Connect with us

Articles

സലഫിസം ഭീകരതയുടെ ഉറയൂരുമ്പോള്‍

Published

|

Last Updated

കൂരിയാട് പാടത്ത് നാലു നാള്‍ ഉണ്ടുറങ്ങിപ്പിരിഞ്ഞാല്‍ തീരുന്നതൊന്നുമല്ല സലഫിസം നേരിടുന്ന പുതിയകാല പ്രതിസന്ധി. പാണക്കാട് ചികിത്സകൊണ്ടോ ലീഗിന്റെ ചിറകിനടിയിലെ പൊരുത്തച്ചൂടുകൊണ്ടോ സലഫിസത്തെ രക്ഷപ്പെടുത്താം എന്നു കരുതുന്നതും ശരിയായിരിക്കുകയില്ല. സംഭവിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിന്റെ അനിവാര്യതയായ ഒരു ദുരന്ത പര്യവസാനമാണ്. ഖവാരിജിയ്യത്ത് മുതല്‍ റാഫിളിയ്യത്ത് വരെയുള്ള ജിഹാദി ഗ്രൂപ്പുകള്‍ക്കു സംഭവിച്ചുകഴിഞ്ഞ അതേ ദുരന്തം, ചരിത്രത്തിന്റെ തനിയാവര്‍ത്തനം. സഹിഷ്ണുതയുടെ പുതിയ കാലത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തിനു സംഭവിക്കേണ്ട സ്വാഭാവിക പതനം. ശ്രമിക്കേണ്ട, അതാര്‍ക്കും തടഞ്ഞു നിറുത്താനാവില്ല.

“മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം സമാധാനം” ഇതാണ് ഇത്തവണ സലഫി സമ്മേളന പ്രമേയം. എന്തൊരു ചെയ്ഞ്ച്! കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിന്റെ സലഫി ചരിത്രത്തില്‍ എപ്പോഴെങ്കിലും ഇങ്ങനെയൊരു ശുദ്ധ വെജിറ്റേറിയന്‍ പ്രമേയം ചര്‍ച്ചക്കു വന്നതായി ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഇവരുടെ പാലക്കാട് സമ്മേളനത്തിന്റെ പ്രമേയം തന്നെ “പ്രാര്‍ഥന അല്ലാഹുവിനോടു മാത്രം” എന്നായിരുന്നു. ശിര്‍ക്, കുഫ്‌റ്, തൗഹീദ്, പ്രാര്‍ഥന, ഇബാദത്ത്, ഇതാഅത്ത് തുടങ്ങി കലഹപ്രധാനമായ വിഷയങ്ങളൊക്കെ ഇത്തവണ മാറ്റിവെച്ചിരിക്കുകയാണ്. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിനു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഗോളതലത്തില്‍ സലഫിസം പ്രതിക്കൂട്ടില്‍ കയറിയിരിക്കുന്നത് ഇത്തരം ചൂടന്‍ വിഷയങ്ങളെ മുന്‍നിറുത്തിയാണ്. പൊതുസമൂഹത്തില്‍നിന്നു ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഈ ജിഹാദി ചേരുവകള്‍ ഒട്ടും സ്വീകാര്യവുമാകയില്ല. ഒടുവില്‍ കോമുവും എറമുവും മാത്രമാകും വേദികളില്‍.

ആശയങ്ങളുടെ ആന്തരിക വൈരുധ്യങ്ങള്‍ ഉയര്‍ത്തുന്ന സ്വത്വ പ്രശ്‌നങ്ങളാണ് രണ്ടാമത്തെ പ്രതിസന്ധി. ഈജിപ്ഷ്യന്‍ യുക്തിവാദ മന്‍ഹജും ഗള്‍ഫ് ഓര്‍ത്തഡോക്‌സ് മന്‍ഹജും തമ്മില്‍ ഏറ്റുമുട്ടേണ്ടി വന്നപ്പോഴാണല്ലോ രണ്ടായിരത്തിന്റെ തുടക്കത്തില്‍ സലഫിസത്തില്‍ നിന്നു ജിന്ന് പുറത്തു ചാടിയത്. പാരമ്പര്യ സലഫി വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്താല്‍ ഐക്യത്തിന്റെ പേരില്‍ കുടത്തില്‍ അടച്ചുവെച്ചിരിക്കുന്ന ജിന്ന് പുറത്തു ചാടും. അല്ലാഹുവല്ലാത്തവരോടുള്ള സഹായാര്‍ഥന എന്ന ഒറ്റപദം പറഞ്ഞാല്‍ മതി സദസ്സില്‍ മാത്രമല്ല വേദിയിലും അടിപൊട്ടും.

എത്രയൊക്കെ അരച്ചു കലക്കിയിട്ടും ഐക്യ സലഫിസത്തില്‍ ജിന്നും സിഹ്‌റുമൊക്കെ ലയിക്കാതെ, ദഹിക്കാതെ അലേയ മാലിന്യങ്ങളായി ലൈവായി നിലനില്‍ക്കുന്നുണ്ട്. ജിന്നൂരി വിഭാഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. മിതവാദി ജിന്നുകളെയും സഹകരിപ്പിക്കുന്നുണ്ട്. എന്നാല്‍ കടുത്ത ഇഖ്‌വാനികളെ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണ്. ദമ്മാജികളെ സദസ്സില്‍ കണ്ടാല്‍ പോലും തല്ലിയോടിക്കും. എട്ടോ പത്തോ ഒക്കെയായി ചിതറിപ്പോയ സലഫിസത്തെ കൂട്ടിക്കെട്ടി ഒന്നാണെന്നു വരുത്തിത്തീര്‍ക്കാനുള്ള അതിസാഹസമാണു ചുരുക്കത്തില്‍ ഈ സമ്മേളനം. മേള കഴിയുമ്പോഴറിയാം, എട്ട് പത്താകുമോ പതിനാറാകുമോ എന്നൊക്കെ.

ജന്മസിദ്ധമായ ക്രൗര്യത്തിന്റെ പല്ലും നഖവും പിഴുതു കളഞ്ഞു സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സൗമ്യഭാഷ്യവുമായി സലഫിസം പുനരവതരിച്ചതിനു പിന്നിലെ വികാരം ഇപ്പോള്‍ ഉപന്യസിക്കേണ്ട കാര്യമേയില്ല. തീവ്രവാദത്തിന്റെ ആടുജീവിതങ്ങള്‍ കേരളത്തില്‍ നിന്നും സംഘം സംഘമായി യമനിലേക്കും സിറിയയിലേക്കും ഇറാഖിലേക്കും പുറപ്പെട്ടു തുടങ്ങുകയും എന്‍ ഐ എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ വല മുറുക്കിത്തുടങ്ങുകയും ചെയ്തപ്പോള്‍ പ്രാണരക്ഷാര്‍ഥം എടുത്തണിഞ്ഞതാണ് സമാധാനത്തിന്റെയും സൗമനസ്യത്തിന്റെയും ഈ പുതിയ വേഷം. ശരിക്കും സലഫിസം എന്താണു ലക്ഷ്യമാക്കുന്നത് എന്നറിയാന്‍ സലഫി പൂര്‍വാചാര്യന്‍ ഇബ്‌നുതൈമിയ്യഃയുടെ വാക്കുകളെ തന്നെ ആശ്രയിക്കാം. തന്റെ പ്രസിദ്ധമായ “മജ്മൂഅതുര്‍റസാഇലി”ല്‍ നിന്നുള്ള വരികള്‍ വായിക്കുക:

“”ഖബ്‌റുകള്‍ക്കു നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിക്കുന്നവന്‍ വിഡ്ഢിയും വഴിപിഴച്ചവനുമാകുന്നു… അല്ലാഹുവിന്റെ അടുക്കലേക്ക് ആവശ്യപൂരണത്തിന് തന്മൂലം വഴി തുറക്കുമെന്നും വിഷമങ്ങളെ അതു നീക്കുമെന്നും സുഖസൗകര്യങ്ങള്‍ക്കു വഴി തുറക്കുമെന്നും ആയുസ്സിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവന്‍ അവിശ്വാസിയും മുശ്‌രിക്കും ആയിരിക്കും. അവനെ കൊല്ലല്‍ നിര്‍ബന്ധമാണ്.””

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പുറപ്പെടുവിച്ച ഈ ഭീകര ഫത്‌വയാണു പതിനെട്ടാം നൂറ്റാണ്ടില്‍ മുസ്‌ലിം ലോകത്തു കൂട്ടക്കുരുതികള്‍ക്കും രക്തച്ചൊരിച്ചിലിനും ഇടവരുത്തിയത്. പുതിയ കാലത്ത് ഐ എസ് ഉള്‍പ്പെടെയുള്ള സലഫി ഭീകരസംഘങ്ങള്‍ മൂലപ്രമാണമായി സ്വീകരിച്ചു വരുന്നതും ഈ കാടന്‍ ഫത്‌വയാണ്. ഖബ്‌റുകള്‍ക്ക് ആരും നേര്‍ച്ച നേരാറില്ല. ഇത്തരം ഇല്ലാക്കഥകള്‍ മെനഞ്ഞ് ഭീകര ഫത്‌വകള്‍ പുറപ്പെടുവിച്ച് സമുദായത്തെ കൊലക്കുകൊടുത്ത പ്രസ്ഥാനത്തെ നയിക്കുന്നവരും അവരെ താങ്ങുന്നവരും പറയണം; എന്തിനാണ് വിനാശത്തിന്റെ വിത്തു വിതച്ച ഈ ഫത്‌വ കേരളത്തില്‍ പ്രസിദ്ധീകരിച്ചത്? കേരള സലഫികളുടെ പൂര്‍വകാല നേതാക്കളില്‍ പ്രമുഖനായിരുന്ന എന്‍ വി ഇബ്രാഹീം മൗലവി സലഫി മുഖപത്രമായ അല്‍മനാറില്‍(1981 ഒക്ടോബര്‍) പ്രസിദ്ധീകരിച്ചതില്‍ നിന്നാണ് ഇതു പകര്‍ത്തിയത്. കേരളത്തിലെ പണ്ഡിതനേതൃത്വം കാണിച്ച നിതാന്ത ജാഗ്രതകൊണ്ടാണ് ഐ എസിന്റെ ആഗോള താവളങ്ങളിലൊന്നായി കേരളം മാറാതെ പോയത്.

മുസ്‌ലിം ലോകത്തെ ചോരയില്‍ മുക്കിയ റാഡിക്കല്‍ സലഫിസത്തിനു പുതിയ കാലത്തു സംഭവിച്ച രാസമാറ്റം അതിശയകരമാണ്. സമ്മേളനത്തിന്റെ ഭാഗമായി പത്രങ്ങള്‍ക്കു ലഭിച്ച ജനറല്‍ സെക്രട്ടറിയുടെ ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ: “”ചരിത്രസ്മാരകങ്ങളും ചിഹ്നങ്ങളും തല്ലിയുടക്കുന്ന ഭീകരഗ്രൂപ്പുകളും ആരാധനാലയങ്ങള്‍ തകര്‍ക്കുന്ന തീവ്രവാദികളും വ്യത്യസ്ഥ മതവിഭാഗത്തില്‍ പെട്ടവര്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നവരുമെല്ലാം അസഹിഷ്ണുതയുടെ അടയാളങ്ങളാണ്.”” നാടുകാണിയിലെ മഖ്ബറ പൊളിച്ച വര്‍ത്തമാനത്തെയോ ഹറമയ്‌നി ഉള്‍പ്പെടെ ഹിജാസിലെ ചരിത്രസ്മാരകങ്ങളും തിരുശേഷിപ്പുകളും തകര്‍ത്തെറിഞ്ഞ ഇന്നലെകളെയോ ഏതൊക്കെയാണ് കേരള സലഫിസം തിരുത്തുക, തളളിപ്പറയുക? കേരള സലഫിസത്തിന് അധികാരം ലഭിച്ചാല്‍ മദീനയില്‍ അവശേഷിക്കുന്ന വിശുദ്ധ റൗളാ ശരീഫ് കൂടി തകര്‍ക്കുമെന്ന് ഇപ്പോഴും ഭീഷണിപ്പെടുത്തുന്ന സംഹാരാത്മക സലഫിസത്തെ കൂരിയാട്ടെ പാടത്ത് എങ്ങനെയാണു വ്യാഖ്യാനിക്കുക? കൂരിയാട്ടെ “സലഫി നഗറി”ല്‍ വേദി പങ്കിടാന്‍ പോകുന്ന പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ആഗോള സലഫിസം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നു പരിശോധിച്ചതിനുശേഷം പുറപ്പെടുന്നതാകും നന്നാകുക.

കൂരിയാട് നഗരിക്കു പടിഞ്ഞാറു ഭാഗത്ത് പനമ്പുഴപ്പാലം സാദാത്തുക്കളുടെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്. കിഴക്കു വശത്ത് ഒരു ക്ഷേത്രവുമുണ്ട്. ഇതു രണ്ടും സലഫികളെ സംബന്ധിച്ചിടത്തോളം സമാനമാണ്. നഗരി നിലനില്‍ക്കുന്ന തിരൂരങ്ങാടി പ്രദേശം ചരിത്രപരമായി അറിയപ്പെടുന്നതു മമ്പുറം മഖാമും മുട്ടിച്ചിറ ശുഹദാക്കളും തുടങ്ങി നിരവധി മഹത്തുക്കള്‍ അന്തിയുറങ്ങുന്ന ഭൂമി എന്ന നിലക്കു കൂടിയാണ്. കേരളത്തില്‍ സലഫിസം കൊണ്ടുവരികയും പ്രചരിപ്പിക്കുകയും ചെയ്ത കെ എം മൗലവി മുതലുള്ള പൂര്‍വകാല നേതാക്കള്‍ക്കൊന്നും സ്വന്തം തട്ടകത്തില്‍ നിന്നു ശിര്‍ക്കിന്റെ ഈ ചിഹ്നങ്ങളെ തൂത്തുക്കളയാനായിട്ടില്ല. ഇതൊക്കെ ഇല്ലായ്മ ചെയ്യാന്‍ ഇനിയൊരു ബാല്യം സലഫിസത്തിനു ബാക്കിയുണ്ടെന്നു തോന്നുന്നുമില്ല.

കൂരിയാട് മഹാമേളയുടെ ആവശ്യക്കാര്‍ ശേഷിക്കുന്ന സലഫികള്‍ മാത്രമല്ല മുസ്‌ലിം ലീഗ് കൂടിയാണ്. ലീഗിന്റെ ഉറച്ച വോട്ടുബാങ്കാണ് കേരള സലഫിസം. സുന്നികളെ രാഷ്ട്രീയമായി ആശ്രയിച്ചുകൂടെന്ന് ലീഗിനു നേരത്തെ അറിയാമായിരുന്നു. വലിയൊരു ഭാഗം ഇടക്കാലത്ത് പാര്‍ട്ടിയെ കൈവിട്ടു. സ്വന്തമെന്നു കരുതിയ മറുഭാഗം ഇപ്പോള്‍ ആ നിലയിലല്ല പോകുന്നത്. എന്നാല്‍ സലഫികള്‍ അങ്ങനെയല്ല; ഏതു സാഹചര്യത്തിലും എത്രയൊക്കെ ഗ്രൂപ്പുകളായി മാറിയാലും സലഫികള്‍ ലീഗിനു സ്വന്തമാണ്. കേരളത്തിലെ സലഫി പൈതൃകം ലീഗുമായി ഇണചേര്‍ന്നു കിടക്കുന്നുവെന്നതാണ് ചരിത്രപരമായ നേര്. ആട് മേയ്ക്കാന്‍ സിറിയയിലേക്കുപോയ ദമ്മാജികള്‍ കിഴിച്ചുള്ളതെല്ലാം ലീഗിനു മാത്രമുള്ളതാണ്.

സലഫിസത്തെ ആപത്തുകളില്‍ നിന്നു മോചിപ്പിച്ചെടുക്കാന്‍ ഏതറ്റം വരെയും ലീഗ് പോകും. എന്തു സാഹസവും ചെയ്യും. ദേശദ്രോഹക്കുറ്റത്തിന്റെ ചാണകലെ ഭ്രമിച്ചു നില്‍ക്കുമ്പോഴും സലഫി സത്തെ ചുറ്റിപ്പിടിച്ചു നില്‍ക്കാന്‍ ലീഗിനു ഭയമില്ലെന്നു വന്നാല്‍ ആ ആത്മബന്ധത്തിന്റെ ആഴം അളക്കാവുന്നതിലും എത്രയോ അപ്പുറമാണ്. പാണക്കാട് തങ്ങന്മാരെ മാത്രമല്ല ലീഗ് സലഫിസത്തിന്റെ രക്ഷക്കു വേണ്ടി ബലികൊടുക്കുക. സലഫിസത്തിന്റെ സംഹാരാത്മക തൗഹീദിന്റെ അര്‍ഥവും അനര്‍ഥവും അറിയാത്ത ശുദ്ധ പാവങ്ങളൊന്നുമല്ല ആദരണീയരായ പാണക്കാട് സയ്യിദന്മാര്‍.

പുലിയായി പിറന്ന് ഗതികേടുകൊണ്ട് ഇപ്പോള്‍ ആടായി മാറി സഹിഷ്ണുതയും സഹവര്‍ത്തിത്വവും സമാധാനവും ഉരുവിടുന്ന സലഫിസത്തിന്റെ ഇന്നലെകളുടെ രക്തപങ്കിലമായ കഥകളില്‍ ചിലതുകൂടി നാം വായിക്കണം. കേരളത്തിലെ സലഫി സ്ഥാപകരില്‍ പ്രധാനിയായിരുന്ന ഇ കെ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന “അല്‍ ഇത്തിഹാദ്” മാസിക നവീന നജ്ദിന്റെ ചരിത്രം എഴുതുന്നതിങ്ങനെ: “”1801 ഏപ്രില്‍ മുപ്പതാം തിയ്യതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബീ സൈന്യം കര്‍ബലാ പട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു ഭാഗത്തെ അവര്‍ കൊന്നുകളഞ്ഞു. ഹുസൈന്‍(റ)വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദര്‍ശകന്മാര്‍ വഴിപാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്തുകൊണ്ടെന്നാല്‍ ഖബ്‌റിന്നു വഴിപാട് കൊടുക്കുന്നവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേര്‍ക്കുണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു””(ലക്കം: 2/7 1956).

കര്‍ബലയിലെ സലഫി കര്‍സേവ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. വെള്ളപ്പതാക കാണിച്ചു കീഴടങ്ങുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടും ദയവുണ്ടായില്ല. നഗരത്തില്‍ കണ്ണില്‍ കണ്ടവരെയൊക്കെ സലഫിപ്പട കൊന്നൊടുക്കി. മസ്ജിദില്‍ നിസ്‌കരിച്ചുകൊണ്ടിരിക്കുന്നവരും കൈക്കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധന്മാരും പണ്ഡിതന്മാരും കൂട്ടക്കശാപ്പിന്നിരയായി. ശിര്‍ക് തുടച്ചുനീക്കി തൗഹീദ് പുനഃസ്ഥാപിക്കാനായിരുന്നു ഈ കൂട്ടക്കുരുതി. ഹാമിദ് അല്‍ഗാര്‍ എഴുതുന്നു: “”വഹാബികള്‍ നഗരത്തിന്റെ മതിലുകള്‍ കയറി മറിഞ്ഞ് ശക്തി ഉപയോഗിച്ച് അകത്തെത്തുകയും അങ്ങാടികളിലും സ്വന്തം വീടുകളിലുമുള്ള ജനങ്ങളില്‍ ഭൂരിപക്ഷത്തെയും കൊന്നൊടുക്കുകയും ചെയ്തു. എന്നിട്ടവര്‍ അല്‍ഹുസൈന്റെ ഖബ്‌റിനുമേല്‍ കെട്ടിപ്പൊക്കിയ എടുപ്പുകള്‍ നശിപ്പിച്ചു. മഖ്ബറക്കുള്ളിലും ചുറ്റും കണ്ട എല്ലാം അവര്‍ കൈക്കലാക്കി. മഖാമിനു ചുറ്റുമുണ്ടായിരുന്ന ലോഹ അഴികള്‍ അവര്‍ ഇളക്കിയെടുത്തു. മരതകവും മാണിക്യവും മറ്റു രത്‌നങ്ങളും പതിച്ചവയായിരുന്നു ഈ അഴികള്‍! നഗരത്തില്‍ കണ്ടതൊക്കെയും അവര്‍ എടുത്തു. പലവിധ വസ്തുവഹകള്‍, ആയുധങ്ങള്‍, തുണിത്തരങ്ങള്‍, പരവതാനികള്‍, സ്വര്‍ണം, വെള്ളി, ഖുര്‍ആന്റെ അമൂല്യപ്രതികള്‍ അങ്ങനെ എന്തും. കണക്കില്ലാത്ത സാധനങ്ങള്‍ അവര്‍ കൈക്കലാക്കി. ഒരു പ്രഭാതസമയത്തിനപ്പുറം അവര്‍ കര്‍ബലയില്‍ തങ്ങിയില്ല. രണ്ടായിരം പേരെ കൊല്ലുകയും കിട്ടാവുന്നത്ര സമ്പത്ത് കൈക്കലാക്കുകയും ചെയ്തശേഷം ഏതാണ്ട് ഉച്ച നേരത്ത് അവര്‍ മടങ്ങി.””
സലഫി സേന ത്വാഇഫില്‍ നടത്തിയ നരനായാട്ടിന്റെ കരളലിയിക്കുന്ന കഥ അബ്ദുര്‍റഹ്മാനുബ്‌നു ഹസനില്‍ജര്‍ബനി എഴുതിയിട്ടുണ്ട്. മൂന്നു ദിവസത്തെ പോരാട്ടത്തിനുശേഷമാണ് അവര്‍ ത്വാഇഫ് പിടിച്ചെടുത്തത്. പുരുഷന്മാരെ മുഴുവന്‍ കൊന്നു തള്ളി, എതിര്‍ത്തുനിന്ന ഒരാളെയും ബാക്കിവെച്ചില്ല. സ്ത്രീകളെയും കുട്ടികളെയും തടവിലിട്ടു. അഹ്മദ് സയ്‌നീ ദഹ്‌ലാന്‍ എഴുതുന്നു: “”സലഫീസേന ത്വാഇഫില്‍ കടന്നു ജനങ്ങളെ പരക്കെ വെട്ടിക്കൊന്നു. ചെറിയവരെയും വൃദ്ധന്മാരെയും നേതാക്കളെയും അനുയായികളെയും പ്രമുഖരെയും സാധാരണക്കാരെയും സകലരേയും… ഉമ്മയുടെ മാറത്ത് കുഞ്ഞുങ്ങളെ അരിഞ്ഞു നുറുക്കി. വീട്ടിനകത്തുള്ളവരെ പിടിച്ചിറക്കി. ഖുര്‍ആന്‍ പഠന സദസ്സ് കടന്നാക്രമിച്ചു. റുകൂഇലും സുജൂദിലുമുള്ളവരെ വെട്ടി. ആ നാട്ടില്‍ ഇരുപതില്‍പരം പേര്‍ മാത്രമേ അവശേഷിച്ചുള്ളൂ… പിടിച്ചെടുത്ത സ്വത്തുക്കള്‍ സത്യനിഷേധികളില്‍നിന്നുള്ള ഗനീമത് വീതിക്കുന്ന നിയമ പ്രകാരം ഓഹരി വെച്ചെടുത്തു.””

ത്വാഇഫില്‍ സലഫികള്‍ കൊന്നൊടുക്കിയതില്‍ നിരവധി പണ്ഡിതന്മാരും സൂഫിവര്യന്മാരും ഉണ്ടായിരുന്നതായി സയ്യിദ് ഇബ്‌റാഹീം രേഖപ്പെടുത്തുന്നു: “”ലോക മുസ്‌ലിംകളെ ഞെട്ടിക്കുന്ന നീചവൃത്തികളാണ് ത്വാഇഫ് കീഴടക്കുവാന്‍ വഹാബി ഭീകരസേന ചെയ്തത്. നൂറു കണക്കിനു മുസ്‌ലിംകളെ കൊന്നു. അബ്ദുല്ലാഹിസ്സാവി(മക്കയിലെ ശാഫിഈ മുഫ്തി), അബ്ദുല്ലാഹി അബുല്‍ഖയ്ര്‍(മക്കയിലെ ഖാളി), ശയ്ഖ് സുലയ്മാന്‍ മുറാദ്(ത്വാഇഫിലെ ഖാളി), സയ്യിദ് യൂസുഫസ്സവാവി(80 വയസ്സ്), ശയ്ഖ് ഹസനുശ്ശയ്ബി, ശയ്ഖ് ജഅ്ഫറുശ്ശയ്ബി തുടങ്ങിയ ഒട്ടേറെ ഉലമാക്കളുണ്ടായിരുന്നു അക്കൂട്ടത്തില്‍. അവരെയെല്ലാം വഹാബികള്‍ കശാപ്പ് ചെയ്തു.”” ത്വാഇഫ് നഗരത്തില്‍ 60 ദിവസത്തോളം മയ്യിത്തുകള്‍ മറമാടാന്‍ അനുവദിക്കാതെ ചീഞ്ഞളിഞ്ഞു കിടന്നു. പക്ഷിമൃഗാദികള്‍ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് വാരിക്കൂട്ടി സംസ്‌കരിച്ചു. സലഫി താണ്ഡവം കഴിഞ്ഞപ്പോള്‍ വെറും ഇരുന്നൂറില്‍പരം ആളുകള്‍ മാത്രമേ നഗരത്തില്‍ അവശേഷിച്ചിരുന്നുള്ളൂവത്രെ!

ഹിജ്‌റഃ 1217ല്‍ സലഫി വിപ്ലവകാരികള്‍ മക്കാ ഹറം ഉപരോധിച്ചു. പുണ്യഭൂമിയില്‍ ജനങ്ങളെ അവര്‍ പട്ടിണിക്കിട്ടു. മക്കയിലേക്കുള്ള കവാടങ്ങളെല്ലാം ഉപരോധിച്ചു. തീര്‍ഥാടനത്തിനു വന്നവരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തു. വലിയ വില കൊടുത്താലും ഭക്ഷണം ലഭിക്കാത്ത സ്ഥിതിയായി. നിരവധി പേര്‍ വിശന്നു മരിച്ചു. കഴുതകളുടെയും പട്ടികളുടെയും ചത്ത മൃഗങ്ങളുടെയും മാംസം വന്‍ വിലകൊടുത്തു വാങ്ങി ജനങ്ങള്‍ പശിയടക്കിയെന്ന് “ഉന്‍വാനുല്‍ഉസുദി”ല്‍ ഉസ്മാനുബ്‌നു ബിശ്‌റുന്നജ്ദി എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: “”സലഫി സൈന്യം നഗരത്തില്‍ കടന്നു. സൈനികബലം പ്രയോഗിച്ചും എന്നാല്‍ പോരാട്ടം കൂടാതെയും നഗരം പിടിയിലൊതുക്കുവാന്‍ ദൈവം അവരെ സഹായിച്ചു. അങ്ങാടിയിലും വീടുകളിലുമുണ്ടായിരുന്ന ഇരുന്നൂറോളം നഗരവാസികളെ അവര്‍ കൊന്നു. ഒരുപാട് സ്വത്തും നാണയങ്ങള്‍, ആയുധങ്ങള്‍, തുണി, ആഭരണങ്ങള്‍ തുടങ്ങി കൈയും കണക്കുമില്ലാത്ത അമൂല്യവസ്തുക്കളും അവര്‍ കൈക്കലാക്കി. ഇവയെല്ലാം അബ്ദുല്‍അസീസിന് അയച്ചുകൊടുത്തു.””(ഉന്‍വാനുല്‍മജ്ദ് ഫീ താരീഖിന്നജ്ദ്). ഈ പറഞ്ഞതൊന്നും സുന്നി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി വെച്ചതല്ല. സലഫി ഭീകരതയുടെ ആഗോള ചരിത്രം പറയുന്നതെല്ലാം സലഫി ചരിത്രകാരന്മാരാണ്. ഇത്തരം കൂട്ടക്കുരുതികളുടെയും കൊള്ളകളുടെയും തച്ചുതകര്‍ക്കലുകളുടെയും ഞെട്ടിക്കുന്ന ചരിത്രവിവരണങ്ങള്‍ ഒന്നും രണ്ടുമല്ല; നൂറുകണക്കിന് ഉദ്ധരിക്കാനുണ്ട്. കൂരിയാട്ടെ സലഫി സമ്മേളനം നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യട്ടെ, രക്തപങ്കിലമായ സ്വന്തം ചരിത്രവും പാരമ്പര്യവും.
+91 9400501168

 

 

 

 

---- facebook comment plugin here -----

Latest