Connect with us

Kerala

ബാര്‍ കോഴ: എക്‌സൈസ് മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണം; വി ഡി സതീശന്‍

ഒരു കോടിയുടെ ആരോപണം കെ എം മാണിക്കെതിരെ ഉന്നയിച്ചവര്‍ക്ക് 20 കോടിയുടെ സമാധാനം പറയേണ്ടി വരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

|

Last Updated

കൊച്ചി| ബാര്‍ കോഴ വിവാദത്തില്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നിലവിലെ നിയമത്തില്‍ മാറ്റം വരുത്തിയത് ബാറുടമകളെ സഹായിക്കാനാണ്. മദ്യവര്‍ജനത്തിന് മുമ്പില്‍ നില്‍ക്കുമെന്ന എല്‍ഡിഎഫിന്റെ ഉറപ്പ് പ്രഹസനമായെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഒന്നാം പിണറായി സര്‍ക്കാര്‍ 669 ബാറുകള്‍ക്ക് അനുമതി നല്‍കി. രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറുകള്‍ക്ക് അനുമതി നല്‍കി. നഗ്‌നമായ അഴിമതിയാണ് നടക്കുന്നത്. എക്‌സൈസ് മന്ത്രി മാറി നിന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പണപ്പിരിവ് എന്നത് വ്യക്തമാണ്.
ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനെ പുറത്താക്കിയത് വെള്ളപൂശാന്‍ വേണ്ടിയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കും. സര്‍ക്കാറിന് ഈ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു.

നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ് മുഖ്യമന്ത്രിയുടെ വീട്ടിലാണോ അതോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലാണോ എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ബാര്‍ കോഴ വിഷയത്തില്‍ കാലം കണക്ക് ചോദിക്കുകയാണ്. ഒരു കോടിയുടെ ആരോപണം കെ എം മാണിക്കെതിരെ ഉന്നയിച്ചവര്‍ക്ക് 20 കോടിയുടെ സമാധാനം പറയേണ്ടി വരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന ഇളവുകള്‍ക്കായി കോടികള്‍ പിരിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ചാണ് അനിമോന്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ഓഡിയോ അയച്ചത്. ഇത് വിവാദമായതോടെ, അനിമോനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്ന് സന്ദേശത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ പുതിയ പോളിസി വരുന്നതാണ്. അതിനകത്ത് ഒന്നാം തീയതി ഡ്രൈഡേ എടുത്തു കളയും. സമയത്തിന്റെ കാര്യങ്ങളൊക്കെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പറഞ്ഞതാണ്. ഇതൊക്കെ ചെയ്തുതരണമെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണമെന്നും അനിമോന്റെ വോയിസിലുണ്ട്.

രണ്ടര ലക്ഷം രൂപ വീതം കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ടു ദിവസത്തിനകം ഈ ഗ്രൂപ്പില്‍ അറിയിക്കാനും അനിമോന്‍ ഓഡിയോ ക്ലിപ്പില്‍ ആവശ്യപ്പെട്ടു. ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോന്‍ പറയുന്നുണ്ട്. ഇടുക്കിയില്‍ നിന്നും സംഘടനയില്‍ അംഗമായവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. വിവാദമായതോടെ ശബ്ദരേഖ പരിശോധിക്കണമെന്ന് അനിമോന്‍ പ്രതികരിച്ചു.

കൊച്ചിയില്‍ ബാര്‍ ഉടമകളുടെ യോഗം നടന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാര്‍ സമ്മതിച്ചു. എന്നാല്‍ പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ബാറുടമ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയ വി സുനില്‍കുമാര്‍ പ്രതികരിച്ചു.  സംഘടനയോട് ആരും ഫണ്ട് ചോദിച്ചിട്ടില്ല. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആള്‍ക്ക് എന്തും പറയാമെന്നും വി സുനില്‍കുമാര്‍ പറഞ്ഞു. ഇതെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

Latest