Connect with us

Kozhikode

ഞങ്ങള്‍ ഇവിടെ സ്വന്തം കുടക്കീഴില്‍...

Published

|

Last Updated

കുട നിര്‍മാണ പരിശീലനത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കൊപ്പം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

കോഴിക്കോട്: കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് ഒരു കുടയാണ് മര്‍കസ്. അനാഥത്വത്തിന്റെ ആശങ്കയില്‍ നിന്ന് സുരക്ഷിതത്വത്തിന്റെ നിവര്‍ത്തിവെച്ച കുട, ഇവര്‍ക്ക് ആശയും അന്നവും അക്ഷരവും ആരോഗ്യവുമെല്ലാം ഈ കുടക്കീഴില്‍ നിന്നാണ്. നീണ്ട രണ്ട് മാസത്തെ വേനലവധിക്കു ശേഷം രണ്ട് ദിവസം കഴിഞ്ഞാല്‍ സ്‌കൂള്‍ തുറക്കും.
കാശ്മീരിലെ കൊല്‍ഗാമിലെ ഇജാസ് അഹമ്മദ് മാലിക്കും ബീഹാര്‍ ഗോപാല്‍ഗഞ്ചിലെ ഫൈസല്‍ ഗയാസും മലപ്പുറം വേങ്ങരയിലെ കബീറുമെല്ലാം ഇവിടെ ആഹ്ലാദത്തിലാണ്. പുതിയ പാഠപുസ്തകങ്ങളും പുത്തനുടുപ്പും ബാഗും എല്ലാം റെഡി, കൂടെ ചാറ്റല്‍മഴയില്‍ കുറച്ചൊന്നഹങ്കാരത്തോടെ നിവര്‍ത്തി പിടിക്കാന്‍ ഒന്നാന്തരം കുടയുമുണ്ട്. ഇത്തവണത്തെ മഴക്കാലത്ത് മര്‍കസിലെ വിദ്യാര്‍ഥികള്‍ കുട നിവര്‍ത്തി, നെഞ്ച് വിരിച്ച് നടക്കും.
അവരുടെ കൈകളില്‍ നിന്ന് നിവരുന്നത് അവരുടെ തന്നെ അധ്വാനമാണ്. “മെയ്ഡ് ഇന്‍ മര്‍കസ്” കുടകള്‍. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി മര്‍കസ് വിദ്യാര്‍ഥികളാണ് തങ്ങള്‍ക്കാവശ്യമായ കുട ഇവിടെ സ്വന്തമായി നിര്‍മിച്ചത്.
മര്‍കസ് ഹാന്റി ക്രാഫ്റ്റ് ട്രൈനിംഗ് സെന്ററിന്റെ കീഴിലാണ് ഇവര്‍ ഇതിനായി പരീശീലനം നേടിയത്. മര്‍കസിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഇവിടെ പരിശീലനം നേടുന്നുണ്ട്. കുടക്ക് പുറമേ സോപ്പ്, മെഴുകുതിരി, പേപ്പര്‍ബാഗ്, ഫിനൊയില്‍, സൂപ്പര്‍വൈറ്റ്, ചോക്ക്, ചന്ദനത്തിരി ഉള്‍പ്പെടെ മുപ്പതോളം കൈതൊഴിലുകളിലാണ് പരീശീലനം നല്‍കുന്നത്. കൂടാതെ കരകൗശന വസ്തുക്കളുടെ നിര്‍മാണവും ഇവിടെ അഭ്യസിപ്പിക്കുന്നുണ്ട്.
പഠനത്തോടൊപ്പം ജീവിതമാര്‍ഗവും സമ്പാദ്യശീലവും പ്രായോഗിക തലത്തില്‍ കൊണ്ടുവരികയാണിവിടെ. ഏറെ മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ മര്‍കസ് ഹാന്റി ക്രാഫ്റ്റ് ട്രൈയ്‌നിംഗ് സെന്റര്‍ 2005 മുതലാണ് വിപുലമായ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മര്‍കസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ നിയാസ് ചോലയാണ് പരിശീലനത്തിനും ഹാന്റി ക്രാഫ്റ്റ് ട്രൈനിംഗ് സെന്ററിനും നേതൃത്വം നല്‍കുന്നത്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ഥി ചുരുങ്ങിയത് പത്ത് കൈതൊഴിലെങ്കിലും പരിശീലിച്ച് പുറത്തിറങ്ങുന്നു എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകതയെന്ന് നിയാസ് ചോല പറഞ്ഞു.
അടുത്ത ഘട്ടത്തില്‍ രക്ഷിതാക്കള്‍ക്കു കൂടി പരിശീലനം നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ കുടനിര്‍മാണ പരിശീലന കേന്ദ്രത്തിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹാന്റി ക്രാഫ്റ്റ് ട്രൈനിംഗ് സെന്ററിന് നേതൃത്വം നല്‍കുന്നവരെയും വിദ്യാര്‍ഥികളെയും പ്രത്യേകം അഭിനന്ദിച്ചു.

Latest