Connect with us

Kerala

കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പുനരധിവാസ പാക്കേജ്

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ തീവ്രവാദികളായ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങല്‍ പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. കീഴടങ്ങിയവര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. ആനുകൂല്യങ്ങള്‍ നേടുന്നതിന് മാത്രമായി തന്ത്രപരമായി കീഴടങ്ങുന്നവരെ മാറ്റിനിര്‍ത്തുന്ന രീതിയിലാണ് പദ്ധതി.

തീവ്രവാദികളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചാണ് പദ്ധതി നടപ്പാക്കുക. ഓരോ വിഭാഗത്തിലുള്ളവര്‍ക്കും വ്യത്യസ്ത രീതിയിലാകും ആനുകൂല്യങ്ങള്‍. മാവോയിസ്റ്റ് സംഘടനകളുടെ ഉയര്‍ന്ന കമ്മിറ്റികളിലുള്ളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തില്‍ വരുന്നത്. ഇവര്‍ കീഴടങ്ങുമ്പോള്‍ അഞ്ച് ലക്ഷം രൂപ നല്‍കും. ഗഡുക്കളായാണ് തുക നല്‍കുക. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപയും നല്‍കും. തൊഴില്‍ പരിശീലനം ആവശ്യമുള്ളവര്‍ക്ക് മൂന്ന് മാസം വരെ പതിനായിരം രൂപ നല്‍കും. കാറ്റഗറി രണ്ട് എ, കാറ്റഗറി രണ്ട് ബി എന്നിവയില്‍ വരുന്നവര്‍ക്ക് സറണ്ടര്‍ ചെയ്യുമ്പോള്‍ മൂന്ന് ലക്ഷം രൂപയാണ് നല്‍കുക. ഇതും ഗഡുക്കളായിട്ടായിരിക്കും നല്‍കുക.

ആയുധം പോലീസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. എ കെ 47 സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് 25,000 രൂപയാണ് നല്‍കുക. മൂന്ന് വിഭാഗത്തിലും പെട്ട വീടില്ലാത്തവര്‍ക്ക് സര്‍ക്കാറിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും നിര്‍ദേശമുണ്ട്.

 

Latest