Connect with us

Ongoing News

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; രണ്ടാം പ്രതി ലിവിയ ജോസ് മുംബൈയില്‍ പിടിയില്‍

ദുബൈയില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് വരാന്‍ ശ്രമിക്കവെയാണ് എസ്ഐടി ലിവിയയെ പിടികൂടിയത്

Published

|

Last Updated

തൃശൂര്‍ |  ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ കേസിലെ മുഖ്യപ്രതി ലിവിയ ജോസ് പിടിയിലായി. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബൈയില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് വരാന്‍ ശ്രമിക്കവെയാണ് എസ്ഐടി ലിവിയയെ പിടികൂടിയത്.കേസിലെ മുഖ്യപ്രതി നാരായണദാസ് നിലവില്‍ റിമാന്‍ഡില്‍ ആണ്.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസില്‍ കുടുക്കിയത്. വ്യാജ സ്റ്റാമ്പ് ഷീലയുടെ വാഹനത്തില്‍ വെച്ചത് നാരായണ ദാസ് ആയിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികള്‍ ലക്ഷ്യമിട്ടു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബൈയിലേക്ക് കടക്കുകയായിരുന്നു

2023 ഫെബ്രുവരി 27നാണ് ഷീലയുടെ സ്‌കൂട്ടറില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്നവ ചാലക്കുടി എക്സൈസ് പിടിച്ചെടുത്തത്. അറസ്റ്റിലായ ഷീല 72 ദിവസം റിമാന്‍ഡിലായിരുന്നു. രാസപരിശോധനയില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. തുടര്‍ന്ന് ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു.