Connect with us

Kerala

ആര്‍ എസ് എസിന്റെ വാലാകാന്‍ എന്‍ എസ് എസ് ശ്രമം: സി പി എം

Published

|

Last Updated

തിരുവനന്തപുരം | എന്‍ എസ് എസിനും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുമെതിരായ വിമര്‍ശം കൂടുതല്‍ ശക്തമാക്കി സി പി എം. സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കില്ല. ആര്‍ എസ് എസിന്റെ വാലാകാനാണ് എന്‍ എസ് എസ് ശ്രമിക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിജയരാഘവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാടിനൊപ്പം സമുദായാംഗങ്ങള്‍ ഉണ്ടാകില്ല. ഇത് വോട്ടെണ്ണി കഴിയുമ്പോള്‍ മനസിലാകും. വര്‍ഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്‌ക്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എന്‍ എസ് എസ് നോക്കുന്നില്ല. ആര്‍ എസ് എസുമായി സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ ശ്രമിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താത്പര്യത്തിന് എതിരാണ്.

സമദൂരം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിനൊപ്പം ചേരാന്‍ എന്‍ എസ് എസിന് കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍ എസ് എസ് നേതൃത്വം സ്വീകരിച്ചത് തെറ്റായ നിലപാടാണ്. മുന്നാക്ക സംവരണം ഏതെങ്കിലും സമുദായ സംഘടനയുടെ ആവശ്യത്തിനു വഴങ്ങി എടുത്ത തീരുമാനമല്ല. ഒരു ജാതി മത സംഘടനയുടെയും അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തയാറല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

വിമോചന സമരവുമായി ബന്ധപ്പെട്ട് എന്‍ എസ് എസ് സ്ഥാപകനായ മന്നത്ത് പത്മാനാഭനെതിരെയും വിമര്‍ശനമുണ്ട്. വിമോചന സമരത്തില്‍ പ്രതിലോമശക്തികള്‍ക്കൊപ്പം സമുദായ സംഘടനകള്‍ ചേര്‍ന്നെന്നും ലേഖനം പറയുന്നു.

 

 

Latest