Covid19
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് 19; സാമൂഹ്യ വ്യാപനം അറിയാൻ റാപിഡ് ടെസ്റ്റ് നടത്തും
തിരുവനന്തപും | സംസ്ഥാനത്ത് ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത ശനിയാഴ്ച ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്കും കോട്ടയത്ത് രണ്ട് പേര്‍ക്കും എറണാകുളത്ത് ഒരു വിദേശിക്കും രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളത്ത് മരിച്ച ചുള്ളിക്കല്‍ സ്വദേശിയായ 69കാരന് ഹൃദ്‌രോഗം ഉള്‍പ്പെടെ മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും രക്തസമ്മര്‍ദം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതായും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ ആകെ ചികിത്സയില്‍ ഉള്ളവര്‍ 165 ആണ്. 1,34,0370 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 133750 പേര്‍ വീടുകളിലും 620 ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. ഇതില്‍ 5276 എണ്ണം നെഗറ്റീവ് ഫലം രേഖപ്പെടുത്തി.
നിലവിലുള്ള പ്രത്യേക സാഹചര്യത്തീല്‍ കേരളത്തിലെ സംസ്ഥാന എന്‍ട്രന്‍സ് പരിക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിരീക്ഷണത്തില്‍ ഇരിക്കുന്ന ആളുകളുടെ നിരീക്ഷണം ശക്തമായി തുടരും. അതേസമയം, സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ വ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഇതോടൊപ്പം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. അതിനായി റാപിഡ് ടെസ്്റ്റ് നടത്തുമെന്നും ഇതിലൂടെ പെട്ടെന്ന് ഫലം അറിയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.