International
ഗാസാ ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടത് സൈന്യത്തിന് പറ്റിയ തെറ്റാണെന്ന് റിപ്പോര്‍ട്ട്
ജറുസലേം: 2014 ലെ യുദ്ധത്തില്‍ ഗാസക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ നാല് ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെടാനിടയായത് സൈന്യത്തിന് പറ്റിയ തെറ്റാണെന്ന് ഇസ്‌റാഈല്‍ സൈനിക അന്വേഷണത്തില്‍ കണ്ടെത്തി. ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ ഹമാസ് തീവ്രവാദികള്‍ തയ്യാറെടുക്കുകയാണെന്ന് തെറ്റിദ്ധരിച്ച് നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ബീച്ചിലുണ്ടായിരുന്ന നാല് ആണ്‍കുട്ടികളും കൊല്ലപ്പെട്ടതെന്ന് അന്വേഷക സംഘം കണ്ടെത്തി.
2014 ജുലൈ മുതല്‍ ആഗസ്റ്റ് മധ്യം വരെ നീണ്ടുനിന്ന യുദ്ധത്തിന്റെ അമ്പതാം ദിവസമാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. യു എന്നിന്റെ കണക്ക് പ്രകാരം ഈ സംഘര്‍ഷത്തില്‍ 1,486 സാധാരണക്കാരുള്‍പ്പെടെ 2,189 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്‌റാഈലിന്റെ ഭാഗത്ത് ആറ് സാധാരണക്കാരും 67 സൈനികരും കൊല്ലപ്പെട്ടു. ജൂലൈ 16ന് നടന്ന ഇരട്ട മിസൈല്‍ ആക്രമണത്തില്‍ അഹ്ദ് അതേഫ് ബക്കര്‍(10), സക്കറിയ അഹ്ദ്(10), മുഹമ്മദ് റമീസ് ബക്കര്‍(9), ഇസ്മാഈല്‍ മുഹമ്മദ് ബക്കര്‍(11) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവം സംബന്ധിച്ച് നടന്ന ക്രിമിനല്‍ അന്വേഷണത്തില്‍ ഇസ്‌റാഈല്‍ സൈന്യം , സംഭവത്തിന് ദൃക്‌സാക്ഷികളായ മൂന്ന് ഫലസ്തീന്‍കാര്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചതായി ഇസ്‌റാഈല്‍ പ്രതിരോധ സേനയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഹമാസ് തീവ്രവാദികള്‍ ഉപയോഗിച്ചുവന്നിരുന്നതും സാധാരണക്കാര്‍ വസിക്കുന്നയിടത്തുനിന്നും വേര്‍തിരിച്ചതുമായ ബീച്ചിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇവിടെ തീവ്രവാദികള്‍ ആക്രമണത്തിന് തയ്യാറെടുക്കാനായി ഒത്തുചേരുന്നുവെന്ന് ജുലൈ 16ന് ഇസ്‌റാഈല്‍ സൈന്യത്തിന് രഹസ്യ സൂചന ലഭിച്ചിരുന്നു. നിരീക്ഷണത്തില്‍ ബീച്ചിലെ പ്രത്യേകം വേര്‍തിരിച്ച ഭാഗത്തേക്ക് നിരവധി പേര്‍ വരുന്നതായി സൈന്യത്തിന് കണ്ടെത്താനായെയെന്നും ഇവര്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് സാധാരണക്കാര്‍ ഇവിടെയുണ്ടാകില്ലെന്ന ധാരണയില്‍ ആക്രമണത്തിന് ഉത്തരവിടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം വ്യാപക രോഷത്തിന് കാരണമായിരുന്നു.