Connect with us

Covid19

കോഴിക്കോട്ട് ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ ഉപാധികളോടെ പിന്‍വലിച്ചു

Published

|

Last Updated

കോഴിക്കോട് | ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ ഉപാധികളോടെ പിന്‍വലിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവു പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രോഗവ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തിലാണിത്. താത്ക്കാലികമായ ഇളവാണ് നല്‍കുന്നതെന്നും കേസുകളുടെ എണ്ണം കൂടുകയോ പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ ഇളവുകള്‍ റദ്ദാക്കുമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
ഞായറാഴ്ചത്തെ ലോക്ക് ഡൗണ്‍ താത്ക്കാലികമായി ഒഴിവാക്കിയെങ്കിലും മറ്റു നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

  • ജില്ലയില്‍ ഒരു തരത്തിലുള്ള ഒത്തുചേരലുകള്‍ക്കും അനുവാദമില്ല.
  • വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 20 പേരായിപരിമിതപ്പെടുത്തിയിട്ടുണ്ട്.
  • ആരാധനാലയങ്ങളില്‍ പോകാമെങ്കിലും 20 പേര്‍ മാത്രമേ ഒന്നിച്ചുള്ള പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ പാടുള്ളൂ.
  • ബീച്ചുകള്‍ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് പോകാന്‍ അനുമതിയില്ല.
  • കടകള്‍ക്ക് വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍, തിരക്ക് ഉണ്ടാകുന്നില്ലെന്നും മറ്റ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തണം.
  • കടകളില്‍ അനുവദനീമായ ആളുകളുടെ എണ്ണം ഒരു ചതുരശ്ര മീറ്ററിന് ഒരു വ്യക്തി എന്നായിരിക്കും.
    ഓരോ വ്യക്തിയും തമ്മില്‍ ആറടി ദൂരം പാലിക്കണം.
  • പോലീസ്, വില്ലേജ് സ്‌ക്വാഡുകള്‍, എല്‍ എസ് ജി ഐ സെക്രട്ടറിമാര്‍ എന്നിവരുടെ പരിശോധനയില്‍ ഏതെങ്കിലും നിയമ ലംഘനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയാണെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
  • എല്ലാ കടകളിലും സ്ഥാപനങ്ങളിലും മറ്റും നിര്‍ബന്ധമായും സന്ദര്‍ശക രജിസ്റ്റര്‍ “കൊവിഡ് 19 ജാഗ്രത” പോര്‍ട്ടലില്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം. “കൊവിഡ് 19 ജാഗ്രത” വിസിറ്റേഴ്സ് രജിസ്റ്റര്‍ ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിക്കണം. ബുക്ക് റെജിസ്റ്ററിനു പകരം സ്ഥാപനങ്ങളിലെത്തുന്നവര്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത്അവരുടെ പേരും ഫോണ്‍ നമ്പറും നിമിഷങ്ങള്‍ക്കകം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ കഴിയും. ഇതില്‍ വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകും.

നിയന്ത്രണങ്ങള്‍ പാലിച്ച് പൊതു ഗതാഗതമാവാം

പൊതു ഗതാഗതം അനുവദിച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ മാത്രമാണ് ഇളവ് ബാധകം. എന്നാല്‍, വാഹനങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ബസുകളില്‍ സാനിറ്റൈസര്‍നിര്‍ബന്ധമാണ്. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം.
പോലീസ് സ്‌ക്വാഡുകള്‍, വില്ലേജ് സ്‌ക്വാഡുകള്‍, റാപിഡ് റെസ്പോണ്‍സ് ടീമുകള്‍ എന്നിവര്‍ ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.