Connect with us

Kerala

കണ്ണൂരിലെ കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവരില്‍ രണ്ടുപേര്‍ കാപ്പാ കേസ് പ്രതികള്‍.

Published

|

Last Updated

പത്തനംതിട്ട | കണ്ണൂര്‍ ജില്ലയിലെ കാപ്പാ കേസിലുള്‍പ്പെട്ട പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെ രണ്ട് കാപ്പാ കേസ് പ്രതികളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഏഴംകുളം നെടുമണ്‍ പറമ്പ് വയല്‍കാവ് മുതിരവിള പുത്തന്‍വീട്ടില്‍ കിച്ചു എന്ന് വിളിക്കുന്ന വിഷ്ണു വിജയന്‍ (30), കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് സുരഭി വീട്ടില്‍ കാര്‍ത്തിക് (26), ഏഴംകുളം വയല കുതിരമുക്ക് ഉടയാന്‍ വിള കിഴക്കേതില്‍ ശ്യാം (24) എന്നിവരെയാണ് അടൂര്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഇരിട്ടി കേളകം അടയ്ക്കാത്തോട് മുട്ട്മാറ്റി പടിയക്കണ്ടത്തില്‍ വീട്ടില്‍ ജെറില്‍ പി ജോര്‍ജ് (25)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം.

കാപ്പാ നടപടി പ്രകാരം ജയിലില്‍ അടയ്ക്കപ്പെട്ട സഹോദരങ്ങളായ അടൂര്‍ ഇളമണ്ണൂര്‍ മാരൂര്‍ സ്വദേശികളായ സൂര്യലാലിന്റെയും ചന്ദ്രലാലിന്റെയും വീട്ടില്‍ വച്ചാണ് പ്രതികള്‍ ജെറില്‍ പി ജോര്‍ജിനെ മര്‍ദിച്ചത്. കാപ്പാ നടപടികള്‍ക്ക് വിധേയനായി തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് പ്രതികളായ വിഷ്ണു, ശ്യാം എന്നിവരെയും സൂര്യലാലിനെയും ചന്ദ്രലാലിനെയും ജെറില്‍ പരിചയപ്പെടുന്നത്. ഇതേസമയം, മറ്റൊരു കേസില്‍ പ്രതിയായി കാര്‍ത്തിക്കും ജയിലില്‍ ഉണ്ടായിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇവര്‍ മാരൂരിലുള്ള സൂര്യലാലിന്റെ വീട്ടില്‍ ദിവസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. സാമ്പത്തിക വിഷയത്തില്‍ ഇവിടെവച്ച് പരസ്പരം തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പറയുന്നു.

ദേഹമാസകലം പരുക്കേറ്റ ജെറിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കാതെ പ്രതികള്‍ അഞ്ച് ദിവസം മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ജെറില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍ മര്‍ദന വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും പ്രതികളെ ഭയന്ന് ജെറില്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് കണ്ണൂരിലേക്ക് പോയി. തുടര്‍ന്ന് പോലീസ് കണ്ണൂരില്‍ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് പ്രതികള്‍ യുവാവിനെ മര്‍ദിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ജെറിലിന്റെ പേരില്‍ മയക്കുമരുന്ന്, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. വിഷ്ണു വിജയന്റെ പേരില്‍ പതിനഞ്ചോളം ക്രിമിനല്‍ കേസുകളും ശ്യാമിന്റെ പേരില്‍ എട്ടോളം കേസുകളും നിലവിലുള്ളതായും കാര്‍ത്തിക് പിടിച്ചുപറി, വധശ്രമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

സൂര്യലാലിനോടും ചന്ദ്രലാലിനോടുമുള്ള വിരോധം കാരണം, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇവരുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചുകയറി ഇവരുടെ മാതാവ് സുജാതയെ കൊലപ്പെടുത്തിയിരുന്നു. അടൂര്‍ ഡി വൈ എസ് പി. ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവ്, എസ് ഐമാരായ എം മനീഷ്, ബാലസുബ്രഹ്മണ്യന്‍, സി പി ഒമാരായ സൂരജ്, ശ്യാം കുമാര്‍, റോബി ഐസക് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി.

 

Latest