Connect with us

Covid19

പ്രായപൂർത്തിയാകാത്തവർക്കിടയിൽ രോഗവ്യാപനം കൂടുതലെന്ന് സർവേ

Published

|

Last Updated

ന്യൂഡൽഹി| രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവർക്കിടയിൽ നോവൽ കൊറോണവൈറസ് വ്യാപനം കൂടുതലാണെന്ന് സീറോളജിക്കൽ സർവേ റിപ്പോർട്ട്. ഈ മാസം ഒന്നിനും ഏഴിനും ഇടയിൽ നടത്തിയ സർവേയിൽ ദേശീയ തലസ്ഥാനത്തെ ജനസംഖ്യയുടെ 29.1 ശതമാനം സാർസ് കോവ്-2വിനെതിരെ ആന്റിബോഡികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്തവരിലാണ് വൈറസ് വ്യാപന നിരക്ക് കൂടുതലെന്ന് സർവേ വ്യക്തമാക്കുന്നു.

നാല് പ്രായപരിധിയിലുള്ള 15,000 പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ 25 ശതമാനം 18 വയസ്സിന് താഴെയും 50 ശതമാനം 18നും 50നും ഇടയിലും ബാക്കിയുള്ളവർ 50 വയസ്സിന് മുകളിലും ഉള്ളവരാണ്. അഞ്ചിനും 17നും ഇടയിൽ പ്രായമുള്ളവരിൽ 34.7 ശതമാനം പേരിൽ വ്യാപന നിരക്ക് കൂടുതലാണെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. 50 വയസ്സിന് മുകളിൽ പ്രായമുള്ള 31.2 ശതമാനം പേർ രോഗമുക്തരായി. 18നും 50നും ഇടയിലുള്ള 28.5 ശതമാനം ആളുകൾ വൈറസിനെതിരെ ആന്റിബോഡികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ മാസം 21 വരെ രാജ്യത്ത് രേഖപ്പെടുത്തിയ കൊവിഡ് കേസുകളിൽ 61.31 ശതമാനവും 21നും 50നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡാറ്റ സൂചിപ്പിക്കുന്നു.

കുട്ടികൾക്ക് അവരുടെ കുടുംബത്തിലെ മുതിർന്നവരിൽ നിന്നും ഗാർഹിക സഹായത്തിലൂടെയും അണുബാധയുണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്. ആളുകൾ എങ്ങിനെ രോഗബാധിതരാകുന്നു എന്നത് ഇപ്പോഴും സങ്കീർണമാണെന്നും വൈറസ് പ്രതിരോധത്തിന് ആശുപത്രികളെ സജ്ജമാക്കാൻ ചുമതലപ്പെടുത്തിയ ഡൽഹി സർക്കാർ കമ്മിറ്റി തലവൻ ഡോ. മഹേഷ് വർമ പറഞ്ഞു.

Latest