Connect with us

National

'ഗോരക്ഷക'രുടെ വരുമാനസ്രോതസ് അന്വേഷിക്കണമെന്ന് അഡ്വ.പിഎ മുഹമ്മദ് റിയാസ്

Published

|

Last Updated

പഴനി: പശു സംരക്ഷണത്തിനെന്ന് പറഞ്ഞ് മനുഷ്യരെ തല്ലിക്കൊല്ലുന്ന കൊലയാളി സംഘങ്ങള്‍ക്ക് ലഭിക്കുന്ന വന്‍ വരുമാനത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്. അക്രമങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കന്നുകാലി കടത്തിന്റെ പേരില്‍ വ്യാപക ആക്രമണം നടന്ന പഴനിയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴനി പുതുധാരാപുരം റോഡില്‍ കന്നുകാലികളുമായി പോവുകയായിരുന്ന മിനി വാനിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി. നിയമവിരുദ്ധമായി കാലികളെ കൊണ്ടുപോവുകയാണെന്ന് ആരോപിച്ച് പോലീസിനെ നിര്‍ബന്ധിച്ച് കേസെടുപ്പിക്കാനും സമ്മര്‍ദംചെലുത്തി. വിവരമറിഞ്ഞെത്തിയ സിപിഐ എം, വിടതലൈ ചിരുതൈകള്‍ പാര്‍ട്ടി എന്നിവയിലെ പ്രവര്‍ത്തകര്‍ ഗോരക്ഷകരുടെ അക്രമ അജന്‍ഡ പൊളിച്ചു. ഇതിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിക്കുകയും പളനി നഗരത്തില്‍ അക്രമത്തിന് ശ്രമിക്കുകയും ചെയ്തു.

ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണങ്ങള്‍ തെക്കേ ഇന്ത്യയിലും നടപ്പാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. മനുഷ്യരെ ആക്രമിച്ചല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ഥതയില്ലാത്തതാണ്. അക്രമികളെ കുറ്റവാളികളായി കാണാനോ അക്രമം തടയാനോ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ല. ഇത്തരം പശുസംരക്ഷക സംഘങ്ങള്‍ക്ക് വന്‍തോതില്‍ ധനസഹായം ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ വഴിയും മറ്റ് ഏജന്‍സികള്‍ വഴിയും സഹായം ലഭിക്കുന്നു. പശുസംരക്ഷണ അക്രമം താകണം ക്ഷീരവികസന മേഖലയ്ക്കുണ്ടായ തകര്‍ച്ച മൂലം ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പാല്‍പ്പൊടി ഇറക്കുമതി ചെയ്യുകയാണ്. വിദേശക്കുത്തകകളുടെ താല്‍പ്പര്യങ്ങളും ഇതുവഴി സംരക്ഷിക്കപ്പെടുന്നു.

തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തികത്തകര്‍ച്ച തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനും അജന്‍ഡയാകെ മാറ്റാനുമാണ് പശുവിന്റെ പേരില്‍ വ്യാപക ആക്രമണങ്ങള്‍ സാധാരണ മനുഷ്യര്‍ക്കു നേരേ നടക്കുന്നത്. ഇതിനായി കള്ളപ്പണം വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നു. കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളപ്പണവും കള്ളനോട്ട് അച്ചടിക്കാനുള്ള സംവിധാനങ്ങളും പിടികൂടിയതും സേലത്ത് യുവമോര്‍ച്ചാ ജില്ലാ നേതാവില്‍ നിന്ന് കള്ളപ്പണം പിടികൂടിയതും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

 

Latest