Connect with us

Kerala

കെപി ഹംസ മുസ്‌ലിയാര്‍ ചിത്താരി വഫാത്തായി

Published

|

Last Updated

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി വഫാത്തായി. 79 വയസ്സായിരുന്നു. തളിപ്പറമ്പിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് തളിപ്പറമ്പിനടുത്ത നാടുകാണി അല്‍ മഖര്‍ ക്യാമ്പസില്‍ നടക്കും.

അഹമ്മദ് കുട്ടി – നഫീസ ദമ്പതികളുടെ മകനായി 1939ല്‍ പട്ടുവത്ത് ജനനം. പ്രാഥമിക പഠനം പട്ടുവം ഓത്തുപള്ളിയില്‍. പട്ടുവം എല്‍ പി സ്‌കൂളില്‍ നിന്നും പഴയങ്ങാടി മാപ്പിള യു പി സ്‌കൂളില്‍ നിന്നുമായി എട്ടാം ക്ലാസ് വരെ ഭൗതിക വിദ്യാഭ്യാസവും നേടി. മദ്‌റസ പഠനത്തിന് ശേഷം നാട്ടിലെ പള്ളിദര്‍സില്‍ തുടര്‍ പഠനം. സൂഫിവര്യനായ അബ്ബാസ് മുസ്‌ലിയാരുന്നു മുദരിസ്. ഉപരിപഠനം കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ (പടന്ന ദര്‍സ്), കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം), പി എ അബ്ദുല്ല മുസ്‌ലിയാര്‍ (കടവത്തൂര്‍ ചാക്യാര്‍കുന്ന് ദര്‍സ്), കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജ്) എന്നിവരില്‍ നിന്ന്. ദയൂബന്ധ് ദാറുല്‍ ഉലൂമില്‍ നിന്ന് എം എ ബിരുദം നേടി.

ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത് 1965-ല്‍ മാട്ടൂലിലായിരുന്നു. അവിടെ എട്ട്‌വര്‍ഷം മൂദരിസായി സേവനമനുഷ്ഠിച്ച ശേഷം 1972-ല്‍ ചിത്താരി ദര്‍സിലേക്ക് മാറി. ഇവിടെ പത്ത് വര്‍ഷത്തെ സേവനം. ഇക്കാലത്താണ് ചിത്താരി എന്ന് പേര്‍ ലഭിച്ചത്. 1982-ല്‍ തുരുത്തിയില്‍ മുദര്‍റിസായി. അടുത്ത വര്‍ഷം ജാമിഅ സഅദിയ്യയില്‍ ചേര്‍ന്നു. 1988 വരെ അവിടെ തുടര്‍ന്നു. 1989- തളിപ്പറമ്പ് അല്‍മഖര്‍ സ്ഥാപിക്കപ്പെട്ടതോടെ അതിന്റെ പ്രിന്‍സിപ്പലായി.സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എന്‍ അബ്ദ്ല്ലത്വീഫ് സഅദി, അബ്ദുസ്സമദ് അമാനി പട്ടുവം, ആലിക്കുഞ്ഞി അമാനി മയ്യില്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യന്മാരാണ്.

അന്തരിച്ച സമസ്ത ട്രഷററും അല്‍ മഖര്‍ പ്രസിഡന്റും സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡന്റുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരിയുടെ പേരില്‍ ദേളി സഅദിയ്യയില്‍ നടന്ന ഖതമുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കുന്നു. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സമീപം

സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വളര്‍ച്ചയില്‍ ചിത്താരി ഉസ്താദ് മികച്ച പങ്ക് വിഹിച്ചിട്ടുണ്ട്. ചിത്താരിയിലെ സേവനകാലത്താണ് സമസ്തയുമായി ബന്ധപ്പെടുന്നത്. 1972ല്‍ സമസത അവിഭക്ത കണ്ണൂര്‍ ജില്ലയുടെ പ്രഥമ മുശാവറയില്‍ ജോയിന്റ് സെകൂട്ടിയായാണ് നേത്യ രംഗത്തെത്തുന്നത്. 1973 ഏപ്രില്‍ 14,15 തിയ്യതികളില്‍ കാഞ്ഞങ്ങാട് നടന്ന സമസ്ത പ്രഥമസമ്മേളനത്തിന്റെ സംഘാടക സമിതി ജനറല്‍ കണ്‍വീനറായിരുന്നു. കണ്ണൂര്‍, കാസര്‍ഗോസ് ജില്ലകളായി 1983ല്‍ കണ്ണൂര്‍ വിഭജിക്കപ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ലാ മുശാവറയുടെ പ്രഥമജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറയിലുമെത്തി.

സമസ്തയുടെ നേത്യത്വത്തിലുള്ള തളിപ്പറമ്പിലെ ജൂനിയര്‍ കോളജിന്റെയും, കാസര്‍ഗോസ് ജാമിഅ സഅദിയ്യയുടെയും, തളിപ്പറമ്പ് അല്‍മഖര്‍റിന്റെയും സ്ഥാപനത്തില്‍ മൂന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. 1995 വരെ സഅദിയ്യയുടെ ജനറല്‍ സെകൂട്ടറിയായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ രൂപവത്ക്യതമായപ്പോള്‍ സുന്നി യൂത്ത് ഓര്‍ഗനൈസേഷന്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു.

ഭാര്യ കയ്യം സ്വദേശി സൈനബ ഹജ്ജുമ്മ. അഞ്ച് ആണ്‍കൂട്ടികളും ആറ് പെണ്‍കൂട്ടികളുമുണ്ട്. പ്രമുഖ പണ്ഡിതനും സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായിരുന്ന മര്‍ഹൂം പി.എ അബ്ദുല്ല മുസ്‌ലിയാരുടെ മകന്‍ ഡോ: പി.എ. അഹ്മദ് സഈദ് മരുമകനാണ്.