Connect with us

Business

നിര്‍ജീവമായി റബ്ബര്‍ മാര്‍ക്കറ്റ്, കുരുമുളക് വില ഉയര്‍ന്നു

Published

|

Last Updated

കൊച്ചി: വിഷു ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ഗ്രാമീണ മേഖലകളില്‍ നാളികേര വിളവെടുപ്പ് പുനരാരംഭിച്ചു. ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ കുരുമുളക് വില ഉയര്‍ന്നു. ടയര്‍ നിര്‍മാതാക്കള്‍ രംഗം വിട്ടത് റബ്ബര്‍ മാര്‍ക്കറ്റിനെ നിര്‍ജീവമാക്കി. സ്വര്‍ണ വില സ്‌റ്റെഡി.
കാര്‍ഷിക മേഖല വിഷു ആഘോഷ വേളയില്‍ നിര്‍ത്തിവെച്ച നാളികേര വിളവെടുപ്പ് പുനരാരംഭിച്ചു. ഉത്സവ ഡിമാന്‍ഡ് കഴിഞ്ഞ സാഹചര്യത്തില്‍ വെളിച്ചെണ്ണക്ക് പ്രദേശിക ആവശ്യം കുറയും. ഈ വാരം പച്ച തേങ്ങയും കൊപ്രയും കൂടുതലായി വില്‍പ്പനക്ക് ഇറങ്ങിയാല്‍ വിപണി അല്‍പ്പം തളര്‍ച്ചയിലേക്ക് തിരിയാം. കോഴിക്കോട് വിപണികളില്‍ കൊപ്ര 10,000 രൂപയിലാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 14,000 ലും കോഴിക്കോട് 15,300 ലുമാണ്.
റബ്ബര്‍ വിപണിയിലെ തളര്‍ച്ച രൂക്ഷമായി. ടയര്‍ വ്യവസായികളില്‍ നിന്നുള്ള ആവശ്യം ഉയരാത്തതിനാല്‍ പിന്‍തുണ കുറഞ്ഞതോടെ മികച്ചയിനം ഷീറ്റ് വില കുറഞ്ഞു. ടയര്‍ നിര്‍മാതാക്കളും ചെറുകിട വ്യവസായികളും മുഖ്യ വിപണികളില്‍ താത്പര്യം കാണിച്ചില്ല. കമ്പനികളുടെ അഭാവം മൂലം നാലാം ഗ്രേഡ് റബ്ബര്‍ 11,800 ലും അഞ്ചാം ഗ്രേഡ് 11,200 രൂപയിലുമാണ്. കൊച്ചിയില്‍ 500 ടണ്‍ റബ്ബറിന്റെ വ്യാപാരം നടന്നു.
ഹൈറേഞ്ചില്‍ നിന്നുള്ള കുരുമുളക് വരവ് കുറഞ്ഞതോടെ നിരക്ക് ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ അന്തര്‍സംസ്ഥാന വ്യാപാരികള്‍ രംഗത്ത് ഇറങ്ങി. കുരുമുളക് വില 1000 രൂപ ഉയര്‍ന്നു. ഗാര്‍ബിള്‍ഡ് കുരുമുളക് 59,000 രൂപയിലാണ്. യു എസ്-യുറോപ്യന്‍ വിപണികളില്‍ നിന്ന് ആവശ്യക്കാര്‍ എത്തുമെന്ന കണക്ക് കൂട്ടലിലാണ് ഒരു വിഭാഗം കയറ്റുമതിക്കാര്‍.
സീസണ്‍ കഴിഞ്ഞതിനാല്‍ ഏലക്ക നീക്കം ചുരുങ്ങി. പുതിയ സാഹചര്യത്തില്‍ വില വര്‍ധിക്കുമെന്ന വിശ്വാസത്തിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍. പിന്നിട്ടവാരം മികച്ചയിനം ഏലക്ക വില കിലോ 1028 വരെ കയറി.
കേരളത്തില്‍ സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം. ആഭരണ വിപണികളില്‍ പവന്റെ വില 20,120 ല്‍ നിന്ന് 20,000 ലേക്ക് താഴ്‌ന്നെങ്കിലും വാരാന്ത്യം വില 20,120 ലാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1202 ഡോളറിലാണ്.