Connect with us

National

ബി ജെ പിയുടെ നില പരുങ്ങലിലെന്ന് ശിവസേന

Published

|

Last Updated

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് സീറ്റ് കുറയുമെന്ന് ശിവസേനാ നേതാവ്. 2014ലേതിനേക്കാള്‍ 100 സീറ്റ് കുറവാണ് ബി ജെ പിക്ക് കിട്ടുന്നതെങ്കില്‍ ആരാകും പ്രധാനമന്ത്രിയെന്ന് എന്‍ ഡി എ തീരുമാനിക്കുമെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവും സംഘടനയുടെ മുഖപത്രമായ സാമ്‌ന പത്രാധിപരുമായ സഞ്ജയ് റാവത്ത് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് റാവത്ത് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

മോദിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി ജെ പിക്ക് ശിവസേന പിന്തുണ നല്‍കുന്നതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ മോദി പ്രഭാവം മങ്ങിയിട്ടുണ്ടെന്ന രീതിയിലാണ് റാവത്ത് പ്രതികരിച്ചത്. മഹാരാഷ്ട്രയില്‍ ബി ജെ പി- ശിവസേനാ സഖ്യം നിലവില്‍ വന്ന ശേഷവും ശിവസേന വിമര്‍ശം തുടരുന്നുവെന്നാണ് റാവത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
ബിഹാറില്‍ നിതീഷ് കുമാറും പഞ്ചാബില്‍ പ്രകാശ് സിംഗ് ബാദലും മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുമാണ് എന്‍ ഡി എയുടെ മുഖം. സ്മാര്‍ട്ട് സിറ്റി, വ്യവസായ ശാലകള്‍, ബുള്ളറ്റ് ട്രെയിന്‍ തുടങ്ങിയവ നടപ്പാക്കുന്നതിനായി കൃഷിഭൂമി കവരുന്ന മോദിയുടെ നയത്തെ സാമ്‌ന വിമര്‍ശിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടത്തിന് വഴിതെളിച്ച നോട്ട് നിരോധനത്തെയും ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്.

രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ല. ഇതുകൊണ്ടൊക്കെ പൂര്‍ണ മനസ്സോടെയല്ല, ബി ജെ പിയുമായി വീണ്ടും സഖ്യം രൂപവത്കരിച്ചത്. ശിവസേന ഒറ്റക്ക് മത്സരിക്കണമെന്നാണ് അണികളുടെ വികാരം. എന്നാല്‍, രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി സഖ്യത്തിനു തയ്യാറാകുകയായിരുന്നു.
തൂക്കുസഭ രൂപപ്പെട്ടാല്‍ നിതിന്‍ ഗാഡ്കരി പ്രധാന മന്ത്രിയാകുമെന്ന പ്രചാരണമൊക്കെ ആര്‍ എസ് എസിന്റെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ്. ബി ജെ പിക്കു കഴിഞ്ഞ തവണത്തെക്കാള്‍ 100 സീറ്റ് കുറഞ്ഞാല്‍ പ്രധാന മന്ത്രിയെ എന്‍ ഡി എ തീരുമാനിക്കും. വലിയ നേതാക്കള്‍ വേറെയുമുണ്ട്.
ഗാന്ധി കുടുംബത്തെയും സ്‌നേഹിക്കുന്നവര്‍ ഇന്നും ധാരാളമുള്ളതിനാല്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest