Connect with us

Gulf

ട്രാം പാതയിലേക്ക് കാര്‍ ഇടിച്ചു കയറി

Published

|

Last Updated

ദുബൈ: ട്രാം പാതയിലേക്ക് കാര്‍ ഇടിച്ചു കയറിയത് ട്രാം ഗതാഗതം അല്‍പസമയത്തേക്ക് സ്തംഭിക്കാന്‍ ഇടയാക്കി. ജുമൈറ ബീച്ച് റെസിഡന്‍സ് ഇന്റര്‍സെക്ഷനിലായിരുന്നു ബുധനാഴ്ച രാത്രി എട്ടോടെ അപകടം. ട്രാം ഇന്റര്‍സെക്ഷനിലേക്ക് എത്തവേ കാര്‍ ഇടിക്കുകയായിരുന്നു. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ ട്രാം പാത മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് ആര്‍ ടി എ ചുമത്തുന്ന പിഴക്ക് പുറമേ ദുബൈ പോലീസും പിഴ ചുമത്തുമെന്ന് ഏതാനും ദിവസം മുമ്പ് വ്യക്തമാക്കിയിരിക്കേയാണ് ഇത്തരത്തില്‍ ഒരു സംഭവം. ട്രാം എത്തിയ നേരത്ത് ട്രാം പാത മുറിച്ചു കടക്കാന്‍ കാര്‍ ഡ്രൈവര്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഇതുമൂലം 15 മിനുട്ടോളം ട്രാം പാതയില്‍ ഗതാഗതം തടസപ്പെട്ടു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ചുവപ്പ് സിഗ്നല്‍ മറികടന്ന് ട്രാം പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 5,000 ദിര്‍ഹവും കാല്‍നടക്കാര്‍ക്ക് 1,000 ദിര്‍ഹവും പിഴ ചുമത്തുമെന്ന് ദുബൈ പോലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഓടിക്കുന്നവരോ, കാല്‍നട യാത്രക്കാരോ നിയമം ലംഘിച്ചാല്‍ ദുബൈ പോലീസും ആര്‍ ടി എയും ചുമത്തുന്ന രണ്ടു പിഴകളും ഒടുക്കേണ്ടി വരും. ചുവന്ന വെളിച്ചം മറികടക്കുന്നവര്‍ക്ക് അപകട സാധ്യതയുടെ ഗൗരവം കണക്കിലെടുത്ത് 2,000 ദിര്‍ഹം മുതല്‍ 5,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ആര്‍ ടി എ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരക്കാരുടെ ലൈസന്‍സ് ഒരു മാസം മുതല്‍ ആറു മാസം വരെ റദ്ദ് ചെയ്യും.
നിയമലംഘകര്‍ക്ക് നല്‍കുന്ന പരമാവധി ശിക്ഷ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കലും 30,000 ദിര്‍ഹം പിഴയുമായിരിക്കും. അപകടത്തില്‍ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയാണെങ്കില്‍ 15,000 ദിര്‍ഹമായിരിക്കും പിഴ ചുമത്തുക. ഇവരുടെ ലൈസന്‍സ് ആറു മാസത്തേക്ക് റദ്ദ് ചെയ്യും. ട്രാമിനായി സിഗ്നല്‍ നല്‍കിയിരിക്കേ റോഡിലൂടെയുള്ള വാഹനങ്ങള്‍ ചുവപ്പ് വെളിച്ചം മറികടന്നു ട്രാം പാതയിലേക്ക് അതിക്രമിച്ചു കയറുകയും അപകടത്തില്‍ ആരെങ്കിലും മരിക്കുകയും ചെയ്താല്‍ 30,000 ദിര്‍ഹമായിരിക്കും പിഴ. ഇവരുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യും. ട്രാമുമായി ബന്ധപ്പെട്ട് നിയമലംഘകര്‍ക്ക് കനത്ത പിഴ നിലനില്‍ക്കേ ഇത്തരത്തില്‍ ട്രാം പാതയിലേക്കുള്ള കടന്നു കയറ്റം ഏറെ ഗൗരവത്തോടെയാണ് ആര്‍ ടി എ വീക്ഷിക്കുന്നത്.

Latest