Connect with us

International

ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുസ്‌ലിമാകാന്‍ താത്പര്യപ്പെട്ടിരുന്നതായി ചരിത്ര രേഖകള്‍

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി ചരിത്ര രേഖകള്‍. 1907ലെ ഒരു കത്ത് ചൂണ്ടിക്കാട്ടിയാണ് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇസ്‌ലാമിനെ ചര്‍ച്ചില്‍ കൂടുതല്‍ ബഹുമാനിച്ചിരുന്നതായും ചരിത്ര രേഖകള്‍ പറയുന്നു.
ചര്‍ച്ചിലിന് അദ്ദേഹത്തിന്റെ സഹോദര ഭാര്യ ഗ്വെന്‍ഡലിന്‍ ബെര്‍ട്ടി എഴുതിയ കത്തില്‍ നിന്നാണ് അദ്ദേഹത്തിന് ഇസ്‌ലാം മത വിശ്വാസിയാകാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമായത്. കത്തില്‍, ദയവ് ചെയ്ത് ഇസ്‌ലാം മതത്തിലേക്ക് താങ്കള്‍ മാറരുതെന്ന്  ഗ്വെന്‍ഡലിന്‍ ബെര്‍ട്ടി അഭ്യര്‍ഥിക്കുന്നുണ്ട്. കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ. വാറണ്‍ ഡോക്ടര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തിന്റെ അന്വേഷണത്തിനിടെയാണ് ഈ വസ്തുത കണ്ടെത്തിയത്.
ദയവ് ചെയ്ത് താങ്കള്‍ ഇസ്‌ലാമിലേക്ക് മാറരുത്. ഇസ്‌ലാമിലേക്ക് മാറിയാല്‍ താങ്കള്‍ ഉദ്ദേശിച്ചതിനേക്കാള്‍ വലിയ ഫലങ്ങളാണ് അത് വരുത്തുകയെന്നും കത്തില്‍ ബെര്‍ട്ടി പറയുന്നു.
ഇസ്‌ലാമിനെ വലിയ അളവില്‍ ബഹുമാനിച്ചിരുന്ന വ്യക്തിയാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലെന്ന് ഡോക്ടര്‍ വാറണ്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടന് വേണ്ടി സൈനിക സേവനത്തിനിറങ്ങിയ സമയത്ത്, സുഡാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് ഇസ്‌ലാമിക സംസ്‌കാരത്തെ കുറിച്ച് വേണ്ടുവോളം അറിവുകള്‍ ലഭിച്ചിരുന്നതായും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1940ല്‍ ലണ്ടനില്‍ പള്ളി നിര്‍മിക്കാന്‍ വേണ്ടി ചര്‍ച്ചില്‍ ഒരു ലക്ഷം ഡോളര്‍ അനുവദിച്ചത് അദ്ദേഹത്തിന് ഇസ്‌ലാമുമായുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Latest