Connect with us

National

ജിഷ്ണു പ്രണോയ്: അന്വേഷണ തത്സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി. അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രവര്‍ഷം വേണ്ടിവരുമെന്ന് കോടതി ആരാഞ്ഞത്. കേസിലെ പ്രതികളായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ എന്നിവരുട ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സി ബി ഐ നിലപാട് വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. സി ബി ഐ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ പ്രതി കൃഷ്ണദാസ് കോടതിയില്‍ എത്തിയിരുന്നു. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ അപേക്ഷ അടുത്തയാഴ്ച പരിഗണിക്കും. അസുഖ ബാധിതയായ അമ്മയെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൃഷ്ണദാസ് അപേക്ഷ നല്‍കിയത്. നേരത്തേ കേരളത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും കൃഷ്ണദാസിനെ കോടതി വിലക്കിയിരുന്നു.

 

---- facebook comment plugin here -----

Latest