Connect with us

Kerala

മാലിന്യ നിക്ഷേപത്തെ ചൊല്ലി തര്‍ക്കം; ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു

Published

|

Last Updated

ചെങ്ങന്നൂര്‍ | മാലിന്യ നിക്ഷേപത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനായ പുത്തന്‍കാവ് അങ്ങാടിക്കല്‍ ശാലേം നഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ഏബ്രഹാം വര്‍ഗ്ഗീസ് (65) ആണ് മരിച്ചത്. സംഭവത്തില്‍രണ്ട്‌പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസംഅര്‍ധരാത്രിയായിരുന്നു സംഭവം. വീട്ടിലെ മാലിന്യം ശബരിമല വില്ലേജ് റോഡില്‍ അങ്ങാടിക്കല്‍ ഭാഗത്താണ് ഏബ്രഹാം നിക്ഷേപിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ കവറില്‍ മാലിന്യവുമായി സ്‌കൂട്ടറില്‍ എത്തിയ ഇദ്ദേഹത്തെ അവിടെയുള്ള ചെറുപ്പക്കാര്‍ തടഞ്ഞു. സ്‌കൂട്ടര്‍ നിര്‍ത്താതെ പോയ ഇദ്ദേഹത്തെ രണ്ട് ബൈക്കിലായി മൂന്നുപേര്‍ പിന്തുടര്‍ന്നു. വീടിന് തൊട്ടടുത്ത് വെച്ച് ബൈക്ക് വട്ടം വെച്ച് തടഞ്ഞു നിര്‍ത്തി. ഏബ്രഹാം ധരിച്ചിരുന്ന ഹെല്‍മെറ്റ് ചെറുപ്പക്കാരില്‍ ഒരാള്‍ കൈക്കലാക്കി തലയില്‍ അടിച്ചു. അടിയേറ്റ് ഏബ്രഹാം മറിഞ്ഞു വീഴുന്നത് സമീപത്തെ സി സി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

ചെറുപ്പക്കാര്‍ തന്നെയാണ് ഏബ്രഹാമിനെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം .ഏബ്രഹാമിന്റ വീട്ടുകാരോടും ഇവര്‍ തന്നെയാണ് ഫോണില്‍ വിവരം പറഞ്ഞത്.
ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.