Connect with us

Kerala

ആംബുലന്‍സ് നാടകങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജ് സെല്ലിലേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം: സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ കൊല്ലപ്പെടാനിടയായ വാഹനാപകട കേസിലെ പ്രതി സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ  മണിക്കൂറുകള്‍ നീണ്ടുനിന്ന ആംബുലന്‍സ് നാടകങ്ങള്‍ക്കൊടുവില്‍  മെഡിക്കല്‍ കോളജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റി.തിരുവനന്തപുരം ജില്ലാ ജയിലിന് മുന്നില്‍ രണ്ട് മണിക്കൂറോളം ആംബുലന്‍സില്‍ കിടത്തിയ ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.അതേ സമയം ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കുമെന്നാണ് അറിയുന്നത്.

വഞ്ചിയൂര്‍ മജസിട്രേറ്റാണ് ശ്രീറാമിനെ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. ശ്രീറാമിന് സ്വകാര്യആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു.

ഗുരുതര പരുക്കുണ്ടെന്ന തോന്നലുളവാക്കാന്‍ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ ജയിലിലെത്തിച്ച ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ശ്രീറാമിനെ ജയിലിന് അകത്തേക്ക് പ്രവേശിപ്പിക്കാതെ പുറത്ത് ആംബുലന്‍സില്‍ കിടത്തുകയായിരുന്നു
.കിംസ് ആശുപത്രിപത്രിയില്‍നിന്നാണ് ശ്രീറാമിനെ ജയിലിലെത്തിച്ചത്

സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സാരമായ പരുക്കുകളൊന്നും ശ്രീറാം വെങ്കിട്ടരാമന് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെങ്കിലും മാസ്‌ക് ധരിപ്പിച്ച് സ്്‌ട്രെക്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ ആംബുലന്‍സില്‍ ജയിലിലെത്തിച്ചത്.

കിംസില്‍ എ സി ഡീലക്‌സ് മുറിയിലാണ് ശ്രീറാം ഇപ്പോള്‍ കഴിഞ്ഞിരുന്നത്. സുഹൃത്തുക്കളായ ഡോക്ടര്‍മാരാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്.

പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസ് നടപടിക്കു തയാറായത്. ശ്രീറാമിനെ സ്വകാര്യാശുപത്രിയില്‍ നിര്‍ത്തുന്നത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ബഷീറിന്റെ ബന്ധുക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ശ്രീറാം സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത് ജയില്‍ വാസം ഒഴിവാക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. റിമാന്‍ഡിലുള്ള ശ്രീറാം അപകടത്തിലേറ്റ നിസാര പരുക്കുകള്‍ പറഞ്ഞാണ് ആശുപത്രിയില്‍ തന്നെ കഴിയുന്നത്.
കൈകാലുകള്‍ക്കേറ്റ പരുക്ക് സാരമുള്ളതല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശ്രീറാമിനെതിരായ ആക്ഷേപം ശക്തമായത്.

14 ദിവസത്തേക്കാണ് ശ്രീറാമിനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്. കോടതി റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ സര്‍വീസ് ചട്ടമനുസരിച്ച് പ്രതിക്കെതിരെ 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥനെതിരെ തുടക്കത്തില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് വന്‍ വിവാദമായിരുന്നു. മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നിയമപരമായ നടപടികളെടുക്കാന്‍ പോലീസ് തയാറായത്.

Latest