Connect with us

Kerala

വായ്പക്കായി കേരളത്തിന് മാത്രമായി പൊതുമാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ല: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍

മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്‍പാദനത്തിന്റെ ഒരു ശതമാനം കൂടി വായ്പയായി എടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും  നിര്‍മല സീതാരാമന്‍ പറഞ്ഞു

Published

|

Last Updated

ന്യൂല്‍ഹി  | കേരളത്തിന് മാത്രമായി വായ്പാ പരിധി വര്‍ദ്ധിപ്പിക്കാന്‍ പൊതുമാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. വായ്പാ പരിധി സംബന്ധിച്ച് രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി ക്കാണ് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി മറുപടി നല്‍കിയത്.

നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്‍പാദനത്തിന്റെ ഒരു ശതമാനം കൂടി വായ്പയായി എടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും  നിര്‍മല സീതാരാമന്‍ പറഞ്ഞു.

ധനകാര്യ കമ്മിഷന്റെ മാര്‍ഗനിര്‍ദേശം കണക്കിലെടുത്ത് പൊതുമാനദണ്ഡം അനുസരിച്ചാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വായ്പ പരിധി നിശ്ചയിച്ചിട്ടുള്ളത്.പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സ്രോതസ്സുകളില്‍ നിന്നുളള വായ്പ സംസ്ഥാന സര്‍ക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതില്‍ 29136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

 

Latest