Connect with us

Gulf

അമിതവേഗക്കാര്‍ക്കെതിരെ കര്‍ശന നടപടികളുമായി എഫ് ടി സി

Published

|

Last Updated

ദുബൈ: റോഡുകളില്‍ അനുവദനീയമായതിലും വേഗത്തില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എഫ് ടി സി (ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍).
അനുവദനീയമായതിലും 50 ശതമാനത്തില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികളോട് എഫ് ടി സി ശുപാര്‍ശ ചെയതിരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവര്‍മാര്‍ക്കെതിരെ മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ വാഹനം ഓടിച്ചതിന് കേസുമെടുക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് എഫ് ടി സി മേധാവിയും ദുബൈ പോലീസ് ഓപറേഷനല്‍ വിഭാഗം മേധാവിയുമായ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ദ് അല്‍ സെഫീന്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ അപകടങ്ങളുടെ കാരണം പഠിച്ചതില്‍ നിന്നാണ് അമിത വേഗമാണ് വാഹനാപകടങ്ങളില്‍ വിലപ്പെട്ട മനുഷ്യജീവന്‍ പൊലിയാന്‍ ഇടയാക്കുന്നതെന്ന് ബോധ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഏത് റോഡിലായാലും പരമാവധി വേഗം മണിക്കൂറില്‍ 130 കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വേഗപരിധി ലംഘിക്കുന്നവര്‍ ഉള്‍പെടെയുള്ള നിയമലംഘനങ്ങള്‍ ഫലപ്രദമായി തടയാന്‍ റോഡുകളില്‍ രണ്ടു കിലോമീറ്റര്‍ ഇടവിട്ട് റഡാറുകള്‍ സ്ഥാപിക്കണം. അതോടൊപ്പം ലോറികള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തുടര്‍ച്ചയായി വാഹനം ഓടിക്കുന്നതിന് സമയപരിധിയും ഏര്‍പെടുത്തണം. പലപ്പോഴും ദീര്‍ഘനേരം തുടര്‍ച്ചയായി ലോറി ഓടിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംഭവിച്ച വാഹനാപകട മരണങ്ങളില്‍ 40 ശതമാനവും ഹൈവേകളിലായിരുന്നു. മൊത്തം മരണത്തില്‍ 25 ശതമാനവും വാഹനം കയറിയായിരുന്നു. 15 ശതമാനം വാഹനാപകട മരണങ്ങള്‍ക്ക് ഇടയാക്കിയത് ലോറികളായിരുന്നു. മോട്ടോര്‍ സൈക്കിളുകള്‍ അഞ്ചു ശതമാനം മരണങ്ങള്‍ക്കും കാരണമായി. മരണങ്ങളില്‍ അമിതവേഗത്താലാണ് 70 ശതമാനവും സംഭവിച്ചത്. റോഡുകളിലെ വാഹനപ്പെരുപ്പം ഒഴിവാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സമയങ്ങള്‍ വ്യത്യസ്തമായി നിശ്ചയിക്കണം. ഫെഡറല്‍ സ്ഥാപനങ്ങളുടേത് രാവിലെ ഏഴു മതുല്‍ രണ്ടു വരെയും പ്രദേശിക സ്ഥാപനങ്ങളുടേത് 7.30 മുതല്‍ 2.30 വരെയുമാക്കിയാല്‍ റോഡില്‍ വാഹനപ്പെരുപ്പം കുറക്കാവുന്നതാണ്. വിദ്യാലയങ്ങളുടെ സമയം എട്ടാണെന്നിരിക്കേ ഇത് ഏറെ ഗുണം ചെയ്യുമെന്നും അല്‍ സാഫിന്‍ പറഞ്ഞു.

Latest