Connect with us

Thrissur

തീരദേശത്തിന് ഇനി നീലപ്പോലീസ്

Published

|

Last Updated

കേരള കോസ്റ്റൽ പോലീസ് വാർഡൻ പ്രഥമ ബാച്ചിൽ തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ പാസിംഗ് ഔട്ട് പരേഡ് നടത്തുന്നു

തൃശൂർ: ഈ നൂറ്റാണ്ട് കാണാത്ത കനത്ത പ്രളയത്തിൽ കേരളം മുങ്ങിത്താഴുമ്പോൾ കടലിലെ മത്സ്യ ബന്ധന യാനങ്ങളുമായെത്തി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് നാടിന്റെ അംഗീകാരം യാഥാർഥ്യമാക്കി കേരള കോസ്റ്റൽ പോലീസ് വാർഡൻ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. “കേരളത്തിന്റെ സ്വന്തം സൈന്യ”മെന്ന വിശേഷണം ലഭിച്ച മത്സ്യത്തൊഴിലാളികൾ തന്നെ കേരള പോലീസിന്റെ ഭാഗമായി ഇനി തീരദേശത്തിന് സുരക്ഷയൊരുക്കും.
അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചാണ് കേരള കോസ്റ്റൽ പോലീസ് വാർഡൻ പ്രഥമ ബാച്ചിൽ ഇന്നലെ പാസിംഗ് ഔട്ട് പരേഡ് നടത്തിയത്. നീല യൂനിഫോമണിഞ്ഞ് അടുക്കും ചിട്ടയുമായി നടത്തിയ പരേഡ് കോസ്റ്റൽ പോലീസ് വാർഡൻമാരുടെ കഴിവും അർപ്പണ ബോധവും പരിശീലന മികവും വിളിച്ചറിയിക്കുന്നതായിരുന്നു. കേരളത്തിന്റെ തീരദേശ ജില്ലകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്തവർക്കാണ് കോസ്റ്റൽ പോലീസ് വാർഡൻമാരായി ഒരു വർഷത്തേക്ക് നേരിട്ട് നിയമനം നൽകിയത്.

നാല് മാസത്തെ തീവ്ര പരിശീലന കാലയളവിൽ കോസ്റ്റ് ഗാർഡിന്റെ കീഴിലെ കടലിലെ ബോൾ ബാലൻസിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങൾ എന്നിവ കൂടാതെ നാവികസേനയുടെയും ഫയർഫോഴ്‌സിന്റെയും പരിശീലനവും പോലീസ് സ്‌റ്റേഷനുകളിലെ പരിശീലനവും ഇവർക്ക് ലഭിച്ചു.
തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽ നിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് തിരഞ്ഞെടുത്തവർക്ക് കോസ്റ്റൽ പോലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയത്. നിയമനത്തിന് ഒരു വർഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. അർപ്പണ ബോധത്തോടെ ഡ്യൂട്ടി നിർവഹിച്ചാൽ, സംസ്ഥാനവും സർക്കാറും കൈയൊഴിയില്ലെന്നും കോസ്റ്റൽ പോലീസ് വാർഡൻമാരോടായി മുഖ്യമന്ത്രി പറഞ്ഞു.

200 പേരെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതിൽ 23 പേരുടെ കുറവുള്ളത് പെട്ടന്നുതന്നെ നികത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പരിശീലന കാലത്തെ മികവിന് ബെസ്റ്റ് ഔട്ട്‌ഡോറും ഓൾറൗണ്ടറുമായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശി സുകേന്ദ് കെ, ബെസ്റ്റ് ഇൻഡോർ കണ്ണൂർ ജില്ലയിലെ രാമന്തളി സ്വദേശി വില്ല്യം ചാൾസൺ, തിരുവനന്തപുരം പൊഴിയുർ സ്വദേശിനി ജി ഷീബ എന്നിവർക്ക് മുഖ്യമന്ത്രി പ്രത്യേക അവാർഡുകൾ നൽകി.

സേനാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം സ്ലോ മാർച്ചും ക്വിക് മാർച്ചും നടന്നു. പാസിംഗ് ഔട്ട് പരേഡിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ, ഡി ജി പിലോക്‌നാഥ് ബെഹ്‌റ, പോലീസ് അക്കാദമി സൂപ്രണ്ട് ഡോ. ബി സന്ധ്യ സംബന്ധിച്ചു.

Latest