകടത്തില്‍ കാണാതായ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ മുന്‍ മേയര്‍ സെയ്ദായി ദുരൈസാമി. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ അപകടത്തിലാണ് ദുരൈസാമിയുടെ മകനെ കാണാതായത്. മുന്‍ മേയറുടെ മകന്‍ വെട്രി ദുരൈസാമി (45) വിനോദയാത്രക്ക് പോയതായിരുന്നു. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 200 മീറ്റര്‍ താഴ്ചയുള്ള സത്‌ലജ് നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തിയ കാര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് നദിയിലേക്ക് വീണത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. എന്നാല്‍ അപകടത്തില്‍പ്പെട്ട വെട്രിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടെയുണ്ടായിരുന്ന ഗോപി നാഥിനെ പരിക്കുകളോടെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാണാതായ മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് സെയ്ദായി ദുരൈസാമി പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. വെട്രിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച വാട്സ്ആപ്പ് സന്ദേശം ലഭിച്ചതായി കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് കുമാര്‍ ശര്‍മ്മ അറിയിച്ചു. വെട്രിയെ കണ്ടെത്താനായി സൈന്യവും പോലീസ് ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന നൂറോളം പേര്‍ ഊര്‍ജിതമായി പരിശ്രമിക്കുകയാണ്.

 

 

 

Latest