National
2024ൽ ബിജെപി നൂറിൽ താഴെ പോകും: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ
2024-ലെ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടി തീരുമാനമെടുക്കണമെന്നും നിതീഷ് കുമാർ
പട്ന| 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഒരു ഐക്യമുന്നണിക്ക് ബി ജെ പിയെ 100 സീറ്റില്‍ താഴെയായി ഒതുക്കാൻ കഴിയുമെന്ന് നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഈ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കണമെന്നും വിദ്വേഷം പടര്‍ത്തുന്ന ആളുകളില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബി ജെ പിക്കെതിരെ സംസാരിച്ചാൽ റെയ്ഡ് ചെയ്യുകയും ജയിലിലടക്കുകയും ബി ജെ പിക്കൊപ്പം നിന്നാൽ ഹരിശ്ചന്ദ്രനാക്കുകയും ചെയ്യുന്ന അന്തരീക്ഷവും സാഹചര്യവുമാണ് ഇന്ന് രാജ്യത്തുള്ളത്. ഇത് അവസാനിപ്പിക്കാൻ 2024-ലെ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടി തീരുമാനമെടുക്കണമെന്നും അതിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ കൈകോര്‍ക്കാന്‍ സമ്മതിച്ചാല്‍ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ബിഹാറില്‍ അദ്ദേഹം പറഞ്ഞിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പരിപാടിയില്‍ തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി തുടങ്ങിയവർ പങ്കെടുത്തു.