Connect with us

Kerala

യൂറോപ്പില്‍ ചുറ്റിതിരിഞ്ഞ് നല്ല സ്വയമ്പന്‍ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോ സംരക്ഷണം പറയുന്നു: മോദിക്കെതിരെ ആഞ്ഞടിച്ച് വിഎസ്‌

Published

|

Last Updated

തിരുവനന്തപുരം: കശാപ്പ് നിരോധനത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. കശാപ്പ് നിരോധനത്തിനെതിരെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് വിഎസ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.

ബിജെപിയും കേന്ദ്ര സര്‍ക്കാരും കാളപിതാവിനും ഗോമാതാവിനുമായി പുതിയ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയാണ്. യൂറോപ്പില്‍ ചുറ്റിക്കറങ്ങി പ്രധാനമന്ത്രി മോഡി നല്ല സ്വയമ്പന്‍ ബീഫ് തിന്നിട്ടാണ് ഇവിടെ വന്ന് ഗോ സംരക്ഷണം, ഗോ സംരക്ഷണം എന്ന് പറയുന്നതെന്നും വിഎസ് പരിഹസിച്ചു. വല്ലപ്പോഴും ഇന്ത്യയിലേക്ക് പ്രധാനമന്ത്രി വരുമ്പോള്‍ കേരള ജനതയുടെ വികാരം പറഞ്ഞു കൊടുക്കാന്‍ ഒ രാജഗോപാല്‍ എംഎല്‍എയെ വിഎസ് ഉപദേശിക്കുകയും ചെയ്തു. ഈ പോക്കുപോയാല്‍ ബിജെപിയുടെ കാര്യത്തില്‍ അടുത്തു തന്നെ ഒരു തീരുമാനമാകുമെന്നും വിഎസ് പറഞ്ഞു.

വിഎസിന്റെ നിയമസഭാ പ്രസംഗത്തില്‍ നിന്ന്

പശുപരിപാലനത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരാണ് ഈ വിജ്ഞാപനം തയ്യാറാക്കിയത്. കാളപിതാവിനും ഗോമാതാവിനും വേണ്ടി പുതിയ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയാണ് ബിജെപി. അദാനിയേയോ അംബാനിയേയോ പോലുള്ള കുത്തകകള്‍ മാത്രം മാംസവ്യാപാരം നടത്തിയാല്‍ മതിയെന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ ഇത്തരമൊരു വിജ്ഞാപനം കൊണ്ടു വന്നത്.

കാളകളെ വന്ധ്യംകരിച്ചാല്‍ അത് ഗോമാതാവിന് ബുദ്ധിമുട്ടാവും എന്നതിനാലാണ് ബിജെപി അതിനെ എതിര്‍ക്കുന്നത്. എന്നാല്‍ ധവളവിപ്ലവത്തിന്റെ ഭാഗമായാണ് നമ്മള്‍ കാളകളുടെ എണ്ണം വന്ധ്യംകരിച്ചു നിര്‍ത്തുന്നത്.നാം സാധാരണ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ക്ഷീരകര്‍ഷകരുടേയും കശാപ്പ് തൊഴില്‍ ചെയ്യുന്നവരുടേയും ആശങ്ക പരിഹരിക്കേണ്ടതുണ്ട്. സഹകരണപ്രസ്ഥാനങ്ങളുടെ നാടാണ് കേരളം. കോഫി ഹൗസ് മാതൃകയില്‍ കശാപ്പ് ശാലകളുടെ നടത്തിപ്പ് സഹകരണമാതൃകയിലാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാണം. ബീഫില്‍ നിന്ന് മൂല്യവര്‍ധിത വിഭവങ്ങളുണ്ടാക്കി കയറ്റുമതി ചെയ്ത് അധികവരുമാനം കണ്ടെത്തണം.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ പേരില്‍ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാന്‍ കമ്മീഷന്‍ വാങ്ങുകയും ചെയ്ത ബിജെപി വന്‍കിട കശാപ്പ് മുതലാളിമാരില്‍ നിന്ന് ലാഭം പറ്റാനാണ് ഇപ്പോള്‍ ഗോമാതാവിനായി കണ്ണീര്‍ പൊഴിക്കുന്നത്. തെരുവ് നായകളുടെ വന്ധ്യംകരണവും കാളകളുടെ വന്ധ്യംകരണവും ഗോമാതാവിനോടുള്ള അതിക്രമമായാണ് ചില കള്ളസന്യാസിമാര്‍ കണക്കാക്കുന്നത്. അത്തരം ചില വന്ധ്യംകരിക്കപ്പെട്ടത് ഈ അടുത്ത കാലത്താണല്ലോ. ഈ പോക്കുപോയാല്‍ ബിജെപിയുടെ കാര്യത്തില്‍ അടുത്തു തന്നെ ഒരു തീരുമാനമാകും. പ്രധാനമന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ എന്തോ വലപ്പോഴും ഇന്ത്യയിലെത്തുമ്പോള്‍ നമ്മുടെ ബിജെപി എംഎല്‍എ കേരളത്തിന്റെ വികാരം അദ്ദേഹത്തോട് പറഞ്ഞു കൊടുക്കണം.യൂറോപ്പില്‍ ചുറ്റിതിരിയുമ്പോള്‍ നല്ല സ്വയമ്പന്‍ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോംസരക്ഷണം…. ഗോംസരക്ഷണം…. എന്ന് പറയുകയാണ്. അത് കേട്ട് തുള്ളി ചാടാന്‍ കുറച്ച് ശിങ്കിടികളും.

ബിജെപി എന്ന ട്രോജന്‍ എന്ന കുതിരയുടെ ഉള്ളില്‍ സംഘപരിവാറിന്റെ കുറുവടിക്കാരാണുള്ളത് എന്നതിനുള്ള തെളിവാണ് ഇന്നലെ എകെജി ഭവനില്‍ കണ്ടത്. എന്തായാലും നാം ചര്‍ച്ച ചെയ്ത പ്രശ്‌നങ്ങള്‍ സഭയിലെ ബിജെപി അംഗം ബിജെപി നേതൃത്വത്തെ അറിയിക്കും എന്ന് പ്രതീക്ഷിക്കാം.