Kerala
മലപ്പുറം ജില്ലയിലെ ആദ്യ കൊവിഡ് രോഗി ആശുപത്രിവിട്ടു
മലപ്പുറം: മലപ്പുറം ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വാദേശിനിയായ അമ്പത് വയസുകാരി രോഗമുക്തയായി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ രോഗമുക്തയായത്. ഇന്ന് രാവിലെ ഇവരെ എം ഉമ്മര്‍ എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് വീട്ടിലേക്ക് യാത്രയാക്കുകയായിരുന്നു. ആംബുലന്‍സില്‍ കയറുന്നതിന് മുമ്പ് തന്നെ നിറകണ്ണുകളോടെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംസ്ഥാന സര്‍ക്കാറിനും ഇവർ നന്ദി പറഞ്ഞു. രാവിലെ 10 മണിയോടെയാണ് ചെറുകാടുള്ള മകളുടെ വീട്ടിലേക്ക് മടങ്ങിയത്.
ഉംറ കഴിഞ്ഞ് തിരിച്ചു വന്ന ശേഷം കടുത്ത പനിയും ചുമയും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 13നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 16നാണ് ഇവര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. റിസല്‍റ്റ് നെഗറ്റീവായി മൂന്ന് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ഇവീട്ടിലേക്ക് അയക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ഇനിയും 14 ദിവസം ഹോം ക്വാറന്റൈനില്‍ തുടരാനാണ് ആശുപത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൂര്‍ണ ആരോഗ്യവതിയായാണ് ഇവര്‍ തിരിച്ചു പോകുന്നത്.