Kerala
സ്പീക്കറുടെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന

തിരുവനന്തപുരം | ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കി കസ്റ്റംസ്. സരിത്തിന് ഡോളർ കൈമാറിയെന്ന് സ്വപ്‍നയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. പേട്ടയിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഫ്ളാറ്റിൽ വെച്ച് സ്പീക്കർ പണം കൈമാറിയെന്നായിരുന്നു മൊഴി. ഈ ഫ്ലാറ്റിൽ സ്പീക്കർ ഇടയ്ക്ക് താമസിക്കാറുണ്ടെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.
അതേസമയം ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് വെള്ളിയാഴ്ചസ്പീക്കറുടെ മൊഴി എടുത്തത്. ചോദ്യം ചെയ്യല്‍ സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു. കസ്റ്റംസിനോട് നിലപാട് വ്യക്തമാക്കിയതായും ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. ഞായറാഴ്ച സ്പീക്കറെ വീണ്ടും ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം.
ഡോളര്‍ കടത്ത് കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് കേസ്.