Articles
മറ്റൊരു കേരളം ഇങ്ങനെ ഉരുവം കൊള്ളുന്നു

ഹൊ, എന്തൊരു ചൂട് അല്ലേ? ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിടുകയാണ്. എക്കാലത്തെയും മികച്ച ഉഷ്ണം ക്കൊണ്ട് പകച്ചിരിക്കുകയാണ് മലയാളികള്‍. അന്യ ദേശക്കാര്‍ക്ക് വെയിലില്‍ നിന്ന് രക്ഷപ്പെടാനുള്ള തണലിടമായിരുന്നു കേരളം. എന്നാല്‍, ഈ തണലിടം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ പ്രകൃതിയില്‍ വന്ന വലിയ മാറ്റങ്ങള്‍ കാരണമായി കേരളമെന്ന മിതശീതോഷ്ണ നാട് അത്യുഷ്ണത്തില്‍ തിളക്കുകയാണ്.
നാല്‍പത്തിനാല് നദികള്‍ക്ക് പുറമെ മുപ്പതു ലക്ഷത്തിലധികം കിണറുകളും നിരവധി കുളങ്ങളും തോടുകളും തടാകങ്ങളും നിറഞ്ഞ ഒരു ജലസംഭരണിയാണ് കേരളം. ഓരോ വര്‍ഷവും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇവിടെ മഴലഭിക്കുന്നത്. എന്നിട്ടും നമ്മുടെ മണ്ണ് തരിശാവുന്നതെന്തുകൊണ്ട്? ആഴത്തിലുള്ള പഠനം അനിവാര്യമാണ്. വരള്‍ച്ചയിലേക്കുള്ള ഈ പരിണാമം ഏറെ വിസ്മയം നിറഞ്ഞതാണ്. ഋതുഭേദങ്ങളുടെ വേലിയേറ്റമോ വേലിയിറക്കമോ മലയാളിയുടെ ജലസംഭരണികള്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍, ഇന്ന് നാട് അതിവേഗം കടുത്ത വരള്‍ച്ചയിലേക്കാണ് കുതിക്കുന്നത്. വയലുകളിലെ നെല്ലും വാഴയും തെങ്ങും കവുങ്ങും കൂറ്റന്‍ ഫഌറ്റുകള്‍ക്ക് വഴിമാറിയപ്പോള്‍ നമ്മുടെ ജലസംഭരണികളെല്ലാം വറ്റിത്തുടങ്ങുകയും പൊള്ളുന്ന ചൂടിന് വിധേയമാവുകയും ചെയ്തു.
കുന്നുകളെല്ലാം വയലുകളിലേക്ക് കുടിയേറാന്‍ ലോറികള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നു എന്ന അവസ്ഥയായി. കുന്നിടിച്ചും വയല്‍ നികത്തിയും സുഖിക്കുമ്പോള്‍ അടിയിലെ മണ്ണൊലിച്ചുപോവുകയാണെന്ന സത്യം നാം മറന്നുകളയുന്നു. നാടിന്റെ ഐശ്വര്യവും വിദേശ സഞ്ചാരികളുടെ ആകര്‍ഷക ഘടകവുമായിരുന്ന ഈ പച്ചപ്പരവതാനികള്‍ പറിച്ചെറിഞ്ഞതോടെയാണ് കഷ്ടകാലം തുടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി രണ്ടായിരത്തിലേറെ ഹെക്ടര്‍ കൃഷിഭൂമി നികത്തപ്പെട്ടു. 1970ല്‍ ഉണ്ടായിരുന്ന ഒമ്പത് ലക്ഷം ഹെക്ടര്‍ കൃഷിഭൂമി മൂന്ന് ലക്ഷംഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. 1957ല്‍കേരളത്തിന്റെ മൂന്നിലൊന്നും വനമായിരുന്നത്ഏഴിലൊന്നായി ചുരുങ്ങി. വയലുകളെയും മരങ്ങളെയും നശിപ്പിച്ചതോടെ മഴവെള്ളം സംഭരിച്ച് നിര്‍ത്തിയിരുന്ന സംരക്ഷണ കവചങ്ങളാണ് കൈമോശം വന്നത്. ഈ കാരണം കൊണ്ടാണ്ചരിത്രത്തിലെ ഏറ്റവും ശക്തമായ ക്ഷാമത്തിന് നാട് വിധേയമായത്. നാം തന്നെയാണ് ഇതിനുത്തരവാദികള്‍. ഓര്‍ക്കുക, മനുഷ്യരാശിയുടെ നാശത്തിന്റെ തുടക്കമാണ് പ്രകൃതിയുടെ നാശം. ആദ്യം മരങ്ങള്‍ മരിക്കും പിന്നെ മനുഷ്യനും എന്നാണ് ജര്‍മന്‍ ആപ്തവാക്യം.
മനുഷ്യന്റെ കൈക്രിയയുടെ ഫലമായി പച്ചപ്പുകളെ ഗര്‍ഭം ധരിക്കാത്ത വന്ധ്യയായി രൂപാന്തരപ്പെട്ട ഭൂമിയുടെ കഥ “നിശ്ശബ്ദവസന്ത”ത്തില്‍റോച്ചല്‍ കഴ്‌സണ്‍ പറയുന്നുണ്ട്. 1962 സപ്തംബ് 17ന് പുറത്തിറങ്ങിയ ഈ പുസ്തകം ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ ഭൂമിയെ നശിപ്പിക്കുന്ന രംഗങ്ങള്‍ സുവ്യക്തമായി ചിത്രീകരിക്കുന്നു: “പാടങ്ങളുംപുഴകളും പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ഭൂമിയിലേക്ക് പെട്ടെന്ന് അപകടങ്ങള്‍ വന്നടിയുന്നു. അതോടെ മേഞ്ഞ് നടന്നിരുന്ന ആടുകള്‍ മറിഞ്ഞുവീണ്ചാവാന്‍ തുടങ്ങി. തേനീച്ചകളും ശലഭങ്ങളും അപ്രത്യക്ഷമാകുന്നു. പക്ഷികളെ കാണാനില്ല. അവയുടെ സംഗീതം നിലച്ചു. കോഴികള്‍ അടയിരുന്നിട്ടും മുട്ടകള്‍ വിരിയുന്നില്ല. മരങ്ങള്‍ പൂത്തിട്ടും പൂമ്പാറ്റകള്‍ വരുന്നില്ല. ജലാശയങ്ങളില്‍ മത്സ്യം നീന്തിക്കളിക്കുന്നില്ല.” ഇങ്ങനെയൊരു ഗ്രാമമുണ്ടോ? ഒരു കലാകാരന്റെ ചിത്രീകര
ണം മാത്രമാണിത്. പക്ഷേ, ഇത് പൂര്‍ണമായും സാങ്കല്‍പികമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് നാം മലയാളികള്‍.
മനുഷ്യന്റെ കൈകടത്തലുകള്‍ക്കെതിരെയുള്ളപ്രതികാരം വ്യത്യസ്ത രൂപത്തില്‍ പ്രത്യക്ഷപ്പെട്ട്‌കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ കോപം അഗ്‌നിയായി അന്തരീക്ഷത്തില്‍ ഉയര്‍ന്നതാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അസഹ്യമായ താപം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.5 ശതമാനം താപമാണ് വര്‍ധിച്ചത്. ഈ ഉയര്‍ന്ന താപം കിണറുകളെയുംപുഴകളെയും നക്കിത്തുടച്ച് കഴിഞ്ഞു. നിറഞ്ഞൊഴുകിയിരുന്ന ഭാരതപുഴയും പെരിയാറും ഓവുചാലായി മാറി. മലയാളിയുടെ പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ വറ്റിയതോടെ ദാഹമകറ്റാനും പണം മുടക്കേണ്ട ഗതികേടിലെത്തി.അരിക്കും പച്ചക്കറികള്‍ക്കും മാര്‍ക്കറ്റിനെ ആശ്രയിക്കുന്നത് പോലെ കുടിവെള്ളത്തിനും വിപണിയെ തേടേണ്ട അവസ്ഥയാണ്. കോടിക്കണക്കിന് രൂപയുടെ വെള്ളക്കച്ചവടമാണ് ദിനംപ്രതി നടക്കുന്നത്. ശീതളപാനീയങ്ങളും മിനറല്‍ വാട്ടറുമാണ് മലയാളിയുടെ ഇഷ്ട പാനം.
എല്ലാം വിലകൊടുത്ത് വാങ്ങുകയെന്നത് മലയാളിയുടെ ബലഹീനതയാണ്. ഈ ദൗര്‍ബല്യം ആയുധമാക്കി കുത്തക കമ്പനികള്‍ കുപ്പിവെള്ള വ്യവസായം പൊടിപൊടിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ നാല്‍പതിലധികം കമ്പനികള്‍ മുവ്വായിരം കോടിയുടെ ബിസിനസ്സാണ് വര്‍ഷം പ്രതിനടത്തുന്നത്. പാര്‍ലെയുടെ ബിസ്ലെരിയും മണിചന്ദ്ഗ്രൂപ്പിന്റെ ഓക്‌സിറിച്ച്, ടാറ്റയുടെ ഹിമാലയം, യുബിയുടെ കിംഗ്ഫിഷര്‍, പെപ്‌സിയുടെ അക്വാഫിന, കൊക്കക്കൊളയുടെ കിന്‍ലെയും കേരളത്തില്‍കുപ്പിവെള്ള വില്‍പ്പനയില്‍ മുന്നിലാണ്. കേരളത്തില്‍ പ്രതിദിനം പതിനാല് ലക്ഷം ലിറ്റര്‍ വെള്ളം സ്വകാര്യ കമ്പനികള്‍ ഊറ്റി കുടിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. വന്‍കിട കുപ്പിവെള്ള കമ്പനികള്‍ക്ക് പുറമെ ഐ ടി കമ്പനികളും ചിട്ടികമ്പനികള്‍ പോലും ഈ രംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. ആര്‍ക്കും ചെയ്യാവുന്ന ലാഭകരമായ ഒരു ബിസിനസ്സായി കുടിവെള്ളക്കച്ചവടം മാറി. ലോറിയും ടാങ്കും ആവശ്യത്തിന് പ്ലാസ്റ്റിക്കുപ്പികളുമുണ്ടായാല്‍ ജലക്കച്ചവടം തുടങ്ങാം. മൊബൈല്‍ ഫോണ്‍ നമ്പര്‍ നാടുനീളെ ഒട്ടിച്ചാല്‍ ആവശ്യക്കാരേറും. വെള്ളക്കച്ചവടത്തിന്റെ കുത്തക മത്സരത്തില്‍ബലിയാടാവുന്നത് നമ്മുടെ പുഴകളും കിണറുകളുംതന്നെയാണ്. കോട്ടയം നഗരത്തിലെ മീനച്ചിലാറും കോടൂരാറും ഉദാഹരണങ്ങള്‍ മാത്രം. ജലം ഊറ്റിക്കുടിക്കുന്ന ചുടലയക്ഷികളായി പത്തിലേറെ കുടിവെള്ളക്കമ്പനികളാണ് കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ജില്ലയില്‍ പന്ത്രണ്ട് കുടിവെള്ളക്കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കുടിവെള്ളക്കമ്പനികള്‍ക്ക് മാത്രമല്ല മറ്റു വന്‍കിട വ്യവസായങ്ങള്‍ക്കും ധാരാളം വെള്ളം വേണം. ദിനേനെ കോടിക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഈ രണ്ടു പുഴകളില്‍ നിന്നുമെടുക്കുന്നത്. ജനങ്ങളുടെ കുടിവെള്ളമെല്ലാം അശുദ്ധമാണെന്നും ശാസ്ത്രീയ മാര്‍ഗങ്ങള്‍ മുഖാന്തരം ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും പ്രചരിപ്പിച്ച് മലയാളികളെ കുപ്പിയിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. വീട്ടുമുറ്റത്തെ കുടിവെള്ളം മാലിന്യം നിറഞ്ഞതാണെന്ന സര്‍വെ കണക്കുകള്‍ക്കു പിന്നില്‍ ഇത്തരം കമ്പനികള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കുടിവെള്ളക്കമ്പോളം വീര്‍പ്പിക്കാന്‍ ഇതുപോലുള്ള ഗവേഷണ നാടകങ്ങള്‍ അനിവാര്യമാണ്. രോഗങ്ങള്‍ അധികവും ജലമലിനീകരണം കാരണമാണെന്നും പ്രചരിപ്പിക്കുന്നു.
ചുരുക്കത്തില്‍ ജലവിപണി കുതിച്ചുചാടുകയാണ്. ഈ മുന്നേറ്റം തുടരുകയും മുതലാളിമാര്‍ കൂടുതല്‍ പണമിറക്കുകയും ജലം ശേഖരിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയും ചെയ്താല്‍ നമ്മുടെ കുടിവെള്ളം പൂര്‍ണമായും മാര്‍ക്കറ്റ് ഉത്പന്നമായി മാറും. യൂറോപ്യന്‍ രാജ്യങ്ങളിലും അറേബ്യയിലുമെന്നപോലെ ശക്തമായ ജലവിപണി നാട്ടുനടപ്പാകും. അറേബ്യയിലും ആഫ്രിക്കയിലും പയറ്റി വിജയിച്ച കുടിവെള്ളക്കമ്പനികള്‍ തന്നെയാണ് കേരളത്തിലുമുള്ളത്. കുടിവെള്ള സ്രോതസ്സുകളെല്ലാം വറ്റിയാല്‍ പിന്നെ കുപ്പിവെള്ളം പൊന്നുവിലക്ക് വാങ്ങുക തന്നെ. ഈ ഒരവസ്ഥ വന്നാല്‍ എന്തായിരിക്കും നമ്മുടെ ഗതി? ഐക്യരാഷ്ട്ര സഭ ബ്ലൂഗോള്‍ഡ്, ലിക്യുഡ് ഗോള്‍ഡ്എന്നാണ് വെള്ളത്തെ വിശേഷിപ്പിച്ചത്. മിനറല്‍ വെള്ള ഉപയോഗവും ശീതള പാനീയ പ്രേമവും നമ്മെ രോഗികളാക്കി മാറ്റുകയാണ്. വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ് ഇവ നിര്‍മിച്ചെടുക്കുന്നത്. “ലോകത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെമരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ വെള്ളവും ഭക്ഷണവും കഴിച്ചു മരിക്കുന്നു” എന്ന വാക്കുകള്‍ എത്ര അര്‍ഥപൂര്‍ണം.