Connect with us

Kerala

പ്രളയ കാലത്തെ രക്ഷാ പ്രവര്‍ത്തനം; 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന

Published

|

Last Updated

തിരുവനന്തപുരം: പ്രളയ കാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് 113 കോടി രൂപ നല്‍കണമെന്ന് സംസ്ഥാനത്തോട് വ്യോമസേന. എന്നാല്‍ പ്രളയം തകര്‍ത്ത കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനു കത്തയച്ചു.ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും വ്യോമസേന ഇതേ രീതിയില്‍ പണം ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 15 മുതല്‍ 19വരെയാണ് വ്യോമസേനയും മറ്റ് സേനാ വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിലേക്കായി 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 31,000 കോടിരൂപ ആവശ്യമാണ്. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാണ് ഇത്രയും തുക ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് സംസ്ഥാനത്തിനു ലഭിച്ചത് 2904.85 കോടി രൂപയാണ്. ഇതു പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണ്. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനും ജനങ്ങളുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ “റീ ബില്‍ഡ് കേരള” പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിലേക്കുള്ള വിഭവ സമാഹരണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും മുഖ്യമന്ത്രി മറുപടി കത്തില്‍ പറയുന്നു