Connect with us

Idukki

ജസ്നയെ കാണാതായിട്ട് ഇന്ന് ഒരു വർഷം

Published

|

Last Updated

പത്തനംതിട്ട: വീട്ടിൽ നിന്നും ബന്ധു വീട്ടിലേക്കെന്നും പറഞ്ഞ് ഇറങ്ങിയ വിദ്യാർഥിനിയെ കാണാതായിട്ട് ഇന്ന്് ഒരു വർഷം തികയുന്നു. പത്തനംതിട്ട-കോട്ടയം ജില്ലകളുടെ അതിർത്തി ഗ്രാമമായ മുക്കൂട്ടുതറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജെയിംസിന്റെ മകളും കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജ് ബി കോം വിദ്യാർഥിനിയുമായ ജസ്‌ന മരിയ ജെയിംസ്(20)നെയാണ് കഴിഞ്ഞ മാർച്ച്് 22 മുതൽ കാണാതായത്.

പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് പോലീസ് സ്ഥിരീകരിക്കുന്നുവെങ്കിലും ജസ്‌ന എവിടെ എന്ന ചോദ്യത്തിന് മാത്രം ഉത്തരം കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ദുരൂഹത നിറഞ്ഞ സംഭവത്തിൽ നാല് മാസം മുമ്പ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണത്തിലും പുരോഗതിയില്ല. ജസ്‌നയെപ്പറ്റി ലഭിക്കുന്ന അഭ്യൂഹങ്ങൾക്കു പിന്നാലെ പോയി വെറുംകൈയോടെ മടങ്ങിയ ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ കേസ് ഫയൽ മടക്കിയിരിക്കുകയാണ്.

വിവാദങ്ങളുണ്ടാക്കിയ കേസ് ലോക്കൽ പോലീസും പിന്നീട് ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘവും അന്വേഷിച്ച ശേഷമാണ് തിരുവല്ല ആസ്ഥാനമായ പത്തനംതിട്ട ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജസ്‌നയെപ്പറ്റി കൃത്യമായ വിവരം നൽകുന്നവർക്കുളള പാരിതോഷകം അഞ്ച് ലക്ഷമാക്കി ഉയർത്തിയിട്ടും അന്വേഷണ സംഘത്തിന് അഭ്യൂഹങ്ങളല്ലാതെ ഒന്നും ലഭിച്ചില്ല. ചെന്നൈയിലും ബെംഗളൂരുവിലും ഗോവയിലും പൂനയിലും ജസ്‌നയെ കണ്ടെന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ആ വഴിക്കെല്ലാം ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചു പോയിരുന്നു. കഴിഞ്ഞ മാർച്ച് 22ന് രാവിലെ 10.40 ഓടെ കൊല്ലമുളയിലെ വീട്ടിൽ നിന്ന് മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു സമീപവാസിയുടെ ഒട്ടോറിക്ഷയിൽ പോയതായിരുന്നു ജസ്‌ന.

മുക്കൂട്ടുതറ ജംഗ്ഷൻ വരെ ഓട്ടോറിക്ഷയിൽ കൊണ്ടുവിട്ടെന്ന് ഡ്രൈവർ മൊഴി നൽകിയിരുന്നു. മുക്കൂട്ടുതറയിൽ നിന്ന് മുണ്ടക്കയം വഴി എരുമേലി വരെ ജസ്‌ന ബസിൽ പോയതായി സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വീട്ടിൽ നിന്നു പോകുമ്പോൾ ജസ്‌ന മൊബൈൽ ഫോൺ എടുക്കാതിരുന്നതാണ് അന്വേഷണത്തിനു തടസമായത്. ജസ്‌നക്കായി ആദ്യം കോട്ടയം, ഇടുക്കി, പത്തനംതിട്ട വനമേഖലയിൽ ദിവസങ്ങൾ നീണ്ട തിരച്ചിൽ നടന്നു. തുടർന്ന് അനാഥാലയങ്ങളിലും അന്വേഷിച്ചു.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരൻ ഹൈക്കോടതിയിൽ ഹരജി നൽകിയതിനിടെ കേസ് സർക്കാർ നവംബറിൽ ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചു. ജൂൺ രണ്ടിന് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയിരുന്നു.
ജസ്‌നയുടതേു പോലെ കണ്ണട ധരിച്ച പെൺകുട്ടിയായതിനാൽ അന്വേഷണം സഘം വ്യാപക അന്വേഷണം നടത്തി. മരിച്ചത് തമിഴ്‌നാട്ടിലെ യുവതി തന്നെയാണെന്ന് രണ്ട് ദിവസത്തിനുളളിൽ തിരിച്ചറിഞ്ഞു. സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജസ്‌നയുടെ ആൺ സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും തെളിവുകൾ ലഭിച്ചില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിവര ശേഖരണപ്പെട്ടികൾ വെച്ചിരുന്നു. ഇതിൽ നിന്നു ലഭിച്ച കത്തുകളിലെ വിവരങ്ങളെ പിന്തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. ഇതിനിടെ, ജസ്‌നയെപ്പറ്റി നിർണായക വിവരങ്ങൾ ലഭിച്ചെന്ന് ഡിജിപി പറഞ്ഞത് ആകാംഷ ഉയർത്തി. പിന്നീട് ഇതേപ്പറ്റി ഡിജിപിയും ഉരിയാടിയിട്ടില്ല.

ക്രൈംബ്രാഞ്ച് സംഘം ശാസ്ത്രീയ അന്വേഷണത്തിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും പുരോഗതിയില്ലെന്ന് ജസ്്്‌നയുടെ സഹോദരൻ ജെയ്‌സ് ജോൺ ജയിംസ് പറയുന്നു. ജസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി കരുതുന്നില്ല. കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ്. പുരോഗതിയെന്നു പറയാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ക്രൈബ്രാഞ്ച് ഡിവൈ എസ് പി രാജപ്പൻ റാവുത്തറും പറയുന്നു. കേരളം ഇത്രയേറെ ചർച്ച ചെയ്ത തിരോധാനം കൂടിയായിട്ടും അത്യാധുനികവും ശാസ്ത്രീയവുമായ അന്വേഷണ സംവിധാനങ്ങൾ പോലീസിനുണ്ടായിട്ടും ജസ്‌നയെ കണ്ടെത്താൻ മാത്രം കഴിഞ്ഞിട്ടില്ലെന്നുള്ളത് ഞെട്ടലോടെയാണ് ജനം കാണുന്നത്.

Latest