Connect with us

Kerala

മദ്‌റസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പ്രത്യേകം ഒരു ആനുകൂല്ല്യവും നല്‍കുന്നില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മദ്‌റസ അധ്യാപകര്‍ക്കായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് വ്യക്തായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്‌റസ അധ്യാപകര്‍ക്കായി സര്‍ക്കാര്‍ പ്രത്യേകിച്ച് ഒരു അനൂകൂല്ല്യവും അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മുസ്ലിങ്ങള്‍ അനര്‍ഹമായത് കൈക്കലാക്കുന്നു എന്ന് തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്‌റസ അധ്യാപകര്‍ക്കെതിരെ സംഘ്പരിവാറും വ്യാജ ക്രിസ്ത്യന്‍ പ്രൊഫൈലുകളും സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവുമോ എന്ന നജീബ് കാന്തപുരം എം എല്‍ എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

“മദ്‌റസ അധ്യാപകര്‍ക്ക് ക്ഷേമ നിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അംഗമായ ഓരോ മദ്‌റസ അധ്യാപകനും 50 രൂപയും മേപ്പടിയാല്‍ അംഗമായ കമ്മിറ്റി 50 രൂപയും വീതം പ്രതിമാസം അംശാദായം അടക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ എല്ലാ വിഭാഗങ്ങളും മതനിരപേക്ഷക്ക് ഊന്നല്‍ കൊടുക്കുന്നുണ്ട്. എന്നാല്‍ വര്‍ഗീയ താല്‍പര്യത്തോടെ ഇത്തരം പ്രചരണങ്ങള്‍ അഴിച്ചു വിടുന്നവരുമുണ്ട്. ക്രൈസ്തവ സമൂഹം വര്‍ഗീയത ഉയര്‍ത്തിക്കൊണ്ടു വരുന്ന സമൂഹമല്ല. എന്നാല്‍ പല രൂപത്തിലും വേഷത്തിലും വര്‍ഗീയ ശക്തികള്‍ വന്നുവെന്ന് വരും. അത്തരം കാര്യങ്ങളെ യോജിച്ചു നിന്നു എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest