Connect with us

Kerala

ആലപ്പുഴയില്‍ പാര്‍സല്‍ ലോറി തടഞ്ഞ് കോടികള്‍ തട്ടിയ കേസ്; മുഖ്യപ്രതി തമിഴ്‌നാട്ടിലെ ബിജെപി നേതാവെന്ന് കണ്ടെത്തല്‍

ദുരൈ അരസുവിനെയും, സഹായി ശ്രീറാമിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചുകൊണ്ട് ബിജെപി പത്രക്കുറിപ്പ് ഇറക്കി.

Published

|

Last Updated

ആലപ്പുഴ|ആലപ്പുഴയില്‍ പാര്‍സല്‍ ലോറി തടഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് കോടി 24 ലക്ഷം രൂപയാണ് പാര്‍സല്‍ ലോറി തടഞ്ഞ് എട്ടംഗ സംഘം തട്ടിയെടുത്തത്. കേസിലെ മുഖ്യപ്രതി തമിഴ്നാട്ടിലെ ബിജെപി നേതാവ് ദുരൈ അരസുവാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദുരൈ അരസുവിനെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദുരൈ അരസു, സഹായിയായ പ്രാദേശികനേതാവ് ശ്രീറാം എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചുകൊണ്ട് ബിജെപി പത്രക്കുറിപ്പ് ഇറക്കി. രണ്ടുപേരും ബിജെപിയിലെ പ്രമുഖനേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

നേരത്തെ കേസില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ പോലീസ് പിടിയിലായിരുന്നു. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നാണ് അഞ്ച് പ്രതികളെ കേരള പോലീസ്  സാഹസികമായി പിടികൂടിയത്.സംഘം സഞ്ചരിച്ച ഒരു വാഹനത്തിന്റെ ഉടമയാണ് ശ്രീറാം. പണം തട്ടാന്‍ കേരളത്തിലെത്തിയ സംഘത്തില്‍ ദുരൈ അരസുവും ഉണ്ടായിരുന്നു. ഇയാള്‍ സംഘത്തിനോടൊപ്പമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

രാമപുരത്തു നിന്ന് പണം തട്ടിയെടുത്ത സംഘം കോയമ്പത്തൂരിലേയ്ക്ക് കടക്കുകയായിരുന്നു. കോയമ്പത്തൂരിലെത്തിയ ശേഷം പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ചതിനുശേഷം ഇവര്‍ തിരുപ്പൂരിലേയ്ക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേരള പോലീസ് സാഹസികമായി കേസിലെ അഞ്ച് പ്രതികളെ പിടികൂടിയത്.ആലപ്പുഴ ഹരിപ്പാടിന് സമീപം രാമപുരത്ത് വച്ച് കഴിഞ്ഞ മാസം 13നാണ് പാഴ്സല്‍ ലോറി തടഞ്ഞ് മൂന്നു കോടി 24 ലക്ഷം രൂപ കവര്‍ന്നത്.

 

 

 

Latest